Launch | സുസ്ഥിര കൃഷിക്ക് വഴി തുറന്ന് സിപിസിആര്‍ഐയില്‍ ദേശീയ സമ്മേളനത്തിന് തുടക്കമായി; ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്കും കണ്ടെത്തലുകള്‍ക്കും വേദിയായി കാസര്‍കോട്
● സുസ്ഥിര കൃഷിയിലെ नवीनतम കണ്ടെത്തലുകൾ ചർച്ച ചെയ്യപ്പെടുന്നു.
● കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന വിളകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിച്ചു.
● യുവ ഗവേഷകർക്ക് പങ്കെടുക്കാൻ അവസരം ഒരുക്കി.
കാസര്‍കോട്: (KasargodVartha) ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്കും കണ്ടെത്തലുകള്‍ക്കും വേദിയൊരുക്കി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ (ICAR) ഭാഗമായ കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) കാമ്പസില്‍ ദേശീയ സസ്യശാസ്ത്ര സമ്മേളനത്തിന് തുടക്കമായി. 'സെല്‍ ടു ഹോള്‍ പ്ലാന്റ് ഫിസിയോളജി: ബ്രിഡ്ജിംഗ് സയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി' എന്ന പ്രധാന വിഷയത്തില്‍ ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന സമ്മേളനം, ശാസ്ത്രീയ മുന്നേറ്റങ്ങളും സുസ്ഥിര കൃഷിരീതികളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും.
ഐസിഎആര്‍-സിപിസിആര്‍ഐയും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ഫിസിയോളജിയും (ISPP) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും ഐഎസ്പിപി പ്രസിഡന്റുമായ ഡോ. ആര്‍. ചന്ദ്രബാബു സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഐഎസ്പിപിയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. യുവ ഗവേഷകര്‍ ആശയവിനിമയം നടത്തുകയും വിളകളുടെ സസ്യശാസ്ത്രത്തില്‍ ഭാവി ഗവേഷണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സഹകരണ ഗവേഷണത്തിനുള്ള സാധ്യതകളും അദ്ദേഹം എടുത്തുപറഞ്ഞു.
അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. പി.വി. വരപ്രസാദ് മുഖ്യാതിഥിയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിരീതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പത്ത് പ്രധാന നൂതന ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ജീന്‍ എഡിറ്റിങ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള വിള ഇനങ്ങള്‍, പോഷക സമ്പുഷ്ടവും കാലാവസ്ഥാ പ്രതിരോധ ശേഷിയുമുള്ള സസ്യങ്ങള്‍, ബയോഫോര്‍ട്ടിഫൈഡ് ഇനങ്ങള്‍, വിവിധതരം ഇടവിള സമ്പ്രദായങ്ങള്‍, വനകൃഷി, നിത്യഹരിത ധാന്യങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു.
ഡോ. പി വി വരപ്രസാദ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ വിവിധ കാര്‍ഷിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശനത്തിനുണ്ട്. എട്ട് പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു. ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ.ബി. ഹെബ്ബര്‍ അധ്യക്ഷ പ്രസംഗം നടത്തി. സിപിസിആര്‍ഐയുടെ നേട്ടങ്ങളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ തോട്ടവിളകളുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. യുവ സസ്യശാസ്ത്രജ്ഞര്‍ തോട്ടവിളകളില്‍ വിവിധ ശാസ്ത്രശാഖകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങളില്‍ സജീവമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഐസിഎആര്‍-സിപിസിആര്‍ഐ ഷിംല ഡയറക്ടര്‍ ഡോ. ബ്രജേഷ് സിംഗ് ഉരുളക്കിഴങ്ങിന്റെ സംഭരണ ശാസ്ത്രത്തെയും വിളവെടുപ്പിന് ശേഷമുള്ള പരിചരണത്തെയും കുറിച്ച് സംസാരിച്ചു. ഐസിഎആര്‍ - സിഐഎഎച്ച് ഡയറക്ടര്‍ ഡോ. ജഗദീഷ് റാണെ, സമൂഹത്തിന് ഉപകാരപ്രദമാകുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യാധിഷ്ഠിത ഗവേഷണം നടത്താന്‍ യുവ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിച്ചു. സാധ്യതയും യാഥാര്‍ഥ്യവും കൂടിച്ചേര്‍ന്ന ഒരു ശാസ്ത്ര ശാഖയാണ് സസ്യ ശരീരശാസ്ത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനത്തില്‍ ഐഎസ്പിപി യുടെ അഞ്ച് ദേശീയ ഫെലോമാരെ പ്രഖ്യാപിച്ചു: ഡോ. ശേഷശയ്യീ (UAS, ബാംഗ്ലൂര്‍), ഡോ. നടരാജ് കരബ (UAS, ബാംഗ്ലൂര്‍), ഡോ. ജയകുമാര്‍ (TNAU, കോയമ്പത്തൂര്‍), ഡോ. മമത മധുസൂദനന്‍ (ICAR ഗോതമ്പ് ബാര്‍ലി ഇന്‍സ്റ്റിറ്റ്യൂട്ട്, കര്‍ണാല്‍), ഡോ. കൗശിക ചക്രവര്‍ത്തി (ICAR-NRRI, കട്ടക്ക്) എന്നിവരാണ് ഫെലോഷിപ്പ് നേടിയ പ്രമുഖ ശാസ്ത്രജ്ഞര്‍. വിവിധ ഐഎസ്പിപി അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഡോ. അമര്‍ജിത് സിംഗ് ഡോ. ആര്‍.ഡി. അസാന ഗോള്‍ഡ് മെഡല്‍ അവാര്‍ഡിനും, ഡോ. കൃഷ്ണപ്രിയ വി. (SBI, കോയമ്പത്തൂര്‍) ആര്‍.എച്ച് ദസ്തുര്‍ അവാര്‍ഡിനും, ഡോ. എ. രാമചന്ദ്രറെഡ്ഡി സിറോഹി ലെക്ചര്‍ അവാര്‍ഡിനും, ഡോ. കെ.ബി. ഹെബ്ബര്‍ എസ്.കെ. സിംഹ ലെക്ചര്‍ അവാര്‍ഡിനും, ഡോ. നടരാജ് കരബ ഐഎസ്പിപി ലെക്ചര്‍ അവാര്‍ഡിനും, ഡോ. എം. രവിന്ദ്രന്‍ ലെക്ചര്‍ അവാര്‍ഡിനും അര്‍ഹരായി.
സമ്മേളനത്തോടനുബന്ധിച്ച് രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സമ്മേളനത്തെ കുറിച്ചുള്ള പുസ്തകവും 'കല്‍പ്പാ' മാസികയുടെ ജൂലൈ-സെപ്റ്റംബര്‍ 2024 ലക്കവുമാണ് പ്രകാശനം ചെയ്തത്. അന്തര്‍ദേശീയ, ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, തദ്ദേശീയ സര്‍വകലാശാലകള്‍, എന്‍ജിഒകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 300-ല്‍ അധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഡോ. മുരളീ ഗോപാല്‍ സ്വാഗത പ്രസംഗം നടത്തി. ഡോ. എസ്.വി. രമേശ് നന്ദി പറഞ്ഞു.
#plantphysiology #sustainableagriculture #CPCRI #Kasaragod #India #agriculture #research #climatechange #geneediting