കരുതലിന്റെ കരസ്പർശം; അക്കര ഫൗണ്ടേഷൻ: ആയിരങ്ങൾക്ക് പ്രതീക്ഷയേകി മുളിയാറിലെ സ്നേഹതീരം

-
കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലുമുള്ളവർ ഇവിടെ ചികിത്സ തേടിയെത്തുന്നു.
-
വിവിധ തെറാപ്പികളും വിദ്യാഭ്യാസ പരിപാടികളും ഇവിടെ ലഭ്യമാണ്.
-
സ്പെഷ്യലൈസ്ഡ് പ്രൊഫഷണലുകളുടെ ഒരു ടീം ഇവിടെ പ്രവർത്തിക്കുന്നു.
-
പാലിയേറ്റീവ് കെയർ സംവിധാനവും മറ്റ് ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നു.
-
മികച്ച ശിശു വികസന കേന്ദ്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
ഫയാസ് അഹ്‌മദ്
(KasargodVartha) വേഗത്തിൽ കുതിക്കുന്ന ജീവിതത്തിൽ ചിലപ്പോഴെങ്കിലും നാം ഒന്ന് നിർത്തുകയും ചുറ്റും കണ്ണോടിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരമൊരു ഉൾക്കാഴ്ചയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ് മുളിയാറിലെ അക്കര ഫൗണ്ടേഷൻ ചൈൽഡ് ഡെവലപ്‌മെൻ്റ് സെൻ്റർ. ചെറിയൊരു അവധിക്ക് നാട്ടിലെത്തിയപ്പോൾ നിസാർ പെർവാഡാണ് തനിക്കും പങ്കാളിക്കും ഈ സ്ഥാപനം സന്ദർശിക്കാൻ അവസരമൊരുക്കിയത്. അക്കര ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് നൽകുന്ന കരുതലിന്റെ കൈത്താങ്ങും പ്രത്യാശയും ഹൃദയത്തിൽ തൊട്ട ഒരനുഭവമായി മാറി.
ഒരു വ്യക്തിയുടെ വേദന, ഒരു വലിയ സ്ഥാപനത്തിന് തുടക്കം
കുടുംബത്തിലെ അടുത്ത ബന്ധത്തിൽപ്പെട്ട ഒരു സ്ത്രീയെ പല കല്യാണ വീടുകളിലും കാണാതിരുന്നത് അക്കര അബ്ദുൽ അസീസ് ഹാജി എന്ന മനുഷ്യസ്നേഹിയുടെ മനസ്സിനെ വല്ലാതെ അലട്ടി. അന്വേഷിച്ചപ്പോൾ, ശാരീരിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഒരു കുട്ടിയുള്ളതുകൊണ്ടാണ് അവർക്ക് കല്യാണങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് അദ്ദേഹം മനസ്സിലാക്കി. കുട്ടിയെ കൂടെ കൂട്ടിയാൽ പ്രശ്നങ്ങളും, ആരെയും ഏൽപ്പിച്ച് മാറിനിൽക്കാനും കഴിയാത്ത അവസ്ഥ. എങ്കിൽ എന്ത് ചികിത്സിച്ചുകൂടാ എന്ന ചോദ്യത്തിന്, അത്തരത്തിൽ സൗകര്യമുള്ള ഒരു സ്ഥാപനവും നാട്ടിലില്ല എന്ന മറുപടി അദ്ദേഹത്തെ ഉലച്ചു. ഇത് ഇത്തരമൊരു സ്ഥാപനത്തിനായുള്ള അന്വേഷണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
അങ്ങനെയാണ് മുളിയാറിൽ, തൻ്റെ കുടുംബ ട്രസ്റ്റിന്റെ പേരിൽ അക്കര ഫൗണ്ടേഷൻ ശിശു വികസന കേന്ദ്രം ആരംഭിച്ചത്. ഇന്ന് കേരളത്തിലെ വിദൂര സ്ഥലങ്ങളിൽ നിന്നും കർണാടകയിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളിൽ നിന്നും ചികിത്സ തേടിയെത്തുന്ന ആയിരങ്ങൾക്ക് ആശ്വാസ കേന്ദ്രമാണ് ഈ സ്ഥാപനം.
