ധർമ്മസ്ഥലയിൽ വീണ്ടും ഖനനം, ഒമ്പതിടങ്ങളിൽ നിന്ന് അസ്ഥികൂടാവശിഷ്ടങ്ങൾ
● എസ്ഐടി സംഘമാണ് ബംഗ്ലഗുഡ്ഡയിൽ തിരച്ചിൽ നടത്തിയത്.
● സൗജന്യയുടെ അമ്മാവൻ വിട്ടൽ ഗൗഡയുടെ വെളിപ്പെടുത്തലാണ് നിർണായകമായത്.
● ചിന്നയ്യ നൽകിയ മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടായിരുന്നു.
● നേരത്തെ, ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ നിന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല.
മംഗളൂരു: (KasargodVartha) ധർമ്മസ്ഥല കൂട്ട കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുധനാഴ്ച നേത്രാവതി സ്നാനഘട്ടത്തിന് സമീപം ബംഗ്ലഗുഡ്ഡയിൽ ഒമ്പത് സ്ഥലങ്ങളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി.
ബംഗ്ലഗുഡ്ഡയിലെ 12 ഏക്കർ വനമേഖലയിൽ നിരവധി അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടുവെന്ന വിട്ടൽ ഗൗഡയുടെ അവകാശവാദത്തെ തുടർന്നാണ് എസ്ഐടി തിരച്ചിൽ പുനരാരംഭിച്ചത്. 13 വർഷം മുമ്പ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിയു കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) മാതൃസഹോദരനാണ് വിട്ടൽ ഗൗഡ.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിനു വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ജൂലൈ 19-ന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച എസ്ഐടി ചിന്നയ്യ അടയാളപ്പെടുത്തിയ 17 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും മനുഷ്യ ജഡാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് അയാൾ മൊഴിമാറ്റി. ധർമ്മസ്ഥലയിൽ നിന്ന് കുഴിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട് ചിന്നയ്യ ഹാജരാക്കിയ തലയോട്ടി വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ നിന്ന് സംഘടിപ്പിച്ചതാണെന്നും അതിന് 40 വർഷം പഴക്കമുണ്ടെന്നുമുള്ള നിഗമനത്തിലെത്തിയതോടെ കേസ് അന്വേഷണം വഴിത്തിരിഞ്ഞു.
എന്നാൽ, ചിന്നയ്യക്ക് തലയോട്ടി താൻ ധർമ്മസ്ഥലയിൽ നിന്ന് കുഴിച്ചെടുത്ത് നൽകിയതാണെന്ന വെളിപ്പെടുത്തലുമായി വിട്ടൽ ഗൗഡ രംഗത്തുവന്നു. ഈ മാസം രണ്ട് ദിവസങ്ങളിലായി എസ്ഐടി സംഘം ഗൗഡയെ ബംഗ്ലഗുഡ്ഡയിൽ ഒപ്പം കൊണ്ടുപോയി മഹസർ തയ്യാറാക്കി.
ഇതിന്റെ വിവരങ്ങളും മൃതദേഹാവശിഷ്ടങ്ങൾ കണ്ടുവെന്ന വെളിപ്പെടുത്തലുമായി ഗൗഡ വീഡിയോ പുറത്തിറക്കി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എസ്ഐടി ഖനനം പുനരാരംഭിച്ചത്.
ചിന്നയ്യ നേരത്തെ ചൂണ്ടിക്കാട്ടിയ 11-ാം സ്ഥലത്തുനിന്ന് കുറച്ചുമാറിയാണ് ബുധനാഴ്ച അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി എസ്ഐടി അസ്ഥികൂടങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൗജന്യയുടെ അമ്മാവൻ വിട്ടൽ ഗൗഡ പരാമർശിച്ച അതേ സ്ഥലം തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
എസ്ഐടി ഉദ്യോഗസ്ഥർ, ബെൽത്തങ്ങാടി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് വിദഗ്ധർ, ക്രൈം സീൻ ഓഫീസർമാർ (സോക്കോ), റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ, തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് നേത്രാവതി കുളിക്കടവിന് സമീപമുള്ള വനത്തിൽ തിരച്ചിൽ നടത്തിയത്. എസ്ഐടി എസ്പിമാരായ ജിതേന്ദ്ര കുമാർ ദയാമ, സിഎ സൈമൺ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
ധർമ്മസ്ഥല കേസിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. ഈ വാർത്ത മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.
Article Summary: Human remains found at nine locations in Dharmasthala case.
#Dharmasthala #HumanRemains #Investigation #SIT #SowjanyaCase #Karnataka






