കെട്ടിട നിർമാണ സ്ഥലത്ത് തൊഴിലാളികൾ ഏറ്റുമുട്ടി: പിന്നാലെ ഒരാൾ മരിച്ചു; മൂന്ന് പേർ കാസർകോട്ടും രണ്ടു പേർ പാലക്കാട്ടും പിടിയിൽ

● പശ്ചിമ ബംഗാൾ സ്വദേശി സുശന്ത റോയിയാണ് മരിച്ചത്.
● മൂന്നുപേർ കാസർകോട്ട് നിന്നും രണ്ടുപേർ പാലക്കാട് നിന്നും പിടിയിൽ.
● ബൈക്കിലെത്തിയവരാണ് ആക്രമിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി.
● ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക സംശയം.
● കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ലഭിക്കും.
കാസർകോട്: (KasargodVartha) മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന് സമീപം തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കാസർകോട്ട് നിന്നും രണ്ട് പേരെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച അർധരാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. പശ്ചിമ ബംഗാൾ സ്വദേശിയും സുഭാഷ് റോയിയുടെ മകനുമായ സുശന്ത റോയ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. പോലീസ് നൽകിയ വിവരമനുസരിച്ച്, സുശാന്ത് റോയിയെ വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പെരുമ്പളയിലെ ടി. ദാമോദരൻ നൽകിയ പരാതിയിൽ കാസർഗോഡ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 419/2025 ആയി കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
നിർമ്മാണ സ്ഥലത്ത് തൊഴിലാളികൾ തമ്മിൽ വലിയ രീതിയിലുള്ള അടിപിടി നടന്നിരുന്നതായി പൊലീസിന് സംശയമുണ്ട്. എന്നാൽ, കസ്റ്റഡിയിലുള്ളവർ നൽകിയിരിക്കുന്ന മൊഴി അനുസരിച്ച്, ബൈക്കിൽ വന്ന ചിലരാണ് സുശന്ത റോയിയെ ആക്രമിച്ചത് എന്നാണ്. ഈ മൊഴി പൊലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
സംഭവത്തിന് ശേഷം കാസർകോട്ട് നിന്ന് ട്രെയിനിൽ പാലക്കാട്ടെത്തിയ രണ്ട് പേരെയാണ് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ വെച്ച് പിടികൂടിയതെന്നാണ് സൂചന.
ഈയടുത്താണ് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം നഗരത്തിന് സമീപം ആനബാഗിലുവിൽ ആരംഭിച്ചത്. നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്.
മരിച്ച സുശന്ത റോയിയുടെ ശരീരത്തിൽ പുറമേ കാണാവുന്ന പരിക്കുകളൊന്നും ഇല്ല. എന്നാൽ മുഖത്ത്, പല്ലിന് സമീപത്തായി ഒരു മുറിവുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നുണ്ടെങ്കിലും, വിശദമായ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് കാസർകോട് പൊലീസ് അറിയിച്ചു.
മൃതദേഹം നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: A worker died following a clash between laborers at a construction site near the Muslim League district committee office in Kasaragod. Police have arrested three people from Kasaragod and two from Palakkad in connection with the incident. The deceased, Sushanta Roy (28) from West Bengal, was found dead early Monday.
#Kasaragod, #WorkerClash, #Death, #Arrest, #KeralaPolice, #ConstructionSite