Murder | പിതാവ് സൗദിയിൽ കുടുങ്ങി, പണം വരുന്നത് നിന്നതോടെ കടവും സാമ്പത്തിക പരാധീനതയും വർധിച്ചു; ഓരോരുത്തരെയും ചുറ്റിക കൊണ്ട് അടിച്ചത് 13 മുതൽ 20 വരെ തവണ; അഫാന്റെ ക്രൂരതയുടെ കഥ

● കൊല്ലപ്പെട്ടവരുടെ തലയോട്ടി തകർന്നിരുന്നു.
● അഫാന്റെ മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
തിരുവനന്തപുരം: (KasargodVartha) വെഞ്ഞാറമൂട്ടിലെ അഫാന്റെ കൊലപാതക പരമ്പരക്ക് പിന്നിൽ കടബാധ്യതയും പണത്തിന് വേണ്ടിയുള്ള നെട്ടോട്ടവും ആയിരുന്നുവെന്ന് പൊലീസ്. 27 മില്ലി മീറ്റർ ഇരുമ്പ് ചുറ്റിക കൊണ്ട് 13 മുതൽ 20 വരെ തവണയാണ് ഓരോരുത്തരെയും അഫാൻ അടിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. അഞ്ചുപേരുടെയും തലയോട്ടി തകർന്നിട്ടുണ്ട്.
കണ്ണീരോടെ നാട് വിട ചൊല്ലി
അഫാൻ കൊലപ്പെടുത്തിയ അഞ്ചുപേരുടെയും മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ഖബറടക്കി. അഫാന്റെ മുത്തശ്ശി സൽമാ ബീവി (88), സഹോദരൻ അഫ്‌സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (69), ഭാര്യ ശാഹിദ (59) എന്നിവരുടെ ഖബറടക്കം പാങ്ങോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശിനി ഫർസാന (19) യുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ക്രൂരതയിലേക്ക് നയിച്ചത്
സാമ്പത്തിക ബാധ്യതകളെ തുടർന്ന് സൗദി അറേബ്യയിലെ ദമാമിൽ അഫാന്റെ പിതാവ് റഹീമിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്നും നാട്ടിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ലെന്നും പൊലീസ് കണ്ടെത്തി. റഹീമിന്റെ ബിസിനസ് തകർച്ചയിലായതോടെ കുടുംബത്തിന് പണം അയക്കുന്നത് നിർത്തി. നാട്ടിൽ, അർബുദ രോഗിയായ അഫാന്റെ മാതാവ് ഷെമി ദൈനംദിന ചിലവുകൾക്കായി പലരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. അഫാനും പരിചയക്കാരിൽ നിന്ന് പണം വാങ്ങി. സ്ഥിരമായ ജോലിയില്ലാത്തതിനാൽ കടം വർധിച്ചു വന്നതോടെയാണ് അഫാൻ കൊലപാതകത്തിലേക്ക് തിരിഞ്ഞത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ചുറ്റികയുമായി കൊലപാതകം
ആറ് മണിക്കൂറിനുള്ളിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു കൊലപാതകങ്ങൾ. പൊലീസ് പറയുന്നത് പ്രകാരം, തിങ്കളാഴ്ച സഹോദരൻ അഫ്‌സാൻ സ്കൂളിൽ പോയ ശേഷം അഫാൻ മാതാവുമായി വഴക്കിട്ടിരുന്നു. രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷോൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചു. ശേഷം ഷെമിയെ റൂമിൽ പൂട്ടിയിട്ടു.
