Cyber Crime | ഓൺലൈനിൽ ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി രൂപ തട്ടിയ കേസ്: 'രാജസ്ഥാനിൽ ചെന്ന് പ്രധാനപ്രതിയെ പിടികൂടി കാസർകോട് സൈബർ പൊലീസ്'

● പ്രധാന പ്രതി സുനിൽ കുമാർ ജെൻവറിനെയാണ് പിടികൂടിയത്
● പ്രതിയെ പിടികൂടാൻ അഞ്ച് ദിവസത്തെ കഠിനമായ അന്വേഷണം നടത്തി.
● കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് നൗഷാദ് നേരത്തെ അറസ്റ്റിലായി.
● 13 ലക്ഷത്തോളം രൂപ തിരികെ പിടിച്ച് കോടതി മുഖാന്തരം ഡോക്ടർക്ക് തിരികെ നൽകി.
കാസർകോട്: (KasargodVartha) കാസർകോട്ടെ ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി രൂപ തട്ടിയെടുത്ത പ്രധാനപ്രതിയെ അറസ്റ്റ് ചെയ്തത് പൊലീസ്. സുനിൽ കുമാർ ജെൻവർ (24) എന്നയാളെയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും കാസർകോട് സൈബർ ക്രൈം പൊലീസ് പിടികൂടിയത്. അഞ്ച് ദിവസത്തെ കഠിനമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറെ ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ട് പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് 2,23,949,93 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീദാസൻ എംവി, എ എസ് ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടാനായി രാജസ്ഥാനിലെത്തിയത്. പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിൽ എത്തിയപ്പോൾ പ്രതി താമസം മാറിയതായി മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഭാഗസ്ഥനി പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ അഞ്ചിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി.
വാടകവീട് തേടിപ്പിടിച്ച് അന്വേഷണം നടത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛന് സുഖമില്ലാത്തതിനാൽ ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ജോധ്പൂരിലെ പ്രധാനപ്പെട്ട ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അച്ഛൻ ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എംഡിഎം ആശുപത്രിയിൽ ചികിത്സയിലാണെന്ന് മനസ്സിലായി.
രണ്ട് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ പ്രതിയെ ആശുപത്രിയിൽ നിന്ന് കണ്ടെത്തി. പ്രതിയെ പിടികൂടിയ വിവരമറിഞ്ഞ് കേരള പൊലീസിനെ തടയാനെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയിൽ നിന്ന് ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
പ്രതിയുടെ അകൗണ്ടിൽ 18 ലക്ഷം രൂപ എത്തിയതിൽ നിന്നും ചെക് ഉപയോഗിച്ച് പിൻവലിച്ചിട്ടുണ്ട്. പ്രതിയുടെയും മറ്റ് പ്രതികളുടെയും അകൗണ്ടുകളിൽ നിന്നായി 13 ലക്ഷത്തോളം രൂപ തിരികെ പിടിച്ച് കോടതി മുഖാന്തരം ഡോക്ടർക്ക് തിരികെ നൽകി. ഈ കേസിൽ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നൗശാദ് (45) നേരത്തെ കാസർകോട് സൈബർ പോലീസിന്റെ പിടിയിലായി ജയിലിൽ കഴിയുകയാണ്.
പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമായി മുന്നോട്ട് പോവുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The main accused in the online fraud case who defrauded a Kasaragod doctor of 2.23 crores was arrested in Jodhpur, Rajasthan, after an intense five-day investigation.
#CyberCrime, #Fraud, #Kasaragod, #Arrest, #OnlineFraud, #PoliceInvestigation