'ബാധ ഒഴിപ്പിക്കാൻ വന്നയാൾ കോളേജ് വിദ്യാർത്ഥിനിയുമായി മുങ്ങി'; പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക്
● ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ ഈ മാസം 22-നാണ് കാണാതായത്.
● പ്രതിയായ അബ്ദുൾ റഷീദിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ പല സംസ്ഥാനങ്ങളിലായി മാറിമാറി കാണിച്ചു.
● കർണാടക മസിനഗുഡിയിലൂടെ കാറിൽ യാത്ര ചെയ്യുന്നതിൻ്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.
● തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച് ഇവരെ പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്.
കാഞ്ഞങ്ങാട്: (KasargodVartha) മാതാവിൻ്റെ 'ബാധ' ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ 41-കാരൻ 21-കാരിയായ കോളജ് വിദ്യാർത്ഥിനിയുമായി മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് ഒരാഴ്ചയായി പൊലീസ് ഇവരുടെ പിന്നാലെയാണ് ഉള്ളത്. ഈ മാസം 22-നാണ് വിദ്യാർത്ഥിനിയെ കാണാതായത്.
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ആദ്യം വയനാട്, കർണാടക മേഖലകളിലേക്ക് ആയിരുന്നു അന്വേഷണം വ്യാപിപ്പിച്ചത്. എന്നാൽ, പ്രതിയായ വിദ്യാനഗർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ അബ്ദുൽ റഷീദിൻ്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്നീട് ആന്ധ്രാപ്രദേശിലാണ് കാണിച്ചത്. ഇരുവരെയും അന്വേഷിച്ച് ആന്ധ്രയിൽ പോയെങ്കിലും പിന്നീട് മൊബൈൽ സിഗ്നൽ തമിഴ്‌നാട്ടിലേക്ക് മാറിയത് പൊലീസിനെ വട്ടം കറക്കി. മൊബൈൽ ഫോൺ ഇടയ്ക്കിടെ മാത്രമാണ് ഇവർ ഓൺ ചെയ്യുന്നത്.
സിസിടിവി ദൃശ്യം ലഭിച്ചു: ഭാര്യയുടെ പരാതിയും
അബ്ദുൾ റഷീദിൻ്റെ കെ എൽ 14 ഡബ്ല്യൂ 5193 നമ്പർ മാരുതി ഇഗ്നീസ് കാറിൽ ഇരുവരും കർണാടക മസിനഗുഡിയിലൂടെ യാത്ര ചെയ്യുന്നതിൻ്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് വഴി ഇവർ സഞ്ചരിക്കുന്ന ദിശയെക്കുറിച്ച് പൊലീസിന് കൂടുതൽ വ്യക്തത ലഭിച്ചു. 22-ന് രാവിലെ കോളേജിലേക്ക് പോകുമെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് പുറപ്പെട്ടത്.
മാതാവിൻ്റെ 'ബാധ' മാറ്റാനെന്ന പേരിൽ ചികിത്സക്കെത്തിയ അബ്ദുൾ റഷീദ് ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്നുവെന്നും, മകളെ വശത്താക്കിയ ശേഷമാണ് കാണാതായതെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പരാതിപ്പെട്ടത്. അബ്ദുൾ റഷീദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അതിനിടെ, അബ്ദുൾ റഷീദിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വിദ്യാനഗർ പൊലീസും മാൻ മിസിംഗിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നിലവിൽ തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച് ഇവരെ പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ബന്ധുക്കളും പൊലീസിനൊപ്പം വ്യാപകമായി തെരച്ചിൽ നടത്തിവരികയാണ്.
സംഭവത്തിന് പിന്നിലെ ദുരൂഹതകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Article Summary: A 41-year-old spiritual healer absconded with a 21-year-old college student in Kasaragod. Police hunt extends to Tamil Nadu.
#KasaragodMissing #SpiritualHealer #CollegeStudent #PoliceInvestigation #ManMissing #KeralaCrime






