കാട്ടുപന്നി ആക്രമണം; കോടോം ബേളൂരിൽ വ്യാപക കൃഷിനാശം; കവുങ്ങുകൾ നശിപ്പിച്ചു
● കഴിഞ്ഞ ഒരാഴ്ചയായി കാട്ടുപന്നികളുടെ ആക്രമണം ഈ പ്രദേശത്ത് തുടരുന്നു.
● കപ്പ, ചേന എന്നിവ നശിപ്പിക്കുന്നത് പതിവാണെങ്കിലും കവുങ്ങ് നശിപ്പിക്കുന്നത് ആദ്യമായിട്ടാണെന്ന് കർഷകർ പറയുന്നു.
● സുരുകൊമ്പിച്ചടുക്കം, ബാലകൃഷ്ണൻ, പുതിയവളപ്പ്, സനൽ എന്നിവരുടെ പറമ്പുകളിലും നാശനഷ്ടമുണ്ടായി.
● ഏകദേശം പതിനായിരം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
● ഇലക്ട്രിക്ക് ഫെൻസിംഗ് സ്ഥാപിക്കാൻ പഞ്ചായത്തിനോട് കർഷകർ ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട്: (KasargodVartha) കാസർകോട് താലൂക്കിലെ കോടോം ബേളൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പെട്ട കൊമ്പിച്ചടുക്കം പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം മൂലം വ്യാപകമായ കൃഷിനാശം. പ്രദേശത്തെ കർഷകയായ സ്മിതയുടെ ഒരു വർഷം പ്രായമായ പത്തോളം കവുങ്ങുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നശിപ്പിച്ചത്. കാർഷിക വിളകൾ നശിപ്പിക്കുന്നത് മൂലം കർഷകർ കനത്ത ആശങ്കയിലാണ്.
കഴിഞ്ഞ ഒരു ആഴ്ചയായി കാട്ടുപന്നികളുടെ ആക്രമണം ഈ പ്രദേശത്ത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് കർഷകർ പറയുന്നു.പ്രദേശവാസിയായ സ്മിതയുടെ കൃഷിയിടത്തിൽ നാശനഷ്ടം സംഭവിച്ചതിന് പുറമെ സുരുകൊമ്പിച്ചടുക്കം, ബാലകൃഷ്ണൻ, പുതിയവളപ്പ്, സനൽ എന്നിവരുടെ പറമ്പുകളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏകദേശം പതിനായിരം രൂപയോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
ഈ രീതിയിൽ കാട്ടുപന്നികളുടെ ആക്രമണം തുടരുകയാണെങ്കിൽ കൃഷി തുടരുന്നത് പ്രായോഗികമല്ലെന്ന് കർഷകൻ ശശി കൊമ്പിച്ചടുക്കം പറഞ്ഞു. പ്രദേശത്തെ കപ്പയും ചേനയും പന്നികൾ നശിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, കവുങ്ങ് നശിപ്പിക്കുന്നത് ആദ്യമായിട്ടാണെന്ന് കർഷകർ പറയുന്നു.

സംഭവം സംബന്ധിച്ച് ബന്ധപ്പെട്ട വനംവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളെ അറിയിച്ചതായി കർഷകർ വ്യക്തമാക്കി. ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരനടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു. വന്യജീവികളുടെ അക്രമം തടയുന്നതിനായി ഇലക്ട്രിക്ക് ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വിഷയം പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കർഷകർ കാസർകോട് വാർത്തയോട് പറഞ്ഞു.
ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കുന്നതിലൂടെ കർഷകരെ രക്ഷിക്കാമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Wild boar attack in Kodom Belur caused Rs 10,000 crop loss; farmers demand electric fencing.
#WildBoarAttack #CropDamage #Kasaragod #Farmers #Kerala







