കൊലപാതകത്തിന്റെ ചുരുളഴിയുന്നു; നിർമ്മാണ സ്ഥലത്തെ സംഘർഷം കൊലയിൽ കലാശിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

● കഴുത്തിനേറ്റ മാരകമായ പരിക്കാണ് മരണകാരണം.
● തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
● പോലീസ് കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
● പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കാസർകോട്: (KasargodVartha) മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൽ തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിന് പിന്നാലെ പശ്ചിമ ബംഗാൾ സ്വദേശി സുഭാഷ് റോയിയുടെ മകൻ സുശാന്ത് റോയ് (28) മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ കഴുത്തിനേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തി.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഘട്ടനം നടന്നത്. ഇവർ ലഹരിയിലായിരുന്നിരിക്കാമെന്നാണ് സൂചന. മരണവുമായി ബന്ധപ്പെട്ട് കെട്ടിട നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത പെരുമ്പളയിലെ ടി. ദാമോദരന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസിന്റെ വകുപ്പ് മാറ്റും.
സ്ഥലത്ത് തൊഴിലാളികൾ തമ്മിൽ സംഘട്ടനം നടന്നിരുന്നതായി പോലീസിന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതുവഴി ബൈക്കിൽ വന്നവർ അടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തവർ ആദ്യം മൊഴി നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഈ കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവത്തിന് ശേഷം കാസർകോട്ട് നിന്നും മൂന്ന് പേരെയും കാസർകോട്ട് നിന്നും ട്രെയിൻ കയറി പാലക്കാട് എത്തിയ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.
മരിച്ച യുവാവിന്റെ ശരീരത്തിൽ പുറമെ കാണാൻ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മുഖത്ത് പല്ലിനടുത്തായി മുറിവുണ്ടായിരുന്നതായി വിവരമുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണ സംഘം കാസർകോട് വാർത്തയോട് പറഞ്ഞത്.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: The death of a West Bengal native at a Kasaragod construction site, initially treated as unnatural death, is now confirmed as murder following a post-mortem report indicating fatal neck injuries sustained during a clash between workers. Police are investigating further and have detained several individuals.
#KasaragodMurder, #ConstructionSiteClash, #MurderInvestigation, #KeralaCrime, #PostmortemReport, #WorkersClash