Join Whatsapp Group. Join now!
Aster MIMS 10/10/2023

Murder Case | ഒരു കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊലയ്ക്ക് കാരണമായത് പ്രവീണിന്റെ അസൂയയും വിദ്വേഷവുമെന്ന് റിപോർട്; 'പ്രതി അമിത പൊസസീവ് ചിന്താഗതിക്കാരൻ'

വിശദമായ അന്വേഷണത്തിന് പൊലീസ് Killed, Mangalore, Crime, കർണാടക വാർത്തകൾ, Udupi
മംഗ്ളുറു: (KasargodVartha) ഉഡുപി മൽപെക്കടുത്ത് നെജാരുവിൽ എയർഹോസ്റ്റസ് അടക്കം ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രതിയും എയർ ഇൻഡ്യയിൽ കാബിൻ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗുലെ (39) യുടെ അമിത പൊസസീവ് ചിന്താഗതിയാണെന്ന് റിപോർട്. ഇതുമായി ബന്ധപ്പെട്ട അസൂയയും വിദ്വേഷവുമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു.
  



നവംബർ 12 ന് രാവിലെ 8.30 മണിയോടെയാണ് നെജാരു ഗ്രാമത്തിലെ വീട്ടിൽ എയർഇൻഡ്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് മുഹമ്മദ് (21), മാതാവ് എം ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23), സഹോദരൻ അസീം (14) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. വെറും 15 മിനിറ്റിനുള്ളിലാണ് അക്രമി നാല് പേരെയും കുത്തിക്കൊന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഹസീനയുടെ ഭർതൃമാതാവ് ഹാജറ (70) യ്ക്ക് പരുക്കേറ്റിരുന്നു. ഇവർ ഇപ്പോൾ സുഖം പ്രാപിച്ചിട്ടുണ്ട്.
 



ചൊവ്വാഴ്ച ഉച്ചയോടെ ബെലഗാവി റായ്ബാഗ് താലൂകിലെ കുടുച്ചിയിൽ നിന്നാണ് പ്രവീണിനെ പൊലീസ് പിടികൂടിയത്. ഫോൺ ലൊകേഷനും കോൾ ഡാറ്റയും ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉഡുപി പൊലീസ് ഇയാളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട അയ്‌നാസിന്റെ ചാറ്റുകളും ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. കൊലപാതക സമയത്ത് ഇയാൾ ഫോൺ സംശയാസ്പദമായ രീതിയിൽ സ്വിച് ഓഫ് ചെയ്തിരുന്നതായും കണ്ടെത്തി. പിന്നീട് മൊബൈൽ ഫോൺ സ്വിച് ഓൺ ചെയ്‌തതാണ് നിർണായകമായത്.

ഇയാളെ ചോദ്യം ചെയ്തപ്പോൾ കൊലപാതകം നടത്തിയത് താനാണെന്ന് സമ്മതിച്ചയും ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയതായും ഉഡുപി പൊലീസ് സൂപ്രണ്ട് ഡോ. കെ അരുൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന അയ്നാസിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും അയ്നാസിനെ കൊലപ്പെടുത്തുന്നതിനിടെ തടയാനെത്തിയപ്പോഴാണ് മറ്റുള്ളവരെ കൊന്നതെന്നും പ്രതിയുടെ കുറ്റസമ്മത മൊഴി ഉദ്ധരിച്ച് പൊലീസ് പറയുന്നു.

ജോലിയുടെ ഭാഗമായുള്ള യാത്രകളിലൂടെ അയ്നാസുമായി പ്രവീണ്‍ അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നതായും ഇരുവരും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടർന്ന് അയ്നാസ് പ്രവീണുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടർന്നുണ്ടായ വ്യക്തി വിദ്വേഷമാണ് യുവതിയെ കൊലപ്പെടുത്താൻ പ്രവീൺ പദ്ധതിയിട്ടതെന്നുമാണ് റിപോർടുകൾ പറയുന്നത്. കൊലപാതകത്തിന് മൂന്ന് നാല് കാരണങ്ങളുണ്ടാകാമെന്ന് ഉഡുപി എസ് പി പറഞ്ഞു. ഇരയുടെ കുടുംബത്തെ വേദനിപ്പിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ വശങ്ങൾ ഉള്ളതിനാൽ, ഈ കാരണങ്ങൾ വെളിപ്പെടുത്തുന്നതിന് മുമ്പ് പ്രതിയുടെ മൊഴികൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതി മുമ്പ് അയ്നാസിന്റെ വീട്ടിൽ പോയിരുന്നോ എന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്. കൊലയാളിയെ പിടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, ഞങ്ങൾ അത് ചെയ്തു. കേസിന്റെ മറ്റ് പല വശങ്ങളും ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ഡോ. കെ അരുൺ പറഞ്ഞു. അയ്‌നാസും സഹോദരി അഫ്‌നാനും ദീപാവലി അവധിക്ക് ഉഡുപിയിലെ വീട്ടിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നത്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി മംഗ്ളൂറിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു ഇരുവരും.

അയ്നാസിന്റെ പിതാവ് നൂർ മുഹമ്മദ് സഊദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. കുടുംബത്തിലെ മൂത്ത മകൻ അസദ് ബെംഗ്ളൂറിൽ ഒരു വിമാന കംപനിയിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്യുകയാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ ഇല്ലാതിരുന്ന ഇരുവരും മരണവാർത്തയറിഞ്ഞാണ് നാട്ടിലെത്തിയത്. പ്രതി പ്രവീൺ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Keywords: News, Top-Headlines, Mangalore, Mangalore-News, Crime, Killed, Mangalore, Crime, Udupi, Jealousy, possessiveness motives behind Udupi Murder Case: Report

Post a Comment