കാസർകോട്: (KasargodVartha) യൂത് ലീഗിൻ്റെ ജില്ലാ മാർചുമായി ബന്ധപ്പെട്ട് ചെങ്കള റഹ്‌മാനിയ നഗറിലും ജില്ലയിലെ മറ്റിടങ്ങളിലും സ്ഥാപിച്ച ഫ്‌ലക്‌സ് ബോർഡുകൾ പൊലീസ് നീക്കം ചെയ്തതായി ആരോപണം. നവ കേരള സദസിന്റെ പശ്ചാത്തലത്തിലാണ് സംഭവമെന്നാണ് ആക്ഷേപം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത് ലീഗ് പ്രവർത്തകർ റാലി നടത്തി.
ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായി മാറിയ നവകേരള സദസിൻ്റെ മറവിൽ പൊലീസ് രാജ് നടപ്പിലാക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ നാട് നീളെ പതിക്കുന്ന തിരക്കിൽ മറ്റ് സംഘടനകളുടെയും പരിപാടികളുടെയും പോസ്റ്റുകളും ബോർഡുകളും കാസർകോടും പരിസര പ്രദേശങ്ങളിലും പൊലീസ് നീക്കം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജാവും പരിവാരങ്ങളും എഴുന്നെള്ളുമ്പോൾ മറ്റാരും മുന്നിൽ കാണാൻ പാടില്ലെന്ന രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ഗതാഗതം സ്തംഭിപ്പിക്കുന്നതാണ് ഇതുവരെ കണ്ട് വന്നിരുന്നത്. എന്നാൽ മുഖ്യമന്ത്രി വരുന്നത് പ്രമാണിച്ച് അടിയന്തിരാവസ്ഥ നടപ്പിലാക്കാനാണ് കാസർകോട്ടെ പൊലീസ് ശ്രമിക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ചുകൂടാ.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രമേ വഴി നടക്കാൻ പാടുള്ളൂ എന്ന അപകടകരമായ നിലപാട് പൊലീസ് തിരുത്തണം. എല്ലാ സംഘടനകൾക്കും പരിപാടികളും പ്രചാരണങ്ങളും നടത്താൻ അവകാശമുണ്ട്. അത് ഹനിക്കുന്നത് ഗുരുതരമായ സാഹചര്യമുണ്ടാക്കും. മുസ്ലിം യൂത് ലീഗിൻ്റെ യൂത് മാർചുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പോസ്റ്റുകൾ നീക്കം ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. പൊലീസിൻ്റെ തെറ്റായ നടപടികൾ മൂലമുണ്ടാകുന്ന മുഴുവൻ പ്രത്യാഘാതങ്ങൾക്കും പൊലീസ് മാത്രമായിരിക്കും ഉത്തരവാദി എന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.
യൂത് ലീഗിൻ്റെ ജില്ലാ മാർചുമായി ബന്ധപ്പെട്ട് ചെങ്കള റഹ്‌മാനിയ നഗറിൽ സ്ഥാപിച്ച ഫ്‌ലക്‌സ് ബോർഡുകൾ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് എടുത്തുമാറ്റിയതിലൂടെ പിണറായി ജനാധിപത്യത്തിന് അപമാനമാണെന്നും പൊലീസിനെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും കാസർകോട് മണ്ഡലം യൂത് ലീഗ് പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗർ പറഞ്ഞു.
Keywords: News,Top-Headlines,kasaragod,Malayalam-News,Kasaragod-News,Kerala, Nava Kerala Sadas, Malayalam News, Youth League, Allegation that police removed flex boards of Youth League
Allegation | 'നവ കേരള സദസിന്റെ പശ്ചാത്തലത്തിൽ യൂത് ലീഗിൻ്റെ ഫ്‌ലക്‌സ് ബോർഡുകൾ പൊലീസ് നീക്കം ചെയ്തു'; പ്രതിഷേധവുമായി പ്രവർത്തകർ; അതേസ്ഥലത്ത് വീണ്ടും സ്ഥാപിച്ചു; പൊലീസ് രാജ് അനുവദിക്കില്ലെന്ന് എ അബ്ദുർ റഹ്‌മാൻ
'അടിയന്തിരാവസ്ഥ നടപ്പിലാക്കാനാണ് കാസർകോട്ടെ പൊലീസ് ശ്രമിക്കുന്നത്'
Nava Kerala Sadas, Malayalam News, കാസറഗോഡ് വാർത്തകൾ, Youth League