പുഴയിൽ പ്രവാസിയുടെ മരണം: സത്യം പുറത്തുകൊണ്ടുവരാൻ ഹൈകോടതിയുടെ നിർദ്ദേശം
-
ഭാര്യയും മകനും നൽകിയ ഹർജിയിലാണ് ഉത്തരവ്.
-
2023 നവംബർ ഒന്നിനാണ് മൃതദേഹം കണ്ടെത്തിയത്.
-
മദ്യപിച്ചിട്ടില്ലെന്നും പുഴവെള്ളം വയറ്റിലില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.
-
ഹമീദ് നേരിട്ട് പോലീസിനെ അറിയിക്കാത്തതിൽ കുടുംബത്തിന് സംശയമുണ്ട്.
-
അക്വാഫോബിയ ഉള്ളതിനാൽ മജീദ് ബോട്ടിൽ കയറില്ലെന്ന് ഭാര്യ.
കാസർകോട്: (KasargodVartha) പാണളം സ്വദേശി അബ്ദുൽ മജീദിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കാസർകോട് ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. അബ്ദുൽ മജീദിന്റെ ഭാര്യ നസിമയും മകൻ ഹസ്സൻ ഖിളർഷയും ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് ഈ ഉത്തരവ്.
2023 നവംബർ ഒന്നിന് രാവിലെ 11 മണിയോടെ കാസർകോട് ചന്ദ്രഗിരി പുഴയോട് ചേർന്നുള്ള റിസോർട്ടിന് സമീപം കരയിൽ നിന്ന് 25 അടി അകലെ പുഴയിൽ നിന്നാണ് ഫയർഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. തലേദിവസം സുഹൃത്തായ ഹമീദ് ടൈഗർ ആണ് അബ്ദുൽ മജീദിനെ റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം അബ്ദുൽ മജീദിന്റെ മൊബൈൽ ഫോൺ, പഴ്സ്, പാന്റ്‌സ്, ചെരിപ്പ്, ആധാർ കാർഡ് എന്നിവ കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് പുഴയ്ക്ക് ഏകദേശം 20 അടിയോളം ആഴമുണ്ട്.
പുലർച്ചെ നാലുമണിയോടെ മജീദിനെ കാണാനില്ലെന്ന് ഹമീദിന്റെ സുഹൃത്ത് സഹോദരി ഹാജിറ സത്താറിനെ അറിയിക്കുകയായിരുന്നു. എന്നാൽ, ഹമീദ് നേരിട്ട് പോലീസിനെ അറിയിക്കാത്തതിൽ കുടുംബത്തിന് സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മജീദ് മദ്യപിച്ചതായി പറയുന്നില്ല, വയറ്റിലോ ശ്വാസകോശത്തിലോ പുഴവെള്ളം കയറിയതിന്റെ സൂചനകളുമില്ല.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കഴുത്തിന് പിന്നിലായി രക്തം കട്ടപിടിച്ചതും കണ്ടിരുന്നു. ഹമീദിനൊപ്പം ഫോർട്ട് റോഡിലെ ബഷീർ, ഭാസ്കരൻ എന്നിവർക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. വഞ്ചിയുടെ പങ്കായത്തിന്റെ ഒരു ഭാഗം ഒടിഞ്ഞിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
വെള്ളത്തെ അമിതമായി ഭയപ്പെടുന്ന അക്വാഫോബിയ ഉള്ളതിനാൽ മജീദ് ഒരിക്കലും ബോട്ടിൽ കയറാൻ സാധ്യതയില്ലെന്ന് ഭാര്യ നസിമ പറയുന്നു. മഹസർ റിപ്പോർട്ടിൽ മജീദിന്റെ പാന്റിന്റെ ഒരു ഭാഗം മാത്രമേ നനഞ്ഞിരുന്നുള്ളൂ എന്നും പറയുന്നുണ്ട്.
പോലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയും മകനും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ജൂലൈ 17-നാണ് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി കോടതിയെ അറിയിക്കണമെന്ന് അഡ്വ. പി.ടി. ഷിജീഷ്, പ്രവാസി ലീഗൽ സർവീസ് ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈകോടതിയെ സമീപിച്ചത്
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: High Court orders probe into mysterious death in Kasaragod.
#KasaragodNews #HighCourtOrder #MysteriousDeath #KeralaPolice #Investigation #JusticeForMajeed






