Murder | ഉറങ്ങാൻ കിടന്ന ഒരു കുടുംബത്തിലെ 4 പേർ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ; രാത്രിയിൽ സംഭവിച്ചതെന്ത്? ദുരൂഹത; അക്രമികളെയും കാരണവും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതം
![Found Dead](https://www.kasargodvartha.com/static/c1e/client/114096/uploaded/bcfdef22b8e4a6e09df83f8fd709e363.webp?width=823&height=463&resizemode=4)
* ജന്മദിനവും ആഘോഷിച്ച് സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതായിരുന്നു
മംഗ്ളുറു: (KasaragodVartha) കർണാടകയിലെ ഗദഗ് നഗരത്തിൽ ഒരേ കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബെത്തഗേരി മുനിസിപാലിറ്റി വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർതിക് ബകലെ (27), കൊപ്പൽ സ്വദേശികളായ പരശുരാമൻ (55), ഭാര്യ ലക്ഷ്മി (45), മകൾ ആകാംക്ഷ (16) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയെന്നും പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തതെന്നും ഗദഗ് എസ് പി ബിഎസ് നേമഗൗഡ പറഞ്ഞു. ക്രൂരമായ കുറ്റകൃത്യത്തിന്റെ കാരണമോ പ്രതികളെ കുറിച്ചുള്ള സൂചനകളോ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്.
കാർതിക്കിൻ്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ കൊപ്പലിൽ നിന്ന് ഗദഗ് നഗരത്തിൽ എത്തിയതായിരുന്നു പരശുരാമനും കുടുംബവും. പരശുരാമൻ്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനവും വ്യാഴാഴ്ച രാത്രി ആഘോഷിച്ച് ബന്ധുവീടിൻ്റെ ഒന്നാം നിലയിലെ മുറിയിൽ എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
പുലർച്ചെയോടെ പരശുരാമനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ലു തകർത്ത് അകത്തുകടന്ന അക്രമികൾ മൂന്നുപേരെയും ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന കാർതിക് ബകലെ, ശബ്ദം കേട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ എത്തിയപ്പോൾ യുവാവിനെയും അക്രമികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പിന്നീട് വീട്ടുടമ പ്രകാശ് ബകലെയും ഭാര്യയും മുനിസിപൽ കൗൺസിൽ വൈസ് പ്രസിഡൻ്റുമായ സുനന്ദ ബകലെയും ഉറങ്ങിക്കിടന്ന മുറിയുടെ വാതിലിൽ അക്രമികൾ മുട്ടി. എന്നാൽ വാതിൽ തുറക്കാതെ ദമ്പതികൾ ഉടൻ തന്നെ പൊലീസിനെ വിളിച്ചു. പൊലീസിനെ വിളിക്കുന്നതിനിടെ അക്രമികൾ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാന നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച് കെ പാട്ടീൽ സംഭവം നടന്ന വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.