നാളികേര വില കുതിക്കുമ്പോൾ കർഷകർക്ക് കണ്ണീർ; തെങ്ങുകൾക്ക് പിടിപെട്ട രോഗമെന്ത്?

● ഉൽപാദനത്തിലെ കുറവ് കർഷകർക്ക് ദുഃഖം.
● കൃഷി വകുപ്പ് ശ്രദ്ധിക്കുന്നില്ലെന്ന് പരാതി.
● വേനലിൽ തെങ്ങുകൾ കരിഞ്ഞുണങ്ങുന്നു.
● പ്രതിരോധ മാർഗ്ഗങ്ങളില്ലാതെ കർഷകർ.
● പഠനം നടത്തണമെന്ന് കർഷകരുടെ ആവശ്യം.
കാസർകോട്: (KasargodVartha) വിളകൾക്ക് മികച്ച വില ലഭിക്കുമ്പോഴും ഉൽപാദനത്തിലെ ഗണ്യമായ കുറവ് കേരകർഷകരെ ദുഃഖത്തിലാഴ്ത്തുന്നു. നാളികേരത്തിന്റെ വില ദിനംപ്രതി വർധിക്കുമ്പോഴും വിളവില്ലാത്തതും, തെങ്ങുകൾ വിവിധ രോഗങ്ങൾ ബാധിച്ച് നശിക്കുന്നതും കർഷകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ്.
പച്ചത്തേങ്ങയുടെ വില ഇപ്പോൾത്തന്നെ 65 രൂപയിലെത്തി നിൽക്കുന്നു. കൊപ്രയുടെ വിലയും ഉയർന്ന നിലയിൽ തുടരുന്നു. വില സർവകാല റെക്കോർഡിലേക്ക് കുതിക്കുമ്പോഴും കർഷകർക്ക് തേങ്ങയില്ലാത്ത ദുഃഖമാണ് ബാക്കി. രാജ്യത്തുടനീളം നാളികേര ഉൽപാദനം കുറഞ്ഞതാണ് വില വർധനവിന് കാരണമെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു.
ജില്ലയിലെ തെങ്ങുകളുടെ രോഗബാധ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നിട്ടും കൃഷി വകുപ്പ് ഇതിലേക്ക് ശ്രദ്ധിക്കുന്നില്ലെന്നതാണ് കർഷകരുടെ പ്രധാന പരാതി. വേനൽ കനക്കുകയും ചൂട് വർധിക്കുകയും ചെയ്തതോടെ തെങ്ങുകൾ കരിഞ്ഞുണങ്ങുന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു. തെങ്ങുകളിലെ രോഗവ്യാപനം കർഷകരെ നിസ്സഹായരാക്കുന്നു.
തെങ്ങുകളുടെ തലപ്പ് ചീഞ്ഞ് കൊഴിഞ്ഞു വീഴുക, ഉണങ്ങി നശിക്കുക, വെള്ളീച്ചയുടെ (വെള്ളപ്പാറ) ശല്യം, ചെമ്പൻ ചെല്ലിയുടെ (ചെള്ള്) ഉപദ്രവം എന്നിവയെല്ലാം വ്യാപകമാണ്. എന്താണ് തെങ്ങുകൾക്ക് സംഭവിക്കുന്നതെന്ന് കർഷകർക്ക് ഒരു ധാരണയുമില്ല. പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് പറഞ്ഞു തരാൻ ആളുകളില്ല.
മഞ്ഞളിപ്പ് രോഗം, പോളച്ചീയൽ, വാട്ടരോഗം, ഇലപ്പുള്ളി രോഗം എന്നിങ്ങനെ പലതരം രോഗങ്ങളെക്കുറിച്ച് കേൾക്കുന്നുണ്ടെങ്കിലും ഇതൊന്നും മുൻപ് അനുഭവമില്ലാത്തതാണെന്ന് കർഷകർ പറയുന്നു. രോഗങ്ങളുടെ കാരണത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ കാരണം കർഷകർക്ക് ഫലപ്രദമായ പ്രതിരോധം തീർക്കാനും സാധിക്കുന്നില്ല. വീടുകളിലെ പറമ്പുകളിൽ നല്ല വിളവ് തരുന്ന തെങ്ങുകളുടെ നാമ്പുകളെപ്പോലും ചെമ്പൻ ചെല്ലി നശിപ്പിക്കുന്നു. ഈ രോഗം മറ്റ് തെങ്ങുകളിലേക്കും പടരുന്നു.
ജില്ലയുടെ പല ഭാഗങ്ങളിലും കർഷകർക്ക് തിരിച്ചറിയാൻ കഴിയുന്നതും കഴിയാത്തതുമായ രോഗങ്ങൾ കാരണം തെങ്ങുകൾക്ക് വലിയ നാശനഷ്ടം സംഭവിക്കുന്നു. പച്ചപ്പോടെ നിന്നിരുന്ന തെങ്ങിൻതോപ്പുകളെല്ലാം ഇപ്പോൾ ഉണങ്ങി വരണ്ട അവസ്ഥയിലാണ്. തെങ്ങുകൾ വ്യാപകമായി നശിക്കുന്നതും ഉൽപാദനം കുറയുന്നതും കർഷകരുടെ ഉപജീവനമാർഗ്ഗത്തെക്കൂടി പ്രതികൂലമായി ബാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൂറോളം തെങ്ങുകളാണ് രോഗബാധ മൂലം ജില്ലയിൽ കർഷകർക്ക് മുറിച്ചുമാറ്റേണ്ടി വന്നത്. മണ്ണിനോടും കാലാവസ്ഥയോടും പോരാടി വിളവെടുക്കുന്ന കർഷകർക്ക് താങ്ങും തണലുമായി കൃഷി വകുപ്പ് ഉണ്ടാകണം. കേരകർഷകരുടെ കണ്ണീരൊപ്പാൻ ക്രിയാത്മകവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജില്ലയിലെ അടക്ക കർഷകരുടെ പ്രശ്നം പഠിക്കാൻ കൃഷി വകുപ്പ് തയ്യാറായതുപോലെ തെങ്ങുകളുടെ നാശത്തെക്കുറിച്ചും വിശദമായ പഠനം നടത്തണമെന്നും കേരകർഷകർ ആവശ്യപ്പെടുന്നു.
Despite high coconut prices in Kasaragod, farmers are distressed due to significant production loss and widespread diseases affecting coconut trees. They lament the agriculture department's negligence and demand immediate action and a thorough study of the diseases.
#KeralaFarmers, #CoconutPrice, #CoconutDisease, #Kasaragod, #AgricultureCrisis, #FarmerDistress