അസീസ് മുസ്ലിയാർ: വിനയത്തിൻ്റെ ആൾരൂപം, ഉത്തരമലബാറിൻ്റെ പണ്ഡിത തേജസ്

● പൊന്നാനിയിലെ ജുമുഅത്ത് പള്ളിയിൽ പഠനം പൂർത്തിയാക്കിയ പണ്ഡിതനായിരുന്നു.
● നാല് പതിറ്റാണ്ടോളം അംഗടിമുഗർ ജുമാ മസ്ജിദിൽ മുദരീസായി സേവനം ചെയ്തു.
● ഖാസിയായി ഔദ്യോഗിക സ്ഥാനമില്ലെങ്കിലും നാട്ടുകാർ അദ്ദേഹത്തെ ആദരിച്ചു.
● മെയ് അഞ്ചിന് അന്തരിച്ചു, വലിയ ജനക്കൂട്ടം അന്തിമോപചാരം അർപ്പിച്ചു.
അനുസ്മരണം/ കന്തൽ സൂപ്പി മദനി
(KasargodVartha) ഉത്തരമലബാറിൻ്റെ 'പൊന്നാനി' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അംഗടിമുഗർ, മതവിദ്യാഭ്യാസ രംഗത്ത് അത്രയേറെ പ്രശസ്തി നേടിയ നാടായിരുന്നു. ഇവിടുത്തെ പ്രഗത്ഭരായ പണ്ഡിതരുടെ കീഴിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, അന്നത്തെ മതപഠനത്തിലെ ഉന്നത ബിരുദമായിരുന്ന പൊന്നാനിയിലെ ജുമുഅത്ത് പള്ളിയിൽ 'വിളക്കത്തിരിക്കാൻ' പോയി തികഞ്ഞ പണ്ഡിതരായി തിരിച്ചെത്തിയിരുന്നു.
ഒരു നൂറ്റാണ്ടിലേറെ മുൻപ് അംഗടിമുഗറിലെ മുദരീസായിരുന്ന ആദം മുസ്‌ലിയാർ വിഖ്യാതനായ പണ്ഡിതനായിരുന്നു. ആ കീർത്തി കേട്ടാണ് കണ്ണൂർ ചെറുകുന്നിൽ നിന്നുള്ള ഇസ്മായിൽ മുസ്‌ലിയാർ വിദ്യ തേടി ഈ 'രണ്ടാം പൊന്നാനി'യിലേക്ക് എത്തുന്നത്. വർഷങ്ങളുടെ പഠനത്തിന് ശേഷം പൊന്നാനിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, അന്നത്തെ പുതിയങ്ങാടി എന്നറിയപ്പെട്ടിരുന്ന അംഗടിമുഗറിൽ തിരിച്ചെത്തി ഗുരുവായ ആദം മുസ്ലിയാരോടൊപ്പം പ്രവർത്തിച്ചു. പിന്നീട് ആദം ഉസ്താദിൻ്റെ മകൾ മർയമിനെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കി. കിഴക്ക് പുത്തൂർ പാണാജെ മുതൽ പുത്തിഗെ വരെയുള്ള വിശാലമായ മുസ്ലിം മഹല്ലുകളിൽ ഖാസിയായി അദ്ദേഹം ചുമതലയേറ്റു.
ഇസ്മായിൽ മുസ്‌ലിയാരുടെ രണ്ട് ആൺമക്കളിൽ മൂത്തയാൾ ആദം കുഞ്ഞി ഭൗതിക വിദ്യാഭ്യാസം നേടി സ്കൂൾ അധ്യാപകനായി. രണ്ടാമനായ അബ്ദുൽ അസീസിനെ മതരംഗത്ത് ഉന്നത സ്ഥാനത്തെത്തിക്കാൻ പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. അതിനായി തലശ്ശേരി മുത്തു തങ്ങൾ എന്നറിയപ്പെട്ടിരുന്ന മൊഗ്രാൽ പുത്തൂരിലെ മുദരീസായിരുന്ന ഖാസി സയ്യിദ് ഉമർ മുത്തുകോയ തങ്ങൾ, എടനീർ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ, പി വി എം ബാഖവി പയ്യക്കി, മൊഗ്രാൽ കോട്ട അബ്ദുൽ ഖാദർ മുസ്‌ലിയാർ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ കീഴിൽ അദ്ദേഹം പഠനം നടത്തി. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാർ എന്നിവരുടെ സഹപാഠിയായി ശംസുൽ ഉലമ ഇ. കെ അബൂബക്കർ മുസ്ലിയരുടെ ശിഷ്യത്വം സ്വീകരിച്ച് ഫൈസി ബിരുദം നേടി. ഇതിനിടയിൽ ഗുരുവായ കോട്ട അബ്ദുൽ ഖാദർ മുസ്ലിയാരുടെ സഹോദരി സൈനബയെ അദ്ദേഹം വിവാഹം ചെയ്തു. കുറച്ചുകാലം ഖത്തർ ഇസ്ലാമിക് അഫയേഴ്സിൽ ജോലി നോക്കിയെങ്കിലും അതിൽ താല്പര്യം കുറഞ്ഞ് പിതാവിൻ്റെ പാത പിന്തുടരാൻ തീരുമാനിച്ചു. തുടർന്ന് നാട്ടിൽ സ്ഥിരതാമസമാക്കി, നാല് പതിറ്റാണ്ടോളം പിതാവിനോടൊപ്പം നിരവധി പേർക്ക് മതവിദ്യ പകർന്നു നൽകിയ അതേ അംഗടിമുഗർ ജുമാ മസ്ജിദിൽ മുദരീസായി സേവനം ചെയ്തു.
