സ്ഥലംമാറ്റത്തിന് തൊട്ടുമുമ്പ് ഇൻസ്പെക്ടർ അനൂപിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ; പട്ടാപ്പകൽ കാർ തടഞ്ഞ് സ്വർണമാല കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി
● ചിക്കൻ സെന്റർ നടത്തുന്ന സ്വാനിത് എൻ. സീതാരാം ഷെട്ടിക്കാണ് മാല നഷ്ടപ്പെട്ടത്.
● കാർ തടഞ്ഞ ശേഷം കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.
● നിരവധി കേസുകളിൽ പ്രതിയായ തൽവാർ ലത്തീഫ് ആണ് പിടിയിലായത്.
മഞ്ചേശ്വരം: (KasargodVartha) പട്ടാപ്പകൽ കാർ തടഞ്ഞ് കഴുത്തിൽ കത്തിവെച്ച് സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതിയെ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ മണിക്കൂറുകൾക്കകം പിടികൂടി.
ഹൊസ്ദുർഗ് ഇൻസ്പെക്ടറായി ഞായറാഴ്ച സ്ഥലം മാറി പോകുന്നതിനിടെയാണ്, പട്ടാപ്പകൽ നടന്ന കവർച്ചാ കേസിൽ പ്രതിയെ സംഭവം നടന്ന് മണിക്കൂറുകൾക്കകം പിടികൂടാൻ ഇൻസ്പെക്ടർ അനൂപിന് കഴിഞ്ഞത്.
വോർക്കാടി അരിബയൽ സ്വദേശിയും മോർത്തണയിൽ ചിക്കൻ സെന്റർ നടത്തുന്ന സ്വാനിത് എൻ. സീതാരാം ഷെട്ടിയാണ് (33) കവർച്ചയ്ക്ക് ഇരയായത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മോർത്തണയിലാണ് സംഭവം നടന്നത്. കടയിൽനിന്ന് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന സ്വാനിത് യാത്ര ചെയ്ത ഓംനി വാൻ, രണ്ടംഗ സംഘം തടഞ്ഞു.
'തനിക്ക് ഡ്രൈവിങ് അറിയില്ലേ, എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നത്?' എന്ന് ചോദിച്ച് ഒരാൾ വാനിനരികിലേക്ക് എത്തുകയായിരുന്നു. പിന്നാലെ കാറിൽനിന്ന് നീളമുള്ള കത്തിയെടുത്ത് കഴുത്തിന് നേരെ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല കവരുകയായിരുന്നു. മൂന്ന് ലക്ഷം രൂപ വിലവരുന്ന മാലയാണ് തട്ടിയെടുത്തത്.
നിരവധി കേസിൽ പ്രതിയായ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ തൽവാർ ലത്തീഫ് (35) ആണ് രാത്രിയോടെ പിടിയിലായത്. കൂട്ടുപ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.
സംഭവത്തിന് പിന്നാലെ പ്രതികൾ മോർത്തണ റോഡിലൂടെ ദേശീയപാതയിലേക്ക് രക്ഷപ്പെട്ടു. വിവരം ലഭിച്ച ഉടൻ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലൂടെ വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമായതോടെയാണ് പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്താനായത്.
സ്ഥലം മാറി പോകുന്നതിന് തൊട്ടുമുമ്പ് അതിവേഗത്തിലുള്ള അന്വേഷണത്തിലൂടെ കവർച്ചാ പ്രതിയെ പിടികൂടിയതോടെ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപിന്റെ തൊപ്പിയിൽ അത് മറ്റൊരു പൊൻതൂവലായി മാറി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക.
Article Summary: Police Inspector Anoop Kumar catches a gold chain robber in hours just before his transfer.
#KeralaPolice #Kasargod #RobberyArrest #InspectorAnoopKumar #CrimeNews #Manjeshwaram