പ്രതീക്ഷ നൽകുന്ന കാഴ്ചകൾ
ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം പോലുള്ള തീവ്രമായ മാനസിക-ശാരീരിക പ്രയാസങ്ങൾ നേരിടുന്ന കുഞ്ഞുങ്ങൾ ചിട്ടയായ ശാസ്ത്രീയ പരിശീലനങ്ങളിലൂടെ ഇവിടെ അതിജീവനം നേടുന്നത് ഹൃദയസ്പർശിയായ കാഴ്ചയാണ്. ആശ നഷ്ടപ്പെട്ട് തളരാതെ കൂടെ നിൽക്കുന്ന മാതാപിതാക്കൾക്ക് പ്രത്യാശ വീണ്ടെടുക്കാൻ ഈ സ്ഥാപനം വലിയ താങ്ങാണ്. ലോകോത്തര നിലവാരത്തിൽ സേവനങ്ങൾ നൽകി വരുന്ന ഈ സ്ഥാപനത്തിൽ, ഫീൽഡ് വിസിറ്റ് മുതൽ പ്രാദേശിക പഠനം, കൗൺസിലിംഗ്, പരിശീലനം, ബൗദ്ധിക വികസനം, മോണ്ടിസോറി വിദ്യാഭ്യാസം എന്നിവയെല്ലാം ചിട്ടയോടെ നടക്കുന്നു.
സ്‌പീച്ച് തെറാപ്പിസ്റ്റുകൾ, ഓഡിയോളജിസ്റ്റുകൾ, ഫിസിയോ തെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, സൈക്കോ തെറാപ്പിസ്റ്റുകൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ആർട്ട് തെറാപ്പിസ്റ്റുകൾ, ഹൈഡ്രോ തെറാപ്പിസ്റ്റുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽപ്പെട്ട പ്രൊഫഷണലുകൾ ഒരു ടീമായി അർപ്പണബോധത്തോടെ അവിടെ പ്രവർത്തിക്കുന്നു. ഈ പ്രയത്നങ്ങളുടെ ഫലം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മുഖത്തു കാണുന്ന ആശ്വാസം മനസ്സിൽ തട്ടുന്നതാണ്. ആശ നഷ്ടപ്പെട്ട പലരും ഏറെ മെച്ചപ്പെട്ട കുട്ടികളുമായി ആ സ്ഥാപനത്തിന്റെ പടിയിറങ്ങുമ്പോൾ, അക്കര അബ്ദുൽ അസീസ് എന്ന മഹാനായ മനുഷ്യന്റെ ഹൃദയവിശാലതയുടെ തണലിൽ ജീവിതം തിരിച്ചുപിടിക്കുന്നവരുടെ ആത്മവിശ്വാസം നമ്മെയും പ്രചോദിപ്പിക്കുന്നു.
നാട്ടിലും വിദേശങ്ങളിലും പരിശീലനം നേടിയ വിദഗ്ധ സംഘമാണ് അവിടെ കുട്ടികൾക്കൊപ്പം പ്രവർത്തിക്കുന്നത്. പ്രൊഫഷണലിസവും സ്നേഹവും അനുകമ്പയും സമാസമം ചേർത്തുള്ള പരിചരണത്തിന്റെ ഫലമായി, സാധാരണ ജീവിതം കൈവരിച്ച് അതേ കേന്ദ്രത്തിൽ ജീവനക്കാരായി മാറിയ ഹൃദ്യമായ കാഴ്ചയും അവിടെ കാണാൻ കഴിഞ്ഞു.
