Verdict | മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞിട്ടും പിതാവിനെ കോടതി വെറുതെ വിട്ടു; കാരണമെന്ത്? കാസർകോട്ട് സംഭവിച്ചത്!

● കേസിൽ പ്രതിയായ മാതാവിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.
● ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
● നീലേശ്വരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കാസർകോട്: (KasargodVartha) സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞിട്ടും പിതാവിനെ കോടതി വെറുതെ വിട്ട സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. കേസിൽ പ്രതിയായ മാതാവിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. മകൾ ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയതും, ഡിഎൻഎ തെളിവിൻ്റെ കാര്യത്തിൽ വന്ന ഗുരുതരമായ വീഴ്ചകളുമാണ് പ്രതിക്ക് രക്ഷയായത്എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്‌ജ് സുരേഷ് കുമാർ ആണ് വിധി പുറപ്പെടുവിച്ചത്.
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്
പെൺകുട്ടിയെ പിതാവും ഒരു കൗമാരക്കാരനും അടക്കം ഏഴ് പേർ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 2020 ജൂലൈ 20-നാണ് സംഭവം പുറത്തറിയുന്നത്. അന്ന് പെൺകുട്ടിക്ക് 15 വയസും 11 മാസവും 20 ദിവസവുമായിരുന്നു പ്രായം. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകൽ, ബലാത്സംഗം, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ആറ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അഞ്ച് കേസുകളിൽ സാക്ഷികൾ കൂറുമാറിയതു മൂലം തെളിവുകൾ ഇല്ലാതായി.
ഡിഎൻഎ പരിശോധന
പിതാവിനെതിരായ കേസിൽ ഭ്രൂണത്തിന്റെ അവശിഷ്ടങ്ങൾ വീട്ടുമുറ്റത്തുനിന്ന് കണ്ടെത്തി നടത്തിയ ഡിഎൻഎ പരിശോധനയിൽ പിതാവാണ് പ്രതിയെന്ന് തെളിഞ്ഞിരുന്നു. പെൺകുട്ടിയുടെ മാതാവ്, ഗർഭച്ഛിദ്രം നടത്തിയ ഗൈനക്കോളജിസ്റ്റ്, അൾട്രാസൗണ്ട് സ്കാനിംഗ് നടത്തിയ റേഡിയോളജിസ്റ്റ് എന്നിവരെയും പ്രതികളാക്കിയിരുന്നു. എന്നാൽ ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവർക്കെതിരായ കേസുകൾ ഹൈകോടതി റദ്ദാക്കി. ബാക്കിയുള്ള രണ്ട് പ്രതികളായ മാതാപിതാക്കളെയാണ് ഇപ്പോൾ കോടതി വെറുതെ വിട്ടത്.
ഗുരുതരമായ വീഴ്ചകൾ
ഡിഎൻഎ തെളിവിൻ്റെ പരിപാലനത്തിൽ വന്ന ഗുരുതരമായ വീഴ്ചകളാണ് പ്രതിക്ക് സഹായകമായതെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. സാജനെ ഉദ്ധരിച്ച് ഓൺ മനോരമ റിപ്പോർട്ട് ചെയ്‌തു. സാക്ഷികൾ കൂറുമാറിയതാണ് പ്രധാന കാരണമെന്ന് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഗംഗാധരൻ വ്യക്തമാക്കി. പൊലീസിൻ്റെ ഭാഗത്ത് നിന്നും നിരവധി വീഴ്ചകൾ ഉണ്ടായെന്നാണ് ആക്ഷേപം. ഫോറൻസിക് സർജൻ എല്ലുകൾ മാത്രമാണ് കണ്ടെത്തിയതെന്നും, തഹസിൽദാർ മാംസവും എല്ലുകളും കണ്ടെത്തിയെന്ന് പറഞ്ഞതും കോടതിയിൽ സംശയമുണ്ടാക്കി.
പൊലീസ് തയ്യാറാക്കിയ രേഖയിൽ ഭ്രൂണത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തെളിവുകൾ കോടതിയിൽ ഹാജരാക്കാതെയാണ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. പൊലീസ് സർജന് അയച്ച കത്ത് പോലും രേഖപ്പെടുത്തിയില്ല. രക്തസാമ്പിളുകൾ എടുത്തതിൽ പോലും കൃത്യമായ രേഖകളില്ലായിരുന്നു. ഇത്തരം വീഴ്ചകൾ കാരണം കോടതി ഡിഎൻഎ റിപ്പോർട്ട് കോടതിയിൽ വിശ്വസനീയമല്ലാതായി എന്നാണ് വിലയിരുത്തൽ .
പെൺകുട്ടിക്ക് രണ്ട് മാസം ആർത്തവം തെറ്റിയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. മരുന്ന് കഴിച്ചിട്ടും ഫലമില്ലാത്തതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. അവർ സ്കാനിംഗിന് നിർദേശിച്ചു. സ്കാനിംഗിൽ മൂന്ന് മാസവും ആറ് ദിവസവും പ്രായമുള്ള ഭ്രൂണമാണെന്ന് തെളിഞ്ഞു. റിപ്പോർട്ടിൽ കുട്ടിയുടെ പ്രായം 15 ആണെന്ന് വ്യക്തമായി പറഞ്ഞിരുന്നു.
തുടർന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ അവർ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് നൽകി. രക്തം അധികമായി പോയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ കൊണ്ടുപോവുകയും അവിടെ വെച്ച് ഗർഭം അലസുകയും ചെയ്തു. ഭ്രൂണം കുടുംബം വീട്ടുമുറ്റത്ത് സംസ്കരിച്ചു. തുടർന്ന് പെൺകുട്ടിയുടെ അമ്മാവൻ സംശയം തോന്നി ചോദിച്ചപ്പോൾ കാര്യങ്ങൾ പുറത്തറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പിതാവ് ജയിലിൽ തന്നെ
അതേസമയം കേസിൽ വെറുതെ വിട്ടെങ്കിലും പിതാവ് ജയിലിൽ തുടരും. കൗമാരക്കാരായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ തടവിന് നിലവിൽ ഇയാൾ ശിക്ഷ അനുഭവിക്കുകയാണ്. കർണാടകയിൽ വേറെ ഭാര്യയും മക്കളുമുള്ള ഇയാൾ കാസർകോട്ട് ജോലി ചെയ്ത് വരികയായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Father acquitted despite DNA proof in a disturbing Kasaragod case. The court found flaws in evidence handling, leading to a controversial judgment.
#Kasaragod, #DNAevidence, #FatherAcquitted, #CourtVerdict, #LegalFlaws, #KasaragodNews