ധർമ്മസ്ഥല അസ്ഥികൂടങ്ങൾക്കിടയിൽ കാണാതായ യുവാവിന്റെ ലൈസൻസ്; ഡിഎൻഎ പരിശോധന ഉറപ്പാക്കും
● 2013 ഒക്ടോബർ രണ്ടിനാണ് ആദിശേഷയെ കാണാതായത്.
● ഏഴ് അസ്ഥികൂടങ്ങളിൽ ഒന്ന് ആദിശേഷയുടേതാണെന്ന നിഗമനം.
● മറ്റൊരാളുടെ തിരിച്ചറിയൽ കാർഡും നേരത്തെ കണ്ടെത്തിയിരുന്നു.
● കാണാതായ രണ്ട് പേരുടെയും അസ്ഥികൂടങ്ങൾ ഡിഎൻഎ പരിശോധനയിൽ.
● കാണാതായവരെ കണ്ടെത്താൻ എട്ട് വർഷത്തോളം തുമ്പില്ലായിരുന്നു.
മംഗളൂരു: (KasargodVartha) ധർമ്മസ്ഥലയിലെ കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നേത്രാവതി കുളിക്കടവിനടുത്ത ബംഗ്ലാഗുഡ്ഡെ വനത്തിൽ അസ്ഥികൂട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി കണ്ടെത്തിയതായി അറിയിച്ചു. തുമകൂരു ജില്ലയിൽ ഗുബ്ബി താലൂക്കിലെ ദസറക്കല്ലഹള്ളി സ്വദേശി ആദിശേഷ നാരായണ (27)യുടെ ഡ്രൈവിങ് ലൈസൻസാണ് ലഭിച്ചത്.
2013 ഒക്ടോബർ രണ്ടിന് ബാറിൽ ജോലിക്കായി ബംഗളൂരിലേക്ക് പോകുന്നതിനിടെയാണ് ഈ യുവാവിനെ കാണാതായത് എന്ന് സഹോദരി പത്മ എസ്ഐടിക്ക് മൊഴിനൽകി. ഈ മാസം 17, 18 തീയതികളിൽ ബംഗ്ലാഗുഡ്ഡെയിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ ഏഴ് അസ്ഥികൂടങ്ങളിൽ ഒന്ന് ആദിശേഷയുടേതാണെന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്. ഡിഎൻഎ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കും.
കാണാതായ ദിവസം ആദിശേഷ കുറച്ചു നേരത്തേക്ക് വീട്ടിൽ തിരിച്ചെത്തിയിരുന്നതായി സഹോദരി പറഞ്ഞു. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് അയാൾ അപ്രത്യക്ഷനായത്. ആദിശേഷ പലപ്പോഴും വീട് വിട്ട് പോവുകയും ദീർഘ കാലത്തിനുശേഷം തനിയെ മടങ്ങിയെത്താറുമുള്ളതിനാൽ കാണാതായതായി പോലീസിൽ പരാതി നൽകിയിരുന്നില്ലത്രെ.
നേരത്തെ, കുടക് പൊന്നമ്പേട്ട് താലൂക്കിലെ ടി. ഷെട്ടിഗേരി ഗ്രാമത്തിൽ താമസിച്ചിരുന്ന 71 വയസ്സുള്ള ഉലുവഗഡ ബി. അയ്യപ്പ എന്നയാളുടെ പഴയ തിരിച്ചറിയൽ കാർഡും മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. അയ്യപ്പയുടെ മകൻ ജീവൻ എത്തി തിരിച്ചറിയുകയും മൊഴി നൽകുകയും ചെയ്തിരുന്നു.
2017 ജൂൺ 18-ന് രാവിലെയാണ് അയ്യപ്പ വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈദ്യചികിത്സക്കായി മൈസൂരുവിലേക്ക് പോകുകയാണെന്നാണ് അദ്ദേഹം വീട്ടുകാരെ അറിയിച്ചിരുന്നത്. അന്ന് രാവിലെ 11.55-ന് ഫോൺ കോളിലൂടെയാണ് അദ്ദേഹം അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്.
താമസിയാതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ദിവസങ്ങൾ കടന്നുപോയപ്പോൾ മകൻ ജീവൻ മൈസൂരു ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് അദ്ദേഹം അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.
ആ മാസം 25-ന് ജീവൻ ശ്രീമംഗല പോലീസ് സ്റ്റേഷനിൽ പിതാവിനെ കാണാനില്ലെന്ന് പരാതി നൽകി, പക്ഷേ എട്ട് വർഷത്തോളമായിട്ടും തുമ്പ് കിട്ടിയിരുന്നില്ല. അയ്യപ്പയുടെ അസ്ഥികൂടവും ഡിഎൻഎ പരിശോധനയുടെ നടപടിക്രമങ്ങളിലാണ്.
ധർമ്മസ്ഥലയിലെ ഈ കേസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ. ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Article Summary: Missing youth's driving license found at Dharmasthala mass murder site.
#DharmasthalaCase #MassMurder #MissingPerson #DNAtest #SITinvestigation #KarnatakaCrime






