ബേക്കൽ പൊലീസ് സ്റ്റേഷനിലും ഹൊസ്ദുർഗ് കോടതിയിലും കേസുള്ള കാര്യം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് അബ്ബാസ് അലി കോടതിയെ സമീപിച്ചത്. 25 വോടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഹാരിസ് അങ്കക്കളരി, അബ്ബാസ് അലി ആസിഫിനെ പരാജയപ്പെടുത്തിയത്.
അബ്ബാസ് അലി ആസിഫ് വിജയിയായി പ്രഖ്യാപിച്ച കാര്യം തിരഞ്ഞെടുപ്പ് കമീഷനും ഉദുമ ഗ്രാമപഞ്ചായതിനെയും അറിയിക്കാനും കോടതി ഉത്തരവിട്ടു. ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ 241/2019 നമ്പറിലും ഹോസ്‌ദുർഗ് ജെഎഫ്‌സിഎം കോടതിയിൽ സിസി 651/2019 നമ്പറിലും ഹാരിസിനെതിരെ കേസുള്ള കാര്യം മറച്ചുവെച്ചുവെന്നാണ് പരാതി. പഞ്ചായതി രാജ് ചട്ടപ്രകാരം ക്രമിനൽ കേസുള്ള കാര്യം നിശ്‌ചിത ഫോറത്തിൽ സ്ഥാനാർഥി വെളിപ്പെടുത്തേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം തിരിച്ചറിഞ്ഞ സിപിഎം സ്ഥാനാർഥി കെ എൻ അബ്ബാസ് അലി ആസിഫ് കാസർകോട് പ്രിൻസിപൽ മുൻസിഫ് കോടതിയിൽ ഹർജി നൽകുകയായിരുന്നു. മൂന്ന് വർഷത്തോളമായുള്ള വിചാരണക്ക് ശേഷമാണ് കോടതി ഹാരിസിന്റെ വിജയം അസാധുവാക്കി അബ്ബാസ് അലി ആസിഫ് വിജയിയായി പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥി ആർ ബെജു കോടതിയിൽ വിചാരണക്ക് എത്തിയിരുന്നില്ല. 1800 ഓളം വോടുള്ള വാർഡിൽ 1383 വോടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത്. ഇതിൽ ഹാരിസ് അങ്കക്കളരിക്ക് 624 വോടും അബ്ബാസ് അലി ആസിഫിന് 599 വോടും ബിജെപിയിലെ ആർ ബൈജുവിന് 160 വോടുമാണ് ലഭിച്ചിരുന്നത്.
വാർഡിൽ ഒട്ടേറെ വികസന കാര്യങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും തിരഞ്ഞെടുപ്പ് കമീഷനിൽ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത് അംഗമായി ചുമതലയേൽക്കുമെന്നും അബ്ബാസ് അലി ആസിഫ് കാസർകോട് വാർത്തയോട് പറഞ്ഞു. കോടതിയിൽ അബ്ബാസ് അലി ആസിഫിനായി അഡ്വ. കെ മഹാലിംഗ ഭട്ട് ഹാജരായി. സത്യവാങ്മൂലത്തിൽ കാര്യങ്ങൾ മറച്ചുവെച്ചെന്നതിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട ഹാരിസ് അങ്കക്കളരിക്ക് അപീൽ പോയാലും അനുവദിക്കാനുള്ള സാധ്യത വിരളമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Keywords: News, Kerala, Kasaragod, Udma, Court Verdict, Politics, Grama Panchayat, Case, Court, muslim League, LDF, Ward member of Udma Grama Panchayat disqualified.