Investigation | സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ മുൻ ബിജെപി സർക്കാർ 2 ഏക്കർ ഭൂമി അനുവദിച്ചതായി രേഖകൾ പുറത്ത്; സ്വർണക്കടത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു

● രേഖകൾ പ്രകാരം, 2023 ഫെബ്രുവരിയിലാണ് ഭൂമി അനുവദിച്ചത്.
● 138 കോടി രൂപയുടെ നിക്ഷേപത്തിലാണ് സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി നൽകിയത്.
● തുമാകുരു ജില്ലയിലെ സിറ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഭൂമി അനുവദിച്ചത്.
മംഗ്ളുറു: (KasargodVartha) ബെംഗ്ളുറു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്, ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ കർണാടകയിലെ മുൻ ബിജെപി സർക്കാർ 12 ഏക്കർ ഭൂമി അനുവദിച്ചതായി രേഖകൾ പുറത്ത് വന്നു. കന്നഡ സിനിമ നടിയും കർണാടക കേഡറിലെ ഡിജിപി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിൻ്റെ വളർത്തുമകളുമായ രന്യ റാവു ദുബൈയിൽ നിന്ന് സ്വർണം കടത്തിയ കേസിൽ ഈ മാസം നാലിനാണ് അറസ്റ്റിലായത്.
2023 ഫെബ്രുവരിയിൽ അന്നത്തെ ബിജെപി സർക്കാർ രന്യ റാവുവിന് സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഭൂമി അനുവദിച്ചതായി പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. കർണാടക വ്യവസായ ഏരിയ വികസന ബോർഡ് (കെഐഎഡിബി) വഴിയാണ് തുമാകുരു ജില്ലയിലെ സിറ ഇൻഡസ്ട്രിയൽ ഏരിയയിൽ ക്സിറോഡ ഇന്ത്യ എന്ന റന്യയുടെ സ്ഥാപനത്തിന് 138 കോടി രൂപയുടെ നിക്ഷേപത്തിൽ സ്റ്റീൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് 12 ഏക്കർ ഭൂമി അനുവദിച്ചത്.
ഈ പദ്ധതി ഏകദേശം 160 പേർക്ക് തൊഴിൽ നൽകുമെന്നും അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഭൂമി അനുവദിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ബിജെപി സർക്കാർ 2023 ഫെബ്രുവരി 22-ന് പുറത്തിറക്കി. .കർണാടകയിൽ നിലവിലുള്ള കോൺഗ്രസ് സർക്കാറിൽ വ്യവസായ മന്ത്രി എം ബി പാട്ടീൽ നടിക്ക് ഭൂമി അനുവദിച്ചതെന്ന പ്രചാരണങ്ങൾക്കിടയിലാണ് രേഖ പുറത്തുവിട്ടത്.
അതേസമയം, നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐ രന്യ റാവുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്താരാഷ്ട്ര സ്വർണക്കടത്ത് സിൻഡിക്കേറ്റുമായി കേസിന് ബന്ധമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, കൂടുതൽ വിവരങ്ങൾ കോടതിയിൽ പോലും ഡിആർഐ വെളിപ്പെടുത്തിയിട്ടില്ല.
രന്യ റാവു നിലവിൽ ഡിആർഐ കസ്റ്റഡിയിലാണ്. സിബിഐ മുംബൈയിലും ബെംഗളൂരുവിലുമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രന്യ റാവുവിൻ്റെ യാത്രാ രേഖകൾ ഡിആർഐ ശേഖരിച്ചതിൽ നിന്നും, അവർ നിരവധി തവണ വിദേശയാത്രകൾ നടത്തിയതായി കണ്ടെത്തി. ഈ യാത്രകൾ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം സൂചിപ്പിക്കുന്നതായി ഡിആർഐ, സിബിഐയെ അറിയിച്ചു.
ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം ഉണ്ടായിട്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഇതുവരെ കേസിൽ ഇടപെട്ടിട്ടില്ല എന്നും ആക്ഷേപമുണ്ട്. അനധികൃത സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഇഡി അന്വേഷണം നടത്തേണ്ടതാണെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മാത്രമല്ല, കേരളത്തിലെ കോൺസുലേറ്റ് സ്വർണക്കടത്തിനെ വെല്ലുന്ന രീതിയിലാണ് ബംഗളൂരു വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് എന്നും ഡിആർഐ കണ്ടെത്തിയിട്ടുണ്ട്.
ദുബൈയിൽ നിന്ന് സ്വർണം എത്തിക്കുന്നതിന് 12 ലക്ഷം രൂപയാണ് രന്യ റാവു കമ്മീഷൻ കൈപ്പറ്റിയിരുന്നത് എന്നാണ് വിവരം. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ മകൾ എന്ന പരിഗണനയിൽ പ്രൊട്ടോക്കോൾ സുരക്ഷ ഉപയോഗിച്ച് ഔദ്യോഗിക വാഹനത്തിലാണ് രന്യ വിമാനത്താവളത്തിന് പുറത്ത് കടന്നിരുന്നത്. ഇത്തരത്തിൽ 27 യാത്രകൾ നടത്തിയതായാണ് പ്രാഥമിക വിവരം.
സംഭവത്തെ തുടർന്ന് കർണാടക സർക്കാർ ഐപിഎസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് വിമാനത്താവളത്തിൽ നൽകിയിരുന്ന പ്രോട്ടോക്കോൾ സുരക്ഷ പിൻവലിച്ചു. അതേസമയം, രന്യ റാവുവിൻ്റെ രണ്ടാനച്ഛനായ ഡിജിപി രാമചന്ദ്ര റാവു മുൻപ് ഹവാല കേസിൽ ഉൾപ്പെടെ ആരോപണ വിധേയനായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Actress Ranya Rao, arrested in a gold smuggling case, had been allotted land by the former BJP government in Karnataka for a steel factory. The CBI has now taken over the investigation.
#GoldSmuggling #RanyaRao #Karnataka #CBI #BJP #Controversy