കാഞ്ഞങ്ങാട് കൂട്ട മരണം: സാമ്പത്തിക ബാധ്യതയെന്ന് സൂചന; ആസിഡ് അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
● അച്ഛനും അമ്മയും മകനുമാണ് മരിച്ചത്.
● ഒരാൾ ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു.
● ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.
● പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട് പറക്കളായിലെ കൂട്ട മരണത്തിന് പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന് സൂചന. ആസിഡ് അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (55), മകന്‍ രാജേഷ് (32) എന്നിവരാണ് മരിച്ചത്. ഇളയ മകന്‍ രാകേഷ് (27) ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ അവശനിലയിലായ നാല് പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒരാൾ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും രണ്ട് പേർ പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഇളയ മകൻ രാകേഷ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. നിലവില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്.

കർഷകരായ ഗോപിയും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നെന്ന് അടുത്ത ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഇതാണ് കൂട്ട മരണത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. ഫോറന്‍സിക് വിദഗ്ധരും പൊലീസും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.
മൃതദേഹങ്ങള്‍ വൈകുന്നേരം 3.30 മണിക്ക് പറക്കളായില്‍ എത്തിച്ചേരുന്നതാണ്. കെപി ഭാസ്ക്കരന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം കുടുംബ ശ്മശാനത്തില്‍ സംസ്കരണ ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിന് എന്തുചെയ്യാൻ കഴിയും? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Three family members died in Kasaragod; financial distress suspected.
#Kasaragod #Kanjangad #Tragedy #KeralaNews #FamilyTragedy #FinancialCrisis






