കാസർകോട്ടും ആൾക്കൂട്ട മർദ്ദനം; നിയന്ത്രണം വിട്ട ഒമ്നി ഡ്രൈവറെ മയക്കുമരുന്ന് ആരോപണത്തിൽ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്ത്

-
മംഗളൂരു കൊലപാതകത്തിന് പിന്നാലെ സമാന സംഭവം.
-
പെയിൻ്റ് വാഹനത്തിലും ഡ്രൈവറുടെ വസ്ത്രത്തിലും വീണു.
-
ആശുപത്രി വേണ്ടെന്ന് ഡ്രൈവർ പറഞ്ഞിരുന്നു.
-
വാഹനം ഉടമ എത്തും മുൻപ് മർദ്ദനം.
-
മർദ്ദിച്ചവരെ തിരിച്ചറിയാമെന്ന് ഡ്രൈവർ മൊഴി നൽകി.
അമ്പലത്തറ: (KasargodVartha) മംഗളൂരിൽ മലയാളി യുവാവ് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടതിൻ്റെ നടുക്കം മാറും മുൻപേ കാസർകോട്ടും സമാന സംഭവം. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹേരൂർ വളവിൽ നിയന്ത്രണം തെറ്റി റോഡരികിലെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറിയ ഒമ്നി വാൻ ഡ്രൈവറെയാണ് മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ ക്രൂരമായി മർദ്ദിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് പനത്തടിയിലേക്ക് പോവുകയായിരുന്ന ഒമ്നി വാനാണ് അപകടത്തിൽപ്പെട്ടത്. പെയിൻ്റ് കയറ്റിപ്പോവുകയായിരുന്ന വാൻ റോഡരികിലേക്ക് തെന്നിമാറി. അപകടം കണ്ട മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും പെയിൻ്റ് ഡ്രൈവറുടെ വസ്ത്രത്തിലും വാഹനത്തിലും മറിയുകയും ചെയ്തതല്ലാതെ കാര്യമായ പരിക്കുകളൊന്നും ഡ്രൈവർക്കില്ലായിരുന്നു. ആശുപത്രിയിൽ പോകേണ്ടതില്ലെന്നും വാഹനത്തിൻ്റെ ഉടമയെ വിവരമറിയിച്ചിട്ടുണ്ടെന്നും ഡ്രൈവർ പറഞ്ഞതിനെ തുടർന്ന് പൊലീസ് മടങ്ങിപ്പോയിരുന്നു.
കാസർകോട്ടും ആൾക്കൂട്ട മർദ്ദനം; നിയന്ത്രണം വിട്ട ഒമ്നി ഡ്രൈവറെ മയക്കുമരുന്ന് ആരോപണത്തിൽ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്ത് pic.twitter.com/Mb6r9q1pVk
— Kasargod Vartha (@KasargodVartha) May 1, 2025
എന്നാൽ, വാഹന ഉടമയും മറ്റുള്ളവരും എത്തുന്നതിന് മുൻപ് അപകടം കണ്ടെത്തിയവരിൽ ചിലർ ഡ്രൈവറെ മയക്കുമരുന്ന് ഉപയോഗിച്ചതായി ആരോപിച്ച് ക്രൂരമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് വീണ്ടും സ്ഥലത്തെത്തി മർദ്ദനമേറ്റ ഡ്രൈവറെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും, പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ വന്ന് മൊഴി നൽകണമെന്ന് അറിയിക്കുകയും ചെയ്തു.
മർദ്ദിച്ച വ്യക്തിയെ കണ്ടാൽ തിരിച്ചറിയാമെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പിന്നീട് പനത്തടിയിൽനിന്നെത്തിയ ആളുകൾ അപകടത്തിൽപ്പെട്ട വാനിൽനിന്നും പെയിൻ്റുകൾ മാറ്റിയ ശേഷം വാഹനം വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
യുവാവിനെ മർദ്ദിച്ചവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും, ആൾക്കൂട്ട മർദ്ദനത്തിനിരയായ ഡ്രൈവറോ വാഹന ഉടമയോ ഇതുവരെ പരാതി നൽകാൻ എത്തിയിട്ടില്ല. അതിനാൽ പൊലീസ് തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Summary: In Kasaragod, an Omni driver who lost control of his vehicle was brutally attacked by a mob alleging drug use. Police are investigating, but no formal complaint has been filed yet.
#MobJustice, #Kasaragod, #CrimeNews, #Kerala, #Attack, #DrugAllegation