city-gold-ad-for-blogger

വിമാനാപകടം: നഷ്ട പരിഹാര തുക ലഭിക്കാന്‍ ആരുടെ കാല്‍തൊട്ടു വന്ദിക്കണം?

വിമാനാപകടം: നഷ്ട പരിഹാര തുക ലഭിക്കാന്‍ ആരുടെ കാല്‍തൊട്ടു വന്ദിക്കണം?
2010 മെയ് മാസം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാര തുക വൈകുമ്പോള്‍ ഓരോ വീടുകളിലും ഉയരുന്നത് നില്‍ക്കാത്ത, നിലക്കാത്ത തേങ്ങലുകളാണ്. ഇനിയും തുക കിട്ടാത്ത കുടുംബാംഗങ്ങള്‍ ന്ടപരിഹാര തുക ലഭിക്കാന്‍ ആരുടെ കാല്‍ തൊട്ടുവന്ദിക്കണമെന്നാണ് ചോദ്യം.

കത്തിക്കരിഞ്ഞ് ചാമ്പലായ ഇഷ്ടപ്പെ ട്ടവരുടെ വേണ്ടപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ പോലും കിട്ടാതെ സങ്കടപ്പെടുന്ന ഉറ്റവരുടെ തേങ്ങലിന് എത്രയുംപ്പെട്ടെന്ന് പരിഹാരം കണ്ട് പ്രശ്‌നത്തിന് വിരാമമിടണം. കോടതിയില്‍ കേസുമായി നെട്ടോട്ടമോടേണ്ട അവസ്ഥ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായാല്‍ പാവം പ്രവാസികള്‍ക്ക് ഇതൊരു തീരാശാപമായി മനസില്‍ സൂക്ഷിക്കേണ്ടിവരും.
ജീവിക്കാനൊരു വഴിതേടി കടല്‍ കടന്ന് പൊടിക്കാറ്റും ചുട്ടുപൊള്ളുന്ന മണലാര ണ്യത്തില്‍ വിയര്‍പ്പൊഴിക്കിയവര്‍ക്കുമെല്ലാം ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടുംബം പച്ചപിടിക്കണം. താന്‍ കഷ്ടപ്പെട്ടാലും കുടുംബത്തിലെ ഒരാളെ എങ്കിലും കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടുത്തണം. ഇത്തരം വിചാരവുമായി കടല്‍ കടന്ന് പറക്കുകയും പതിനായിരങ്ങള്‍ വിസക്ക് നല്‍കി കുടുംബം രക്ഷപ്പെടുത്താന്‍ പോയവര്‍ക്കെല്ലാം വന്ന ഗതികേട് പരിഹരിക്കേണ്ട ചുമതല സര്‍ക്കാറിനും എയര്‍ ഇന്ത്യക്കുമുണ്ട്. വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്നും ആ നടുക്കത്തില്‍ നിന്നും മോചിതരായിട്ടില്ല.

ബാങ്കില്‍ നിന്ന് ലോണെടുത്തും, കടംവാങ്ങിയും ലക്ഷങ്ങള്‍ തിരിമറി നടത്തിയാണ് അപകടത്തില്‍പ്പെട്ട അധികപേരും വിസ സമ്പാദിച്ചത്. ജീവിതം കരുപ്പിടിപ്പിക്കവേ, വിധി ജീവന്‍ തട്ടിയെടുത്തപ്പോള്‍ കഷ്ടത്തിലായത് പാവപ്പെട്ട നിരവധി കുടുംബങ്ങളാണ്. പറക്കമുറ്റാത്ത കുട്ടികളുടെ പഠനവും പ്രയാസങ്ങളും തീര്‍ക്കാന്‍ കഷ്ടപ്പെടുകയാണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബക്കാര്‍. ഇവരുടെ തോരാത്ത കണ്ണീരിന് ശാശ്വത പരിഹാരമാകണമെങ്കില്‍ നഷ്ടപരിഹാര തുക കിട്ടിയെങ്കിലേ സാധ്യമാകൂ. ഇല്ലെങ്കില്‍ കടക്കെണിയില്‍ അകപ്പെട്ട് ബാക്കിയുള്ള വരുടെ ജീവിതവും കൂടി അവസാനിപ്പിക്കേണ്ട ഗതികേട് സര്‍ക്കാര്‍ വരുത്തിവെച്ചുകൂടെന്നാണ് മനസാക്ഷിയുള്ളവരുടെ പ്രതികരണം. എം.എല്‍.എയും, എം.പിയും, മന്ത്രിമാരും മറ്റു സാമൂഹിക, സാംസ്‌ക്കാരിക പ്രവര്‍ത്തകരും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരതുക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് അധികാരികളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കവേ ഇതിനെതിരെ കോടതിയില്‍ പോകേണ്ട അവസ്ഥയുണ്ടാക്കുന്നത് ദുര്യോഗമാണ.്
വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രാജ്യാന്തര മാനദണ്ഡമനുസരിച്ച് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. 

എയര്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ അനുവദിച്ചിട്ടുള്ളത.്
മരിച്ചവരുടെ പ്രായവും ജോലിയും പരിഗണിക്കാതെ നഷ്ടപരിഹാരം നല്‍കുന്നത് ശരിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് വിധി വ്യോമയാന മന്ത്രാലയം സ്വാഗതം ചെയ്തതിനു തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യ അപ്പീല്‍ പോയത്. ഇതുകാരണം പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുക ഇനിയും വൈകിക്കുകയാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ച് ബാക്കിയുള്ള കുടുംബാംഗങ്ങളുടെ നഷ്ടപരിഹാര തുക നല്‍കാന്‍ നിയമ കമ്പനിയോടൊപ്പം എയര്‍ ഇന്ത്യയുടെ ഒരു നിരീക്ഷകനെ കൂടി നിയമിക്കുമെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ. ശേഖര്‍ ചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. നഷ്ട്പരിഹാര സംബന്ധമായ കൂടിക്കാഴ്ച്ച മംഗലാപുരം കോടിയാല്‍ബയലിലുള്ള ഓഷ്യന്‍പേള്‍ ഹോട്ടലില്‍ നടക്കുമെന്നാണ് അവസാനമായി അറിയിച്ചത്.
മരണപ്പെട്ട 158 പേരില്‍ 72ഓളം പേരുടെ കുടുംബാങ്ങള്‍ക്ക് മാത്രമാണ് നഷ്ട പരിഹാരത്തുക കൈമാറിയിട്ടുള്ളത്.

നഷ്ടപരിഹാര തുക ലഭിക്കുന്നതിന് ഇനി കോടതി കയറേണ്ടിവരുന്ന അവസ്ഥ സംജാതമായാല്‍ അതിനായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പതിനയിരക്കണക്കിന് രൂപ കൂടി ഇനി നഷ്ടപ്പെടുത്തേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങളിലേക്ക് കുടുംബങ്ങളെ വഴിവിടാതെ അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരതുക നല്‍കി ഈ പ്രശ്‌നത്തിന് ഒരു വിരാമമിടാനാണ് എയര്‍ ഇന്ത്യയും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടത്.

-ആതിര.എം


ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?

Keywords: Mangalore air crash, Article, Athira.M

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia