വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയും മാല വിൽക്കാൻ സഹായിച്ച സഹോദരിയും കുറ്റക്കാർ
● അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്.
● പ്രതി അറസ്റ്റിലായി 39-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു.
● കേസിൽ 67 സാക്ഷികളും 40-ൽ അധികം തെളിവുകളുമുണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികളെ ഹൊസ്ദുർഗ് അതിവേഗ പ്രത്യേക പോക്സോ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. പി.എ. സലീം (40), ഇയാളുടെ സഹോദരി സുഹൈബ (21) എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
2024 മേയ് 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടിയുടെ സ്വർണ്ണക്കമ്മൽ വിൽക്കാൻ പ്രതിയെ സഹായിച്ചതാണ് സുഹൈബ ചെയ്ത കുറ്റം. കണ്ണൂർ സ്പെഷ്യൽ ജയിലിൽനിന്ന് പ്രതി സലീമിനെ രാവിലെതന്നെ കോടതിയിൽ എത്തിച്ചിരുന്നു. സുഹൈബക്ക് അറസ്റ്റ് ചെയ്ത സമയത്ത് തന്നെ ജാമ്യം അനുവദിച്ചിരുന്നു.
സംഭവം നടന്ന ദിവസം പുലർച്ചെ മൂന്ന് മണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീടിനകത്ത് കയറിയത്. മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡനശേഷം കമ്മൽ ഊരിയെടുത്ത് കുട്ടിയെ വയലിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
പുലർച്ചെ ഭയന്നുവിറച്ച പെൺകുട്ടി ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ സ്വർണ്ണക്കമ്മൽ വിറ്റുകിട്ടിയ പണവുമായി മഹാരാഷ്ട്രയിലും ബെംഗളൂരിലും ഒടുവിൽ ആന്ധ്രാപ്രദേശിലുമെത്തിയ സലീമിനെ സംഭവം നടന്ന് ഒൻപതാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പോക്സോ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. പ്രതി അറസ്റ്റിലായി 39-ാം ദിവസം അന്നത്തെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 449, 366, 394, 506, 342, 376 എന്നീ വകുപ്പുകളും പോക്സോ നിയമവുമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതിക്രമിച്ച് വീട്ടിൽ കയറി, പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി സ്വർണ്ണക്കമ്മൽ ഊരിയെടുത്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഒന്നരമണിക്കൂറിലധികം കുട്ടിയെ രക്ഷപ്പെടാൻ അനുവദിക്കാതെ പിടിച്ചുവെച്ചു തുടങ്ങിയ കാര്യങ്ങൾ കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 414 അനുസരിച്ചാണ് സുഹൈബയ്‌ക്കെതിരെ കേസെടുത്തിരുന്നത്.
വേഗത്തിൽ പൂർത്തിയാക്കിയ വിചാരണ
കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ വിചാരണ വളരെ വേഗത്തിലാണ് പൂർത്തിയാക്കിയത്. കേസിൽ 67 സാക്ഷികളാണുള്ളത്.
രക്തസാമ്പിൾ, പ്രതി സംഭവസമയത്ത് ധരിച്ച വസ്ത്രം, ബാഗ്, ടോർച്ച്, പീഡനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച തലമുടി, 20, 50 രൂപയുടെ നോട്ടുകൾ, സിസിടിവി ദൃശ്യങ്ങളുടെ വീഡിയോ ഫയൽ തുടങ്ങി 40-ലധികം വസ്തുക്കളും, കുട്ടി ഹൊസ്ദുർഗ് മജിസ്ട്രേറ്റിന് നൽകിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാൻ തുടങ്ങി 15-ലധികം രേഖകളും 300 പേജുകളടങ്ങിയ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു.
ശിക്ഷ തിങ്കളാഴ്ച വിധിക്കും.
Updated
പോക്സോ കേസുകളുടെ അതിവേഗ വിചാരണയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ.
Article Summary: Two convicted in POCSO case in Kasaragod, verdict on Saturday.
#POCSO, #Kasaragod, #HoskurgCourt, #KeralaCrime, #JusticeForChild, #CrimeNews






