Booked | കാസർകോട് നഗരസഭാ സെക്രടറിയെ ആക്രമിച്ചെന്ന പരാതിയിൽ 2 പേർക്കെതിരെ കേസ്; അറസ്റ്റിലായ കരാറുകാരൻ റിമാൻഡിൽ
● കെട്ടിടത്തിന്റെ വിസ്തീർണത്തിലുൾപ്പെടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപണം
● വിജിലൻസ് അന്വേഷണത്തിനും സാധ്യത
കാസർകോട്: (KasargodVartha) തളങ്കരയിൽ കെട്ടിടത്തിന് സെക്രടറിയുടെ കള്ളയൊപ്പിട്ട് സമ്പാദിച്ച കെട്ടിടനമ്പർ റദ്ദാക്കിയതിൻ്റെ വിരോധത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ വെച്ച് സെക്രടറിയെ മർദിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ കരാറുകാരൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ അറസ്റ്റിലായ നഗരസഭയിലെ കരാറുകാരൻ ശിഹാബുദ്ദീനെ (46) റിമാൻഡ് ചെയ്‌തു. കൂടെയുണ്ടായിരുന്നയാളാണ് മറ്റൊരു പ്രതി.
ആലപ്പുഴ സ്വദേശിയായ നഗരസഭാ സെക്രടറി പി എ ജസ്റ്റിൽ ഇ-മെയിൽ വഴി ജില്ലാ പൊലീസ് മേധാവിക്ക് സംഭവം നടന്ന ശനിയാഴ്ച തന്നെ പരാതി നൽകിയിരുന്നു. കാസർകോട് ടൗൺ പൊലീസിന് എസ്പി കൈമറിയിരുന്നു. തിങ്കളാഴ്ച രാവിലെ നാട്ടിൽ നിന്നും എത്തിയ സെക്രടറിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന ദിവസത്തെ നഗരസഭാ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ വിസ്തീർണത്തിലുൾപ്പെടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന പരാതിയുള്ളതിനാൽ വിജിലൻസ് അന്വേഷണത്തിനും സാധ്യതയുണ്ട്. ശിഹാബുദ്ദീനൊപ്പം എത്തിയ ആളാണ് വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ ജസ്റ്റിനെ മർദിച്ചതെന്നാണ് ആരോപണം. ഓഫീസ് വിട്ട് നാട്ടിലേക്ക് പോകാൻ റെയിൽവെ സ്‌റ്റേഷനിലേക്ക് ചെല്ലുന്നതിന് കാറിൽ കയറാൻ നോക്കുന്നതിനിടെ ചീത്തവിളിച്ചുകൊണ്ട് കടന്നുവന്ന കരാറുകാരനും വ്യവസായിയും തലകൊണ്ടിടി ക്കുകയും കാൽമുട്ട് കൊണ്ട് അടി വയറ്റിൽ ഇടിച്ചുവെന്നുമാണ് പരാതി.
തളങ്കരയിലെ കെട്ടിടത്തിന് 580 ചതുരശ്രമീറ്റർ വിസ്തൃതിക്ക് ഭാഗികമായി ഉപയോഗിക്കുന്നതിന് സെക്രടറി നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ പരാതിയെത്തുടർന്ന് ഫയൽ പരിശോധിച്ചപ്പോൾ സെക്രടറിയുടെ കള്ള ഒപ്പിട്ട് 892.9 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന് നമ്പറിട്ട് പൂർണമായും ഉപയോഗ അനുമതി നൽകിയെന്നും വ്യാജരേഖ ചമച്ചുവെന്നും അധികൃതർ പറയുന്നു. തുടർന്ന് നഗരസഭയിലെ റവന്യൂ ഓഫീസർക്ക് മെമോ നൽകിയതിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റവന്യു ഓഫീസർ നാലിലധികം കെട്ടിടങ്ങൾക്ക് അനധികമായി അനുമതി നൽകിയെന്നതിന് സെക്രടറി നേരത്തേ മെമോ നൽകുകയും പ്രിൻസിപൽ സെക്രടറിക്ക് റിപോർട് കൈമാറുകയും ചെയ്തിട്ടുണ്ട്. സെക്രടറിക്ക് മാത്രം അനുമതി നൽകാൻ കഴിയുന്ന കെട്ടിടങ്ങൾക്കാണ് ചട്ടം ലംഘിച്ച് റവന്യു ഓഫീസർ അനുമതി നൽകിയതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് സെക്രടറി കാസർകോട് കലക്ടർക്കും വിശദമായ റിപോർട് രേഖാമൂലം നൽകിയിട്ടുണ്ട്.
അതിനിടെ നഗരസഭാ സെക്രടറിയായ പി എ ജസ്റ്റിൻ കാസർകോട് കലക്ടറേറ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ദാരിദ്ര്യലഘൂകരണ വിഭാഗത്തിൽ പ്രോജക്ട് ഡയറക്ടറായി സ്ഥലംമാറ്റം ലഭിച്ചതിനാൽ തിങ്കളാഴ്ച ഉച്ച യ്ക്കുശേഷം അവിടെ ജോലിയിൽ പ്രവേശിച്ചു. കണ്ണൂർ സ്വദേശിയ അബ്ദുൽ ജലീലാണ് പുതിയ കാസർകോട് നഗരസഭാ സെക്രടറിയായി തിങ്കളാഴ്ച ഉച്ചയോടെ ചുമതലയേറ്റത്.
#Kasargod #Kerala #Corruption #Assault #Justice #Municipality