പൊതുരംഗത്തും സാംസ്കാരിക രംഗത്തും തനതായ കാഴ്ചപ്പാടുകളുണ്ടായിരുന്ന അസീസ് മുസ്‌ലിയാർക്ക് മതപരവും ഭൗതികവുമായ വിദ്യ ഒരുപോലെ നൽകുന്നതിനോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഔദ്യോഗികമായി ഖാസി സ്ഥാനം ഏറ്റെടുത്തില്ലെങ്കിലും പിതാവ് വഹിച്ചിരുന്ന ഭൂരിഭാഗം മഹല്ലുകളിലും പിന്നീട് രൂപപ്പെട്ട അനേകം ജമാഅത്തുകളിലും നാട്ടുകാർ അദ്ദേഹത്തെ ഖാസിക്ക് തുല്യനായി പരിഗണിച്ചിരുന്നു. പഞ്ചായത്ത് തലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അഭിപ്രായങ്ങൾ തേടാനും അദ്ദേഹത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു എന്നത് അദ്ദേഹത്തോടുള്ള പൊതുസമ്മതിയുടെ അടയാളമായിരുന്നു.
ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവിന് മുൻപുള്ള കാലത്ത്, പുത്തിഗെ, എണ്മക്കജെ പഞ്ചായത്തുകളിലും കുമ്പള, പൈവളികെ മേഖലയിലെ ചില ഭാഗങ്ങളിലും നോമ്പും പെരുന്നാളും ഉറപ്പിക്കാൻ അദ്ദേഹം നേരിട്ട് തളങ്കരയിൽ പോയി മാസപ്പിറവിയുടെ വിവരം കൊണ്ടുവരേണ്ടിയിരുന്നു. നല്ല ശബ്ദത്തിൻ്റെ ഉടമയായിരുന്ന അസീസ് മുസ്ലിയാരുടെ പ്രഭാഷണങ്ങൾ ശ്രവിക്കാൻ വലിയ ജനക്കൂട്ടം എത്തുമായിരുന്നു. ഈ പ്രദേശങ്ങളിലെ മിക്കവാറും എല്ലാ മഹല്ലുകളിലെയും ഉറൂസ്, റാത്തീബ്, മൗലിദ് പരിപാടികളിലും സാധാരണ മതപ്രഭാഷണ വേദികളിലും അദ്ദേഹത്തിൻ്റെ പണ്ഡിതോചിതമായ നേതൃത്വം ഒഴിച്ചുകൂടാനാവാത്തതായിരുന്നു.
അദ്ദേഹത്തിൻ്റെ കുടുംബത്തിൽ നിരവധി ഭൗതിക വിദ്യാ വിദഗ്ധരുമുണ്ട്. കാസർഗോട്ടെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ഫാത്തിമ സുഹ്‌റ (കെയർവെൽ ആശുപത്രി), പ്രൊഫസർ ബി എഫ് മുഹമ്മദ് കുഞ്ഞി, ലേബർ ഓഫീസറായിരുന്ന ഇസ്മായിൽ ജലീൽ എന്നിവർ അദ്ദേഹത്തിൻ്റെ സഹോദരിയുടെ മക്കളാണ്.
എപ്പോഴും പൊതുസമൂഹവുമായി ഇഴുകിച്ചേർന്ന് ജീവിച്ച എ പി അബ്ദുൽ അസീസ് മുസ്‌ലിയാർക്ക് അംഗടിമുഗറിൽ നിന്ന് മൊഗ്രാൽ മൈമൂൺ നഗറിനടുത്തുള്ള കുട്ട്യാൻ വളപ്പിലേക്ക് താമസം മാറിയപ്പോൾ ആ ജീവിതശൈലിയിൽ മാറ്റം നേരിട്ടു എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രായാധിക്യ സഹജമായ രോഗങ്ങൾ കാരണം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നപ്പോഴും, സംസാരത്തിനിടയിൽ പഴയകാല ഓർമ്മകൾ പങ്കുവെക്കാനും മഹല്ലുകളിലെ അവസ്ഥകളെക്കുറിച്ചും അവിടുത്തെ ഐക്യത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചിരുന്നത് പ്രത്യേകം ശ്രദ്ധേയമായിരുന്നു. തൻ്റെ അവസാന ശ്വാസം നിലച്ചുവെന്ന് ലോകം അറിഞ്ഞ മെയ് അഞ്ചാം തീയതി വൈകുന്നേരം മുതൽ മൊഗ്രാലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയ ജനസാഗരം അദ്ദേഹത്തിൻ്റെ ജനസമ്മതിക്ക് വലിയ ഉദാഹരണമാണ്. നാഥൻ അദ്ദേഹത്തിൻ്റെ ഖബറിടം പ്രകാശപൂരിതമാക്കട്ടെ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The article commemorates the life and contributions of Azeez Musliyar, a renowned scholar from North Malabar's Angadimuugar. It highlights his religious education, his role as a teacher, and his influence in the community.
#AzeezMusliyar, #NorthMalabarScholar, #ReligiousLeader, #Obituary, #Kerala, #Angadimuugar