Investigation | ഗഫൂർ ഹാജിയുടെ മരണം: 'മന്ത്രവാദിനി' ശമീമയെ എറണാകുളത്ത് എത്തിച്ചു; അന്വേഷണം കോഴിക്കോട്ടേക്കും

● ശമീമ അക്യുപങ്‌ചർ പഠിച്ച സ്ഥാപനത്തിൽ തെളിവെടുപ്പ്.
● ലോകൽ പൊലീസിന്റെ വീഴ്ച അന്വേഷണത്തിൽ വെല്ലുവിളിയായി.
● കൂടുതൽ സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
ബേക്കൽ: (KasargodVartha) പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികളെ ഹൊസ്‌ദുർഗ് കോടതി അഞ്ച് ദിവസത്തെക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് പ്രതികളുമായി പൊലീസ് സംഘം എറണാകുളത്ത് എത്തി. കേസിലെ മുഖ്യപ്രതിയായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമയെയും കൊണ്ടാണ് അന്വേഷണ സംഘം എറണാകുളത്ത് ബുധനാഴ്ച ഉച്ചയോടെ തെളിവെടുപ്പിനായി എത്തിയിരിക്കുന്നത്.
പ്രതികളെ അഞ്ച് ദിവസമാണ് വീണ്ടും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആദ്യം രണ്ട് ദിവസവും പിന്നീട് ഏഴ് ദിവസവും ഏറ്റവും ഒടുവിൽ അഞ്ച് ദിവസവുമാണ് തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ കിട്ടിയിരിക്കുന്നത്. ശമീമ എറണാകുളത്തെ സ്ഥാപനത്തിൽ അക്യൂപങ്ചർ ചികിത്സ പഠിച്ചിരുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചത്. അക്യുപങ്‌ചർ ചികിത്സക്കായി കാസർകോട്ട് സ്ഥാപനമാരംഭിക്കാനും ശമീമ ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന.
ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്ക് കയർ വാങ്ങി കൊടുത്ത ഇപ്പോൾ കാസർകോട് ഡിസിആർബിയിൽ ഡിവൈഎസ്‌പിയായ കെ ജെ ജോൺസണും സംഘവും ആണ് പ്രമാദമായി മാറിയ ഗഫൂർ ഹാജിയുടെ കേസും അന്വേഷിക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി 1,42,000 ഓളം ഡിജിറ്റൽ തെളിവ് ശേഖരിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി ജോൺസൺ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ഇവയൊക്കെ പരിശോധിച്ചു വരികയാണ്. പരിശോധന ഇനിയും പൂർത്തിയായിട്ടില്ല. പ്രാരംഭഘട്ടത്തിൽ കേസ് അന്വേഷിച്ച ബേക്കൽ പൊലീസ് പല നിർണായക തെളിവുകളും വീണ്ടെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ ഫോൺ ഡാറ്റയാണ് ഇതിൽ പ്രധാനം. വാട്സ് ആപ് ചാറ്റ് അടക്കം നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ഇത് വീണ്ടെടുക്കാൻ കഴിയില്ലെന്നാണ് സൂചന. ഇതിനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. അന്വേഷിച്ച് കുളമാക്കിയ ശേഷമാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് ഏൽപ്പിച്ചതെന്നാണ് പറയുന്നത്. ഡിജിറ്റൽ തെളിവുകളിൽ പലതും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കപ്പെട്ടു പോയിട്ടുണ്ടെന്നാണ് സൈബർ വിദഗ്ധർ പറഞ്ഞിട്ടുള്ളത്.
ലോകൽ പൊലീസ് പെട്ടന്ന് ശേഖരിക്കേണ്ട തെളിവുകൾ മെല്ലെപ്പോക്ക് മൂലം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഫോണിലെ സിം കാർഡിന് പകരം പ്രതികൾക്ക് പുതിയ സിം കാർഡ് എടുക്കാൻ അനുവദിച്ചതിൽ പോലും വീഴ്ച സംഭവിച്ചു. പ്രാരംഭഘട്ടത്തിൽ രേഖപ്പെടുത്തിയ മൊഴികളിൽ പലതും ലോകൽ പൊലീസിൻ്റെ പക്കൽ നിന്നും നഷ്ടപ്പെട്ടതിലും ദുരൂഹതയുണ്ട്. ഗഫൂർ ഹാജി, മന്ത്രവാദിനി ശമീമയുമായി നടത്തിയ വാട്സ് ആപ് ചാറ്റുകളും ഗഫൂർ ഹാജിയുടെ ഫോണിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
കേസ് അന്വേഷണത്തിൽ നിർണായക തെളിവാകുമായിരുന്ന ചാറ്റുകൾ കണ്ടെത്താൻ പ്രാരംഭഘട്ടത്തിൽ കേസന്വേഷിച്ച അന്വേഷണ സംഘം മടിച്ചുനിന്നുവെന്നാണ് വിമർശനം. ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നും തട്ടിയെടുത്ത സ്വർണത്തിൽ ഭൂരിഭാഗവും കണ്ടെത്താനുണ്ട്. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഡിസിആർബി ഡിവൈഎസ്‌പി കെ ജെ ജോൺസൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ ഇനിയും കസ്റ്റഡിയിൽ കിട്ടാൻ സാധ്യത കുറവായതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ശമീമ അക്യൂപങ്‌ചർ പഠിച്ചുവെന്നവകാശപ്പെട്ട പഠന കേന്ദ്രത്തിലെത്തിയാണ് ബുധനാഴ്ച പരിശോധന നടത്തുന്നത്. ശ്രീലങ്കക്കാരിയായ സ്ത്രീയാണ് അക്യൂപങ്‌ചർ പരിശീലന കേന്ദ്രം നടത്തുന്നത്. ഇവരെയും ചോദ്യം ചെയ്യും. വെള്ളിയാഴ്ചയും എറണാകുളത്ത് തെളിവെടുപ്പ് തുടരും. അതിനിടെ കോഴിക്കോട്ട് ശമീമയ്ക്കും ഭർത്താവായ ഉവൈസിനും ചില ബന്ധങ്ങൾ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം കോഴിക്കോട്ടേക്കും വ്യാപിപ്പിക്കും. മടക്കയാത്രയിൽ കോഴിക്കോട്ട് തെളിവെടുപ്പ് വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം സൂചന നൽകി
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക
The main accused in the Gafur Haji murder case, Shameema, was taken to Ernakulam for evidence collection. The investigation is expanding to Kozhikode. 142,000 digital evidences have been collected. Local police lapses are affecting the investigation.
#GafurHajiMurder #KeralaCrime #Shameema #Ernakulam #Kozhikode #Investigation