city-gold-ad-for-blogger

തീക്കൊള്ളി കൊണ്ട് തലചൊറിയുന്നവരെ തിരിച്ചറിയുകതന്നെ വേണം

നിരീക്ഷണം / അസ്‌ലം മാവില

(www.kasargodvartha.com 05.07.2016) നാട്ടില്‍ കലാപം വിതയ്ക്കാന്‍ എളുപ്പം. വര്‍ഗ്ഗീയതയാണെങ്കില്‍ വളരെ വളരെ എളുപ്പം. യു പിയില്‍ രണ്ടു വിഭാഗങ്ങളിലെ ''ആദരണീയര്‍'' അവിടെ കുഴപ്പമുണ്ടാക്കാന്‍ വിലപറഞ്ഞത് നാം കണ്ടതും വായിച്ചതും കേട്ടതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്.

അവര്‍ക്ക് അന്നം കിട്ടിയാല്‍മതി, ആഘോഷിക്കാന്‍ കുറച്ചു ചില്ലറ മതി. അതിനു ഏതുനികൃഷ്ടവൃത്തിയും ചെയ്യും അവര്‍. സൗഹൃദത്തില്‍ കഴിയുന്ന ഒരു കൂട്ടായ്മയ്ക്ക് എന്ത് സംഭവിച്ചാലും അവരതറിയേണ്ട. അറിയാന്‍ അവര്‍ക്ക് ആഗ്രഹവുമില്ല. ഒന്നു കത്തിച്ചു വിടണം. അതിന്റെ വരും വരായ്കകള്‍ പിന്നെ അനുഭവിക്കുന്നത് നാട്ടുകാരാണല്ലോ. ഇന്നലെ വരെ തോളോട് തോളുരുമ്മികഴിഞ്ഞവര്‍. ഒരേ ബസ്സില്‍ യാത്രചെയ്തവര്‍. ഒരേ സദസ്സില്‍ മുഖത്തോട് മുഖംനോക്കി പുഞ്ചിരി കൈമാറിയവര്‍. അവരിലാണ് ഈ എരിതീയിടുന്നത്. കൂട്ടത്തില്‍ എണ്ണയൊഴിക്കുന്നത്.

ഇതാ സമാനമായ ചിത്രം നമ്മുടെ കാസര്‍കോടും കണ്ടുതുടങ്ങിയിരിക്കുന്നു. മുമ്പും നാമിങ്ങിനെ കുറച്ചു വര്‍ത്തമാനങ്ങള്‍ കേട്ടിട്ടുണ്ട്. അച്ചാരം വാങ്ങി ആരാന്റെ ഉമ്മാമാര്‍ക്കും അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും ഭ്രാന്തിളക്കി അത് കണ്ടുരസിക്കുന്നവര്‍. കൂട്ടുകാരന്‍ ബ്ലേഡ് കൊണ്ടു പുറം മാന്തുക; അതിനനുസരിച്ചു അണിയറയില്‍ ചരട് വലിക്കുക. കുഴപ്പമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കെട്ടുവര്‍ത്തമാനങ്ങള്‍ പ്രചരിപ്പിക്കുക, ഫോട്ടോ അയച്ചു അതിനു ലൈക്കടിപ്പിച്ചു രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുക.

