Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | 'ടർഫ് മൈതാനത്ത് ഇരുന്നതിൻ്റെ പേരിൽ യുവാവിനെയും ചോദിക്കാൻ ചെന്ന സുഹൃത്തുക്കളെയും മർദിച്ചു; ഭിന്നശേഷിക്കാരന്റെ കടയും തല്ലിത്തകർത്തു'; ജീവനക്കാരൻ അറസ്റ്റിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

85,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു Crime, Bekal, Malayalam News, കാസറഗോഡ് വാർത്തകൾ
ബേക്കൽ: (KasargodVartha) ടർഫ് മൈതാനത്ത് ഇരുന്നതിൻ്റെ പേരിൽ യുവാവിനെയും ചോദിക്കാൻ ചെന്ന സുഹൃത്തുക്കളെയും മർദിക്കുകയും ഭിന്നശേഷിക്കാരന്റെ കട തല്ലിത്തകർക്കുകയും ചെയ്തുവെന്ന കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. പള്ളത്തെ ടർഫ് മൈതാനത്തെ ജീവനക്കാരൻ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എച് മുഹമ്മദ് ഇർശാദ് (27) ആണ് പിടിയിലായത്.

 



ടർഫ് മൈതാനത്തെ ഗെയിം സെന്ററിൽ വന്നിരുന്നതിന് അർഫാത് എന്ന യുവാവിനെ മുഹമ്മദ് ഇർശാദ് ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തിരുന്നതായും ഇത് ചോദ്യം ചെയ്തതിന് അറഫാതിന്റെ സുഹൃത്തുക്കളെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. അക്രമത്തിന് ഇരയായ യുവാവിന്റെ സുഹൃത്തുക്കളിലൊരാൾ ടർഫ് മൈതാനത്തിന് സമീപത്തെ ബ്രൗൺ കഫേ എന്ന സ്ഥാപനത്തിലെ പാർട് ടൈം ജീവനക്കാരനും കടയുടമയുടെ ബന്ധുവുമാണ്.

 



ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ ബ്രൗൺ കഫേ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ ഇർശാദ് കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന അഹ്‌മദ്‌ ശാഹിദ്, അഹ്‌മദ്‌ അൽഫാസ് എന്നിവരെ ഹെൽമെറ്റ് കൊണ്ട് അടിച്ചും സ്കൂടറിന്റെ താക്കോൽ കൊണ്ട് കുത്തിയും, തടയാൻ ചെന്ന കടയിലെ ജോലിക്കാരൻ അബ്ദുർ റഹ്‌മാനെയും സ്കൂടറിന്റെ താക്കോൽ കൊണ്ട് കുത്തിയും പരുക്കേൽപിച്ചുവെന്നാണ് പരാതി.

തുടർന്ന് അർധരാത്രി 12.55 മണിയോടെ ഒരു മരവടിയുമായി വീണ്ടും പ്രതി കടയിൽ അതിക്രമിച്ചു കയറി അശ്ലീലഭാഷയിൽ ചീത്തപറഞ്ഞും, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും കടയിലെ സാധനങ്ങളും ഫർണിചറുകളും അടിച്ചു തകർക്കുകയും ആയിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. യുവാവ് അക്രമം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കട തല്ലിത്തകർത്തത്തിൽ 85,000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പി മൊയ്തീൻ കുഞ്ഞി കാസർകോട് വാർത്തയോട് പറഞ്ഞു.

കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 457, 447, 427, 294 (ബി), 324, 506 വകുപ്പുകൾ പ്രകാരം കേസെടുത്താണ് ഇർശാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Keywords: News, Top-Headlines, Kasaragod, Kasaragod-News, Kerala, Crime, Bekal, Malayalam News, Youth arrested in assault case

Post a Comment