വിപുലമായ സേവനങ്ങൾ
അക്കര ഫൗണ്ടേഷൻ ശിശു വികസന കേന്ദ്രത്തിൽ മാത്രം ഒതുങ്ങുന്നില്ല. മുളിയാർ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള കിടപ്പുരോഗികൾക്ക് വീട്ടിൽ പോയി സേവനം നൽകുന്ന പാലിയേറ്റീവ് കെയർ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് മറ്റ് ചാരിറ്റി സഹായങ്ങളും നൽകി വരുന്നു. ആദിവാസി മേഖലകളിലും കടന്നുചെന്ന് സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കേരളത്തിലാദ്യമായി നട്ടെല്ലിന് ക്ഷതമേറ്റതുപോലെയുള്ള അവശരായവർക്ക് വേണ്ടിയുള്ള തെറാപ്യൂട്ടിക് സ്വിമ്മിംഗ് പൂളും ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
പഠന പ്രയാസം അനുഭവിക്കുന്ന കൗമാരക്കാരായ കുട്ടികൾക്ക് വിദഗ്ദ്ധരായ അധ്യാപകരുടെ വ്യക്തിഗത മേൽനോട്ടത്തോടെ താമസ സൗകര്യത്തോടൊപ്പം പരിശീലനം നൽകാൻ MIC യുമായി സഹകരിച്ച് റെസിഡൻഷ്യൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ പ്രോഗ്രാം തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി എട്ട് ഉപകേന്ദ്രങ്ങൾ നടത്തുന്ന അക്കര ഫൗണ്ടേഷന് സംസ്ഥാന ഗവൺമെൻ്റിൻ്റെ 'മികച്ച ശിശു വികസന കേന്ദ്രം' (Best Child Development Centre) അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജയിൽ വകുപ്പ് മുതൽ സർക്കാരിന്റെ നിരവധി പ്രോജക്ടുകൾ ചെയ്യുന്ന ഇവിടെ, ദക്ഷിണേന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിനും എത്തുന്നുണ്ട്.
മനുഷ്യസ്നേഹിയായ സ്ഥാപകൻ
ഇതിനെല്ലാം പിന്നിൽ ഒരു സ്നേഹപുരുഷനാണ് — അക്കര അബ്ദുൽ അസീസ് ഹാജി. പുറമേ പുഞ്ചിരിയോടെ നിൽക്കുന്ന അദ്ദേഹത്തിന് ഉള്ളിൽ ഒരായിരം മനുഷ്യർക്കായുള്ള കരുത്തും അവരെ ചേർത്തുപിടിക്കുന്ന മഹാമനസ്കതയുമുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ എത്രയോ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പിന്തുണയിൽ ഇഷ്ടവിഷയങ്ങളിൽ ഉന്നത പഠനം നടത്തുന്നു എന്നത് എവിടെയും അറിയിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു വലിയ മനുഷ്യനാണ് അദ്ദേഹം. സ്ഥാപനത്തിന്റെ ഉത്ഭവവും വളർച്ചയും ചോദിച്ചു മനസ്സിലാക്കിയപ്പോൾ, ദൈവികമായ ഒരംശം ആ മുഖത്ത് കളിയാടുന്നതായി അനുഭവപ്പെട്ടു.
അധ്യാപികയും പേരെന്റിംഗ് കോച്ചുമായ സായിക്ക ടീച്ചർ, പഞ്ചായത്ത് വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടറായിരുന്നതും കരിയർ ഗൈഡായി സാമൂഹ്യ സേവന രംഗത്ത് സജീവവുമായ സുഹൃത്ത് നിസാർ പെറുവാഡ്, എൽ.ബി.എസ്. എൻജിനീയറിംഗ് കോളേജിന്റെ ആദ്യ പ്രിൻസിപ്പലും പൗരമുഖ്യനുമായ പ്രൊഫ. എം.എ. മൂളിയാർ, രാഷ്ട്രീയ നേതാവും അസീസ് അക്കരയുടെ സഹപാഠിയുമായ ഇക്ബാൽ മാളിക എന്നിവരോടൊപ്പമാണ് ലേഖകൻ സ്ഥാപനം സന്ദർശിച്ചത്. ആർദ്രതയും കനിവും ആത്മാർത്ഥമായി പ്രവർത്തിക്കാനുള്ള സന്നദ്ധതയും ഉറച്ച തീരുമാനവും ഉള്ളിടത്ത് മാറ്റങ്ങൾ നമ്മെ അതിശയിപ്പിക്കുമെന്ന സന്ദേശമാണ് അക്കര ഫൗണ്ടേഷൻ സമൂഹത്തിന് നൽകുന്നത്.
ഈ മഹത്തായ ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Akarra Foundation brings hope to children with special needs in Muliyar.
#AkarraFoundation #Muliyar #ChildDevelopment #Kerala #SpecialNeeds #Charity