Arrest | ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതി സച്ചിത റൈ ഒടുവിൽ അറസ്റ്റിൽ

● ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് നിരവധി പരാതികൾ
● ഇവർക്കെതിരെ 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
● മുൻ ഡിവൈഎഫ്ഐ നേതാവും അധ്യാപികയുമാണ്.
കാസർകോട്: (KasargodVartha) ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന കേസിലെ പ്രതിയും മുൻ ഡിവൈഎഫ്ഐ നേതാവും അധ്യാപികയുമായ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിത റൈ (27) ഒടുവിൽ അറസ്റ്റിലായി. വ്യാഴാഴ്ച വൈകീട്ട് വിദ്യാനഗറിൽ വെച്ചാണ് സച്ചിത പൊലീസിൻ്റെ പിടിയിലായത്.
വിദ്യാനഗറിൽ അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹാജരാകാനെത്തുമ്പോൾ വഴിയിൽ വെച്ചാണ് കേസന്വേഷണത്തിനായി നിയമിച്ച വനിതാ പൊലീസ് വിദ്യാനഗർ പൊലീസിൻ്റെ സഹായത്തോടെ സച്ചിതയെ പിടികൂടിയത്.
ഇവരെ പിന്നീട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ആഴ്ചകളായി സച്ചിത ഒളിവിൽ കഴിയുകയായിരുന്നു. ഇവർക്കെതിരെ കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസർകോട്, ആദൂർ, മേൽപറമ്പ്, കർണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കർണാടക എക്സൈസ്, വനം വകുപ്പ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതി. സച്ചിതയുടെ കേരള ഗ്രാമീൺ ബാങ്കിൻ്റെ പെർള ശാഖയിലെ അകൗണ്ടിലേക്കും, കാനറ ബാങ്കിൻ്റെ പെർള ശാഖയിലെ അകൗണ്ടിലേക്കുമാണ് ഇവർ പണം അയക്കാൻ ആവശ്യപ്പെട്ടതെന്നാണ് പരാതിക്കാർ പറയുന്നത്.
ബാങ്കുകൾ വഴി അഞ്ച് കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. ഉഡുപ്പി കേന്ദ്രീകരിച്ച് റിക്രൂടിംഗ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുന്താർ എന്നയാൾ വഴിയാണ് സച്ചിത പണം തട്ടിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
#jobscam #arrest #Kerala #DYFI #fraud #SachithaRai