‘ഉമർ ജനിക്കട്ടെ’ എന്ന പ്രാർത്ഥന: ടി ഉബൈദിന്റെ കവിതയിലെ കാലിക പ്രസക്തി
● നവീകരണവും പരിഹാരവും കവി പ്രാർത്ഥനയിലൂടെ ആവശ്യപ്പെടുന്നു.
● ഒരു നല്ല ഭരണാധികാരിയുടെ വരവിനായി കവി ആഗ്രഹിക്കുന്നു.
● അദ്ദേഹത്തിന്റെ മരണത്തിന് അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നു.
ഷെഫീർ വാടാനപ്പള്ളി
(KasargodVartha) പടിഞ്ഞാറേ ചക്രവാളത്തിൽ റബീഹിന്റെ പൊന്നമ്പിളി പിറന്നിരിക്കുകയാണ്.
തിരുവസന്തത്തിന്റെ 1500 വർഷങ്ങൾ ..
മനസ്സുകൾ പ്രണയാർദ്രമാകുന്നു , ചുണ്ടുകൾ മദ്ഹ് മൂളുന്നു,
1500 വര്ഷങ്ങൾക്കിപ്പുറം ഈ സമൂഹത്തിന്റെ സ്ഥിതിയെന്താണ് ?
ടി ഉബൈദ് സാഹിബ് എഴുതിയ കവിതയിലെ വരികൾ കുറിക്കട്ടെ.
ആദ്യ വരികളിൽ റബീഹിനെ സ്വാഗതം ചെയ്യുകയാണ് .
'പോരിക പോരിക ദിവ്യ നബിയുടെ ജന്മ തിരുദിനമേ
പുൽകട്ടെ നിന്നെസ്സഹർഷമി ഞങ്ങൾ അനുഗ്രഹ ഭജനമേ !
കൂരിരുൾ കൊണ്ട് വലഞ്ഞോരുലകിന്നു
കാണിച്ചു നീ ശശിയെ ;
കൂറുറ്റ ലോകം പ്രതീക്ഷിപ്പു നിന്നെ
റബീ അവ്വൽ ദ്വാദശിയെ !
പിന്നീട് റബീഹിനോട് കവി ചോദിക്കുകയാണ്,
ഓ വസന്ത മാസമേ
നേരിന് നേരെ കണ്ണടച്ച് ഞങ്ങൾ ഉറങ്ങുമ്പോൾ ഇന്നലെ രാവിൽ നീ പാരിലിറങ്ങുമ്പോൾ,
കാരുണ്യക്കാതലായ റസൂൽ നിന്റെ കൂടെ ആഗമിച്ചിരുന്നോ ?
ഹസ്രത് സിദ്ദിഖും വീരനാം ഫാറൂഖും ഒന്നിച്ചു കൂടെയുണ്ടായിരുന്നോ ?
രാവ് പകലാക്കി ദൂർത്തോടെ മത്തടിച്ചിടുന്ന ധനികതയും,
രാക്ഷസ ചെയ്തികൾ പുൽകി തെളിയുന്ന നേതൃ ജനതതിയും,
പാവന ദീൻ വിറ്റു കുക്ഷി നിറക്കുന്ന സ്ഥാനമാനാർത്ഥികളും,
വാവിട്ടു കേഴുന്നവരും വാടിക്കരിഞ്ഞവരുമായവരും അവരുടെ ഭാവൽക്ക ദൃഷ്ടിയിൽപ്പെട്ടിരുന്നോ ?
വന്ദ്യ യാസീൻ നബി ഈ പാപികൾക്കിടയിൽ നടന്നിരുന്നോ ?
അന്ന് തിരുമേനി ഭംഗിയിൽ പണിതുയർത്തിയ രമ്യ ഹർമ്മ്യം തകർന്നിരിക്കുന്നു.
അവർ വളർത്തിയ പൂവനം പാഴ്മരുവായി തീർന്നിരിക്കുന്നു.
വെന്നിക്കൊടികൾ പരത്തിയ ദുർഗ്ഗമിടിഞ്ഞു നശിക്കുകയാണ്.
വീര മുജാഹിദുകൾ ഭീരുക്കളായി മാറുകയാണ്.
ഒന്നായ് ഒരു പൊൻ ചരടിൽ ഹബീബുള്ള കോർത്ത നന്മണികൾ ശകലം ചിന്നികിടക്കുകയാണ്.
കാന്തി നഷ്ടപ്പെട്ടിരിക്കുന്നു.
എന്നാളും പാന്ഥർ തൻ ദാഹം ശമിപ്പിച്ച ചോലകൾ വറ്റുകയാണ്.
സ്വയം പാത തെറ്റി മണൽ കാറ്റിൽ ചുറ്റുകയാണ്.
ഈ കാഴ്ചകൾ റസൂലിനെ വേദനിപ്പിച്ചിരിക്കാം;
ഞങ്ങളുടെ ഹന്തയെ പഴിച്ചിച്ചിരിക്കാം !
പൂവിലും മർദ്ദവമേറിയ ആ മനം വാടിപ്പോയിരിക്കാം;
പുണ്യർ സിദ്ദിഖും ഫാറൂഖും ഞങ്ങളെ ശപിച്ചിരിക്കാം !
ഈ അവസ്ഥക്ക് പരിഹാരമായി ഒരു പ്രാർഥനയോടെ ഈ കാവ്യം അവസാനിക്കുന്നു
‘ത്വാഹാ നബിയെ
സമർഹരല്ലി ഞങ്ങൾ ഖേദിക്കയായ് പരമേ, പാവങ്ങളെങ്ങൾക്ക് അമീറായി അഭിനവ ഫറൂഖിനെ ഉടനെ,
പാരിൽ ജനിപ്പിക്കാൻ അല്ലാഹുവോട് ഹബീബോന്നിരന്നീടണെ’
ഓരോ റബീഹും ആ വസന്ത കാലത്തെ ഓർമ്മപ്പെടുത്തലാണ്.
റബീഹ് വസന്തമായി മാറണം.
നവോത്ഥാനത്തിന്റെ സൂര്യതേജസ്സായിരുന്ന ടി ഉബൈദ് എന്ന മഹാകവിയുടെ വിയോഗത്തിന് അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്. കറകളഞ്ഞ മതവിശ്വാസവും ഭാരതീയ സംസ്‌കൃതിയും ദര്‍ശനങ്ങളും നെഞ്ചേറ്റിയ ധിഷണാശാലിയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ സാര്‍ഥകമാക്കിയ സാത്വികൻ, തകഴിക്കും മുണ്ടശ്ശേരിക്കും പൊറ്റക്കാടിനുമൊപ്പം സാഹിത്യ അക്കാദമിയില്‍ പ്രവര്‍ത്തിച്ച, മലയാള ഭാഷാനിഘണ്ടു സമ്പന്നമാക്കാന്‍ രാപ്പകലില്ലാതെ ഓടിനടന്ന, കന്നഡയിലും മലയാളത്തിലും അറബിയിലും അറബിമലയാളത്തിലും ഒരുപോലെ കവിതകളെഴുതിയ, മലയാളത്തില്‍ നിന്ന് കന്നഡയിലേക്കും തിരിച്ചും വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച, പ്രതിഭാധനനായ ആ എഴുത്തുകാരന്റെ ജീവചരിത്രം കേരള നവോത്ഥാനത്തിന്റെ വിജ്ഞാനകോശം കൂടിയാണ്.
ടി ഉബൈദിന്റെ കവിതയെക്കുറിച്ചുള്ള ഈ വിശകലനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A critique on T Ubaid's poem 'Umar Janikkatte' and its relevance.