ഓരോ ആഘോഷം വരുമ്പോഴും ഒരു കള്‍ട്ട് തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകണം. അതാണ് മുന്‍കാല ചിലസംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഓണത്തിനും പെരുന്നാളിലും വിഷുവിനും വിശ്വാസികളുടെ ആഘോഷങ്ങള്‍ കുളമാക്കാന്‍ ഇറങ്ങിതിരിച്ച ഇത്തരം മനുഷ്യപിശാചുക്കളെ തിരിച്ചറിയണം. ആ വിഷവിത്തുകളെ മുളയിലേ നുള്ളാന്‍ നമ്മുടെ വിരലുകള്‍ക്കാകണം. ഒരുപാട് ഗൃഹപാഠം ഇവര്‍ നടത്തിയിരിക്കണം. അല്ലാതെ പറ്റില്ലല്ലോ. അപക്വതയെന്നൊന്നും പറഞ്ഞു തള്ളിക്കളയാന്‍ പറ്റില്ല. അവര്‍ക്ക് അക്രമിക്കാനും രസിക്കാനും ആരില്‍ നിന്ന്, എത്രവാങ്ങി, തുടങ്ങി സകലവിവരങ്ങളും നിയമപാലകര്‍ പുറത്തുകൊണ്ടുവരണം. നിസ്സാരമായി തള്ളിക്കളയേണ്ട വിഷയമേ അല്ല.

സൗഹൃദം തകര്‍ക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യം. ഇതിന്റെ മറവില്‍ മറ്റു ചില മാഫിയാപ്രവര്‍ത്തനങ്ങളും ഉണ്ടാകാം. പോലീസിന്റെയും നേതാക്കളുടെയും ജനങ്ങളുടെയും ശ്രദ്ധ അങ്ങോട്ടുതിരിച്ചുവിട്ടു തങ്ങളുടെ മറ്റു ''പണികള്‍'' വളരെ എളുപ്പം ചെയ്തുതീര്‍ക്കാന്‍ മാഫിയകള്‍ ഇത്തരം വഴികളാണ് കണ്ടെത്താറുള്ളത്. മാത്രവുമല്ല, ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരക്കുപിടിച്ച വിപണിയില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി അവ തകര്‍ക്കാനുള്ള ശ്രമങ്ങളും ഇതിന്റെ പിന്നില്‍ ഉണ്ടാകും തീര്‍ച്ച. (പിന്നെ ആരും ബസാറിലേക്കും പൊതുസ്ഥലങ്ങളിലേക്കും സമാധാനത്തോടെ പോകില്ലല്ലോ).

ചില സ്ഥിരം റൗഡികളുണ്ട്. അവരെ നിലക്ക് നിര്‍ത്തിയാല്‍ തന്നെ തീരുന്ന പ്രശ്‌നങ്ങളാണ് കാസര്‍കോട്ടുള്ളത്. നിയമപാലകര്‍ ബഹുജനസഹകരണത്തോടുകൂടി ഇറങ്ങിപുറപ്പെട്ടാല്‍ നമ്മുടെ നാട്ടിലെ ഈ അസ്വസ്ത്ഥത എന്നെന്നേയ്ക്കുമായി നിര്‍ത്താന്‍ സാധിക്കും. ഇരുന്നൂറോ മുന്നൂറോ പേരുള്ള ഈ ഛിദ്രശക്തികള്‍ ആണോ നാടിന്നു ആവശ്യം, അതല്ല, സമാധാനം കാംക്ഷിക്കുന്ന പതിനായിരങ്ങളോ? എല്ലാവരും തുറന്നമനസ്സോടെ ആലോചിക്കാന്‍ സമയമായില്ലേ?

പൊതുസമൂഹത്തിനു അപമാനമുണ്ടാക്കുന്ന ആ രണ്ടു ചെറുപ്പക്കാരുടെ ദുഷ്‌ചെയ്തികള്‍ എല്ലാവരുടെയും കണ്ണുതുറപ്പിക്കട്ടെ. നാം ആരും അന്യരല്ലെന്നും നമുക്കിടയില്‍ ആര്‍ക്കും ഒരു ഭിന്നതയും സൃഷ്ട്ടിക്കാന്‍ സാധിക്കില്ലെന്നും തിരിച്ചറിയാനും എല്ലാവര്‍ക്കും സാധിക്കട്ടെ.

തീക്കൊള്ളി കൊണ്ട് തലചൊറിയുന്നവരെ തിരിച്ചറിയുകതന്നെ വേണം

Keywords:  Article, Aslam Mavile, Kasargod, Clash, Nireekshanam, Public, Celebration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia