അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷം; വിപണിയിൽ ഇടപെടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
● പഞ്ചസാര വില 47 രൂപയിൽ നിന്ന് 52 രൂപയിലേക്ക് വർധിച്ചു
● പൊതുവിപണിയിൽ അരി വിലയിൽ ഒറ്റയടിക്ക് 10 രൂപ വരെ വർധന
● ജീരകസാല ബസ്മതി കൈമ അരി ഇനങ്ങൾക്കും വൻ വിലക്കയറ്റം
● പുഴുക്കലരിക്ക് മാത്രമാണ് നിലവിൽ വിപണിയിൽ വിലവർധനവില്ലാത്തത്
● പശ്ചിമേഷ്യൻ യുദ്ധവും അന്താരാഷ്ട്ര എണ്ണ വിപണിയിലെ തടസ്സങ്ങളും കാരണം
കാസർകോട്: (KasargodVartha) അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വാനോളം ഉയരുമ്പോഴും വിപണിയിൽ ഇടപെടാൻ തയ്യാറാകാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നോക്കുകുത്തിയാകുന്നുവെന്ന് ആക്ഷേപം. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന രീതിയിലാണ് ദിവസേനയുള്ള വിലക്കയറ്റം വിപണിയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം വിപണിയിൽ 27 രൂപയുണ്ടായിരുന്ന പച്ചരിക്ക് ഇപ്പോൾ 32 രൂപയായി ഉയർന്നിട്ടുണ്ട്. ഇതിനുപുറമേ പഞ്ചസാര വില 47 നിന്ന് 52 രൂപയിലേക്കാണ് കുതിച്ചുയർന്നിരിക്കുന്നത്.
അരിവിലയും മറ്റ് സാധനങ്ങളും
പൊതുവിപണിയിൽ അരിവില 51 രൂപയായി വർധിച്ചിരിക്കുകയാണ്. ഇതിനുപുറമേ ബിരിയാണി അരിയുടെ വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞ അളവിൽ 50 രൂപയ്ക്ക് ലഭിച്ചിരുന്ന ജീരകസാല അരിക്ക് ഇപ്പോൾ 56 രൂപയാണ് വില വരുന്നത്. 80, 100, 120ത് രൂപ എന്നിങ്ങനെ വിലയുണ്ടായിരുന്ന ബസ്മതി, കൈമ അരി ഇനങ്ങൾക്കും വൻ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്.
അരി വിലയിൽ ഒറ്റയടിക്ക് 10 രൂപ വരെയാണ് വർധിച്ചിട്ടുള്ളത്. അതേസമയം പുഴുക്കലരിക്ക് മാത്രമാണ് നിലവിൽ വിലവർധനവില്ലാത്തത്. പരിപ്പ് ഇനങ്ങൾക്കും ഗണ്യമായി വില വർധിച്ചിട്ടുണ്ട്. മുളക് 500 രൂപയിൽ തന്നെ ഉയർന്ന വിലയിൽ പിടിച്ചു നിൽക്കുന്നുണ്ട്. അതേസമയം വിപണിയിൽ ആവശ്യസാധനങ്ങൾക്ക് യാതൊരുവിധ ദൗർബല്യവുമില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നുണ്ട്.
വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും, ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയും അന്താരാഷ്ട്ര തലത്തിൽ എണ്ണ വിപണിയെ ബാധിച്ചതാണ് അവശ്യസാധനങ്ങളുടെ വില കയറ്റത്തിന് കാരണമെന്ന് പറഞ്ഞ് അധികൃതർ ഉത്തരവാദിത്തത്തിൽ നിന്നും കയ്യൊഴിയുകയാണ്. മൊത്ത വിതരണക്കാരുടെ വാദവും ഇതുതന്നെയാണ്. ഓണം ഉൾപ്പെടെയുള്ള പ്രധാന ആഘോഷ സീസണുകൾ വരാനിരിക്കെ ഇപ്പോൾതന്നെ അവശ്യസാധനങ്ങൾക്ക് തീ വിലയായത് വീട്ടമ്മമാരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Essential commodity prices surge in Kerala markets amid government inaction.
#PriceRise #KeralaNews #EssentialCommodities #KasaragodNews #Inflation #MarketPrices #AparnaNews






