പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായെടുത്ത കേസ് റദ്ദാക്കി; വിദ്യാനഗർ എസ്‌ഐക്ക് സ്ഥലംമാറ്റം
● എസ്.ഐ അനൂപിനെതിരെയാണ് വീഴ്ച വരുത്തിയതിന് നടപടി.
● എസ്.ഐ അനൂപിനെ കാസർകോട് സൈബർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
● മേനങ്കോട് സ്വദേശിനി മാജിദക്കെതിരെ എടുത്ത കേസ് അന്യായമാണെന്ന് കണ്ടെത്തി റദ്ദാക്കി.
● സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മാജിദയാണ് സ്കൂട്ടർ ഓടിച്ചതെന്ന് വ്യക്തമായി.
● നേരിൽ കണ്ടുറപ്പിക്കാതെയാണ് പോലീസ് തിടുക്കത്തിൽ നടപടി സ്വീകരിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
● കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽ കുമാർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
● കേസിൽ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡി അറിയിച്ചു.
കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തിൽ വിദ്യാനഗർ പോലീസ് സ്റ്റേഷൻ എസ്.ഐ അനൂപിനെതിരെ നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ എസ്.ഐയെ കാസർകോട് സൈബർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതായി ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡി കാസർകോട് വാർത്തയോട് പറഞ്ഞു.
കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽ കുമാർ നൽകിയ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എസ്.ഐ അനൂപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. മേനങ്കോട് സ്വദേശിനിയായ മാജിദക്കെതിരെയായിരുന്നു പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സഹോദരൻ സ്കൂട്ടർ ഓടിച്ചില്ലെന്നും മാജിദയാണ് വാഹനം ഓടിച്ചതെന്നും വ്യക്തമായി.
നേരിൽ കണ്ടുറപ്പിക്കാതെയാണ് പോലീസ് തിടുക്കത്തിൽ നടപടി സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കാസർകോട് ചെർക്കളയിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത സഹോദരനെ പിന്നിലിരുത്തി മാജിദയാണ് സ്കൂട്ടർ ഓടിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ചെർക്കളയിലെ മെഡിക്കൽ ഷോപ്പിന് മുമ്പിൽ സ്കൂട്ടർ നിർത്തിയ ശേഷം മാജിദയും സഹോദരനും സമീപത്തേക്ക് നടന്നുപോകുന്നതും ദൃശ്യത്തിലുണ്ട്. തുടർന്ന്, സഹോദരൻ മാത്രം തിരികെ വന്ന് സ്കൂട്ടറിനടുത്ത് നിൽക്കുന്ന സമയത്താണ് അതുവഴി വന്ന പോലീസ് വാഹനം നിർത്തിയത്. ഈ സമയത്താണ് പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചെന്നാരോപിച്ച് വാഹന ഉടമയായ മാജിദക്കെതിരെ പോലീസ് കേസെടുത്തത്.
സഹോദരനെ ചോദ്യം ചെയ്തത് കുറച്ചു സമയത്തിന് ശേഷമാണ് മാജിദയെ വിളിപ്പിച്ചത്. മറ്റാരെയെങ്കിലും വിളിക്കാൻ സഹോദരനെ അനുവദിച്ചില്ലെന്നും ഫോൺ പിടിച്ചുവച്ചിരുന്നെന്നും മാജിദ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘ഞാനാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാക്കിയിട്ടും സഹോദരനാണ് ഓടിച്ചതെന്ന തരത്തിലായിരുന്നു പോലീസുകാരുടെ സമീപനം’ മാജിദ പറഞ്ഞു.
പോലീസിന്റെ എഫ്.ഐ.ആർ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം മാജിദ എസ് പി വിജയ് ഭാരത് റെഡ്ഡിയ്ക്ക് പരാതി നൽകി. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണം നിർദേശിച്ചു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ എസ്.ഐ അനൂപിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എസ്.ഐയെ സൈബർ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. കുട്ടി വണ്ടിയോടിച്ചുവെന്ന കേസിൽ തുടർനടപടികൾ ഉണ്ടാകില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കിയതായും എസ്.പി അറിയിച്ചു.
വീഴ്ച വരുത്തിയ എസ് ഐക്കെതിരെയുള്ള നടപടി ഉചിതമാണോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Sub-Inspector Anoop transferred to Cyber Station and wrongful FIR cancelled after he booked a woman based on the mistaken belief that her minor brother drove a scooter.
#Kasaragod #PoliceAction #SIAnup #CyberStation #WrongfulCase #Justice
Also Read: സിസിടിവി ദൃശ്യങ്ങൾ തെളിവ്; 'അന്യായമായി കേസ് എടുത്തു': വിദ്യാനഗർ എസ്ഐക്കെതിരെ 19-കാരിയുടെ ഗുരുതര പരാതി https://www.kasargodvartha.com/crime/kasaragod-vidyanagar-si-false-case-19-year-old-cctv/cid17922674.htm






