കാലിക്കടവ് ദേശീയപാതയിൽ വൻ ലഹരിവേട്ട; സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച 139.29 ഗ്രാം എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ
● പി എ അബ്ദുൽ സലാം, കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ബാസ് എന്നിവരാണ് കസ്റ്റഡിയിലായത്
● കാസർകോട് അതിർത്തി പ്രദേശങ്ങളിലേക്ക് വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് പൊലീസ് സംശയിക്കുന്നു
● 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായാണ് കാലിക്കടവിൽ വാഹന പരിശോധന നടന്നത്
● കാറിന്റെ ഡാഷ് ബോർഡിന് മുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് പൊലീസ് പറയുന്നു
● ഏഴ് ലക്ഷം രൂപ വില മതിക്കുന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
ചെറുവത്തൂർ: (KasargodVartha) കാസർകോട്-കണ്ണൂർ അതിർത്തിയിലെ കാലിക്കടവ് ദേശീയപാതയുടെ സർവീസ് റോഡിൽ വന്‍ മയക്കുമരുന്ന് വേട്ട. സ്വിഫ്റ്റ് കാറില്‍ കടത്താന്‍ ശ്രമിച്ച 139.29 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പി എ അബ്ദുൽ സലാം (27), കെ എച്ച് മുഹമ്മദ് ഹുസൈന്‍ (28), പി എ അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച (ഓഗസ്റ്റ് 9) രാവിലെ 7.30 മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ലഹരിവേട്ടയുടെ വിശദാംശങ്ങൾ
എറണാകുളത്തു നിന്നും കാസര്‍കോട് അതിർത്തി പ്രദേശങ്ങളിലേക്ക് ലഹരിമരുന്ന് വിൽപനയ്ക്കായി വരികയായിരുന്നു സംഘം. കാലിക്കടവിൽ ഓത്തുകുന്ന് ഭാഗത്തേക്ക് പോകുന്ന റോഡിനടുത്ത് വെച്ചാണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള ഈ ലഹരിവേട്ട നടന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിലെ സനീഷ്, ജ്യോതിഷ്, ലയേഷ്, രാഹുൽ എന്നിവർ അതിരാവിലെ എത്തി കാര്‍ തടയുകയായിരുന്നു.
മൂന്ന് പ്രതികളുടെയും കൈവശം പാക്കറ്റുകളിലാക്കിയും കാറിൻ്റെ ഡാഷ് ബോർഡിന് മുകളിലുമായാണ് എംഡിഎംഎ ഒളിപ്പിച്ചു വെച്ചിരുന്നത്. എംഡിഎംഎ തൂക്കാനുള്ള ത്രാസ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നും എത്തിക്കേണ്ടി വന്നതിനാൽ തൊണ്ടിമുതലും പ്രതികളെയും സ്റ്റേഷനിലെത്തിക്കാൻ അല്പം കാലതാമസം നേരിട്ടിരുന്നു.
പൊലീസിൻ്റെ സംയുക്ത നീക്കം
വിവരം ലഭിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് ഇൻസ്‌പെക്ടർ എം വി ഷീജുവിൻ്റെ നിർദേശപ്രകാരം എസ് ഐ മനു പി ചെറിയാൻ, എഎസ്ഐമാരായ സുരേഷ്, ഹരീഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, പ്രഭേഷ് കുമാർ എന്നിവർ സ്ഥലത്തെത്തിയാണ് പ്രതികളെയും മയക്കുമരുന്നും കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചീമേനി ഇൻസ്‌പെക്ടർ എം ഇ രാജഗോപാലനും കാലിക്കടവിൽ എത്തി തുടർനടപടികൾ സ്വീകരിച്ചു.
എറണാകുളത്തെ പ്രൊഫഷണൽ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്നാണ് കാസര്‍കോട്ടെ ഏജൻ്റുമാര്‍ക്ക് വിതരണം ചെയ്യാന്‍ ഏഴ് ലക്ഷം രൂപ വില മതിക്കുന്ന എംഡിഎംഎ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കേസിൽ വിശദമായ തുടരന്വേഷണം നടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The DANSAF squad and Chandera police arrested three people with 139.29 grams of MDMA worth Rs 7 lakh from a Swift car at Kalikadavu.
#KasaragodNews #MDMASiezed #OperationToofan #KeralaPolice #Cheruvathur #CrimeNews #DANSAF #DrugBust #AparnaNews






