Crime | കെ സി റോഡിലെ ബാങ്ക് കവർച്ച: പ്രതിയുടെ കാലിന് നേരെ വെടിയുതിർത്ത് പൊലീസ്; തെളിവെടുപ്പിന് എത്തിച്ചപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ; മുംബൈ ബന്ധവും ആസൂത്രണവും അടക്കം കൂടുതൽ വിവരങ്ങൾ പുറത്ത്

● മുംബൈ ധാരാവിയിൽ നിന്നുള്ള സംഘമാണ് കവർച്ച നടത്തിയത്.
● മുഖ്യപ്രതി മുമ്പും കവർച്ച കേസിൽ പ്രതിയായിരുന്നു.
● കവർച്ചക്ക് പിന്നിൽ വാടക ക്രിമിനൽ സംഘമാണെന്ന് സംശയം.
● സിസിടിവി പ്രവർത്തനരഹിതമായിരുന്നത് കവർച്ചക്കാർക്ക് സഹായകമായി
മംഗ്ളുറു: (KasargodVartha) കോട്ടേക്കർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ കവർച്ചാ കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ. അറസ്റ്റിലായ പ്രതികളിലൊരാൾ രക്ഷപ്പെടാൻ ശ്രമിക്കവേ പൊലീസ് ഇയാളുടെ കാലിന് നേരെ വെടിയുതിർത്തു. തിങ്കളാഴ്ച തിരുനെൽവേലിയിൽ നിന്ന് അറസ്റ്റ് ചെയ്ത കണ്ണൻ മണി (36) എന്നയാളെ തെളിവെടുപ്പിനായി ബാങ്കിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
മുംബൈ ധാരാവിയിൽ നിന്നുള്ള കുപ്രസിദ്ധ ക്രിമിനൽ സംഘത്തിലെ പ്രധാനികളായ മൂന്ന് പ്രതികളെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൻ മണിയെ കൂടാതെ മുരുകാണ്ടി തേവർ (36), യോസുവ രാജേന്ദ്രൻ (35) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കെ സി റോഡിൽ വെച്ച് വൈകുന്നേരം 4.20 ഓടെയാണ് നാടകീയ സംഭവം നടന്നത്.
'പ്രതി കണ്ണൻ മണി പൊലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. കയ്യിലുണ്ടായിരുന്ന ഒടിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് ഇയാൾ പോലീസുകാരെ ആക്രമിക്കുകയും ഇൻസ്‌പെക്ടർ ബാലകൃഷ്ണയെ കുപ്പി കൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു. മുന്നറിയിപ്പ് നൽകിയിട്ടും പിന്മാറാതിരുന്നതിനെ തുടർന്ന് സിസിബി ഇൻസ്‌പെക്ടർ കണ്ണന്റെ കാലിന് വെടിവെക്കുകയായിരുന്നു. സംഭവത്തിൽ പൊലീസുകാരും പ്രതിയും ആശുപത്രിയിൽ ചികിത്സയിലാണ്', പൊലീസ് പറഞ്ഞു.
മുംബൈ ബന്ധവും ആസൂത്രണവും
അതേസമയം, കോട്ടേക്കർ ബാങ്ക് കവർച്ചാ സംഘത്തിന് മുംബൈയിലെ കുറ്റകൃത്യങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മുഖ്യപ്രതി 2016-ൽ നവി മുംബൈയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ആറ് കോടി രൂപ കവർന്ന കേസിലെ പ്രതിയാണെന്നും പൊലീസ് വെളിപ്പെടുത്തി.
മുരുകാണ്ടി തേവർ, കവർച്ചയ്ക്ക് ഉപയോഗിച്ച കാർ മുംബൈയിൽ നിന്ന് മംഗ്ളൂറിലേക്കും പിന്നീട് തിരുനെൽവേലിയിലേക്കും ഓടിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇവർക്ക് പുറമെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് തോക്കുകളും, വെട്ടുകത്തികളും, സ്വർണവും പണവും കണ്ടെത്തിയിട്ടുണ്ട്.
കോട്ടേക്കർ ബാങ്ക് കവർച്ചയ്ക്ക് പിന്നിൽ വാടക ക്രിമിനൽ സംഘമാണെന്നും പൊലീസ് സംശയിക്കുന്നു. മുംബൈയിൽ നിന്ന് മോഷണ സംഘത്തെ വിളിച്ചു വരുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മംഗ്ളുറു -മുംബൈ സംഘം തമ്മിൽ കവർച്ചയുടെ വിഹിതം സംബന്ധിച്ച് ധാരണയുണ്ടായിരുന്നതായും വിവരമുണ്ട്. പത്തിലധികം പ്രതികൾ കവർച്ചയിൽ പങ്കാളികളായിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.
കവർച്ചക്കാർക്ക് ബാങ്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു. സിസിടിവി പ്രവർത്തനരഹിതമായിരുന്ന ദിവസമാണ് കവർച്ച നടന്നത്. ഇത് കവർച്ചക്കാർക്ക് സഹായകമായി. മുംബൈയിലെ ധാരാവി സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ ബാങ്ക് കവർച്ച ആസൂത്രണം ചെയ്ത സംഘത്തിലെ ചിലരെ ഒഴിവാക്കിയതിനെ തുടർന്ന് രഹസ്യം പുറത്താവുകയായിരുന്നു. ഈ വിവരമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.
In a dramatic turn, police shot at an accused who attempted to escape during evidence collection in the Kotekkar bank robbery case. The accused is part of a criminal gang from Mumbai's Dharavi.
#BankRobbery #Crime #PoliceAction #Karnataka #Mangaluru #Dharavi