പിന്നീട് കടയിൽ പോയി ഇരുമ്പ് ചുറ്റിക വാങ്ങി. പാങ്ങോട് പോയി മുത്തശ്ശി സൽമാ ബീവിയോട് സ്വർണമാല പണയം വെക്കാൻ ആവശ്യപ്പെട്ടു. അവർ വിസമ്മതിച്ചപ്പോൾ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം മാലയുമായി വെഞ്ഞാറമൂട്ടിൽ തിരിച്ചെത്തി 15,000 രൂപയ്ക്ക് പണയം വെച്ചു. പൊലീസ് 14,700 രൂപ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തുടർന്ന് അഫാൻ എസ് എൻ പുരത്തേക്ക് പോവുകയും പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും പണം ആവശ്യപ്പെട്ട് സമീപിക്കുകയും ചെയ്തു. അവർ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ചുറ്റിക കൊണ്ട് ലത്തീഫിനെ തലയ്ക്ക് അടിച്ചു. ലത്തീഫിന് 20 ലധികം തവണ തലയ്ക്ക് അടിയേറ്റു എന്ന് പൊലീസ് പറഞ്ഞു. ഷാഹിദയെയും അതേ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി.
ശേഷം അഫാൻ കാമുകി ഫർസാനയെ വിളിച്ചു വരുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അയൽവാസി വിളിച്ചതിനാൽ സഹോദരൻ ഗേറ്റിന് മുന്നിൽ കാത്തുനിൽക്കുന്നു എന്ന് അറിഞ്ഞപ്പോൾ താഴേക്ക് പോയി സഹോദരന് പണം നൽകി കുഴിമന്തി വാങ്ങാൻ പണം നൽകി പറഞ്ഞയച്ചു. സഹോദരൻ പോയ ശേഷം ഫർസാനയെ കൊലപ്പെടുത്തി. അടുത്തതായി സഹോദരനെയും സമാനമായി കൊലപ്പെടുത്തി. അഫ്‌സാന്റെ തലയ്ക്കു പിന്നിലേറ്റ അടിയാണ് മരണകാരണമായതെന്നാണ് കരുതുന്നത്. ചെവിയുടെ തൊട്ടുപിന്നിലാണ് അടിയേറ്റിരിക്കുന്നത്. ഇതിനിടെ മാതാവ് ജീവനോടെയുണ്ടെന്ന് അഫാൻ അറിഞ്ഞില്ല. പുറത്ത് പോയി സിഗരറ്റ് വലിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ പോകുകയായിരുന്നു.
മാതാവിന്റെ ദയനീയ അവസ്ഥ
മകന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷെമി ഇതുവരെ ഇളയ മകന്റെ വേർപാട് അറിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞപ്പോൾ ഇളയ മകൻ അഫ്‌സാനെ കാണണമെന്നാണ് അവർ ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം. ഷെമിയുടെ തലയ്ക്കു പിന്നിൽ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂർണമായി തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോഴാണ് മകൻ അഫ്‌സാനെക്കുറിച്ചാണ് ചോദിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.
അന്വേഷണം പുരോഗമിക്കുന്നു:
സൗത്ത് സോൺ ഐജി ശ്യാംസുന്ദർ അഫാൻ മാത്രമാണ് കൊലപാതകങ്ങളിൽ പ്രതിയെന്ന് സ്ഥിരീകരിച്ചു. എല്ലാ കൊലപാതകങ്ങൾക്കും ഒരേ ആയുധമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോം ഡിപ്പാർട്ട്‌മെന്റ് റൂറൽ എസ്പി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കും. സിഐ റാങ്കിലുള്ള നാല് ഉദ്യോഗസ്ഥർ സംഘത്തിൽ ഉണ്ടാകും. നിലവിൽ വെഞ്ഞാറമൂട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഫാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസ് നീക്കം.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
Afaan's brutal killing spree in Venjaramoodu was driven by debt and financial struggles. He used a 27 mm iron hammer to kill five people, hitting each victim 13 to 20 times. The victims died from head injuries. Afaan's father's financial difficulties in Saudi Arabia led to the family's financial crisis, which triggered the murders.
#VenjaramooduMurders #CrimeNews #KeralaCrime #Afaan #DebtDrivenCrime #BrutalKillings