'ഈദ് മുബാറക്ക്' പറഞ്ഞതിലുള്ള വിരോധം; പള്ളിമുറ്റത്ത് വെച്ച് യുവാവിനെ ആണി തറച്ച പലക കൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി കുറ്റക്കാരൻ
● 2022-ലെ ബലിപെരുന്നാൾ ദിവസമാണ് പള്ളിമുറ്റത്ത് വെച്ച് സംഭവം നടന്നത്.
● ശിക്ഷാവിധി ജനുവരി 24 ശനിയാഴ്ച പ്രഖ്യാപിക്കും.
● മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
● പ്രതി മറ്റൊരു കേസിൽ നിലവിൽ ജയിലിലാണ്.
കാസർകോട്: (KasargodVartha) ശത്രുതയുണ്ടായിരുന്ന അയൽവാസിയോട് പെരുന്നാൾ ദിവസം 'ഈദ് മുബാറക്ക്' പറഞ്ഞതിലുണ്ടായ വിരോധത്തിലാണെന്ന് പറയുന്നു, യുവാവിനെ പള്ളിമുറ്റത്ത് വെച്ച് ആണി തറച്ച പലക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാര മീത്തൽ മാങ്ങാട് താമസിക്കുന്ന ടി.എ. റഷീദ് (42) കൊല്ലപ്പെട്ട കേസിലാണ് അയൽവാസി ഹബീബിനെ (40) കാസർകോട് ജില്ലാ സെഷൻസ് ജഡ്ജ് ഷാനു എസ്. പണിക്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
സംഭവം ഇങ്ങനെ
2022 ജൂലായ് 10-ന് ബലിപെരുന്നാൾ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാവിലെ കൂളിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു റഷീദ്. ഇതിനിടെ അയൽവാസിയായ ഹബീബിനെ കണ്ടപ്പോൾ റഷീദ് 'ഈദ് മുബാറക്ക്' ആശംസിച്ചു.
എന്നാൽ, മുൻവൈരാഗ്യം മനസ്സിൽ വെച്ചിരുന്ന ഹബീബ് ‘താൻ ആരാണ് എന്നോട് ഈദ് മുബാറക്ക് പറയാൻ’ എന്ന് ആക്രോശിക്കുകയായിരുന്നുവെന്നും. തുടർന്ന് അവിടെ മദ്രസ നിർമ്മാണത്തിനായി വെച്ചിരുന്ന ആണി തറച്ച മരപ്പലക എടുത്ത് റഷീദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നുമാണ് കേസ്.
നെറ്റിയിൽ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരണം സംഭവിച്ചു.
അന്വേഷണം, വിചാരണ
റഷീദിന്റെ ബന്ധുവായ മുഹമ്മദ് സൽമാൻ ഫാരിസ് നൽകിയ പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. അന്നത്തെ മേൽപ്പറമ്പ് സി.ഐ ആയിരുന്ന ടി. ഉത്തംദാസും പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പി. വേണുഗോപാലൻ കോടതിയിൽ ഹാജരായി. എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടിക്കായി എ.എസ്.ഐ ഗിരീഷും ഹാജരായി.
പ്രതിക്കുള്ള ശിക്ഷ ജനുവരി 24 ശനിയാഴ്ച കോടതി വിധിക്കും. കുടുംബ കോടതിയിലെ മറ്റൊരു കേസിൽ ഉൾപ്പെട്ട് ഹബീബ് നിലവിൽ ജയിലിലാണ്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു
Article Summary: The Kasaragod District Sessions Court has found Habeeb (40) guilty of murdering his neighbor T.A. Rasheed (42) in 2022. The incident occurred when Rasheed wished Habeeb 'Eid Mubarak', provoking Habeeb to strike him with a nail-embedded wooden plank due to prior enmity.
#Kasaragod #MurderCase #Verdict #KeralaNews #Melparamba #CrimeNews #JusticeForRasheed






