നടപടിക്ക് ബ്ലോക് കമിറ്റിക്ക് അധികാരമില്ലെന്നും നടപടിക്ക് ഡിസിസിക്ക് ശുപാർശ ചെയ്യാൻ മാത്രമേ അധികാരമുള്ളൂവെന്നാണ് പുറത്താക്കപ്പെട്ടവർ പറയുന്നത്. 11 അംഗ ഡയറക്ടർ ബോർഡിലേക്ക് കോൺഗ്രസ് - അഞ്ച്, ലീഗ് - മൂന്ന്, എൽഡിഎഫിൽ സിപിഎം - ഒന്ന്, സിപിഐ - ഒന്ന്, കേരള കോൺഗ്രസ് മാണി - ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫ് - എൽഡിഎഫ് മുന്നണികൾ ഒറ്റക്കെട്ടായി മത്സരിക്കുന്നത്.
അതേസമയം, പെരിയയിലെ കൃപേഷ് - ശരത് ലാൽ കൊലയുമായി ബന്ധപ്പെട്ട് ഇരട്ടക്കൊലക്കേസിൽ സിപിഎമുമായി ചേർന്ന് മത്സരിക്കുന്നത് എതിർത്ത് കൊണ്ട് കോൺഗ്രസിന്റെ ജില്ലാ പഞ്ചായത് അംഗം കമലാക്ഷിയുടെ ഭർത്താവ് വിനോദ് കുമാർ, കോൺഗ്രസ് പ്രവർത്തകരായ സുനിൽ ഡിസൂസ, മൂസക്കുഞ്ഞി, മുഹമ്മദ് ഹനീഫ് എന്നിവരെ ഡിസിസി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബിജെപി - നാല്, യുഡിഎഫ് വിമതർ - നാല്, ലീഗ് അനുഭാവികളായ രണ്ട് എന്നിങ്ങനെ മറ്റൊരു മുന്നണിയും തിരഞ്ഞെടുപ്പിൽ ശക്തമായി രംഗത്തുണ്ട്.
കഴിഞ്ഞ തവണയും ബിജെപിയെ മാറ്റി നിർത്താൻ കോൺഗ്രസും ലീഗും സിപിഎമും അടക്കമുള്ള മുന്നണികൾ ഒറ്റക്കെട്ടായാണ് മത്സരിച്ചത്. തൽസ്ഥിതി നിലനിർത്തിക്കൊണ്ടാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ കാസർകോട് വാർത്തയോട് പറഞ്ഞു. ഹർശാദ് വോർക്കാടിയും മറ്റ് ചില കോൺഗ്രസ് പ്രവർത്തകരും ബിജെപി സഖ്യത്തിൽ മത്സരിക്കുന്നവരെ സഹായിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടെങ്കിലും തെളിവുകളൊന്നും ഇല്ലാത്തതിനാൽ ഇതേകുറിച്ച് അന്വേഷിച്ച് വരികയാണെന്നും സിസിസി പ്രസിഡന്റ് വ്യക്തമാക്കി.
ഏതെങ്കിലും രീതിയിൽ ബിജെപിയെ സഹായിക്കുന്നതായുള്ള തെളിവുകൾ ലഭിച്ചാൽ നടപടി ഉണ്ടാകും. നേരത്തെ വിനോദ് കുമാറിനെയും സുനിൽ ഡിസൂസയെയും മൂസക്കുഞ്ഞിയെയും മുഹമ്മദ് ഹനീഫിനെയും പുറത്താക്കിയത് ഇവർ ബിജെപിയുമായി ഒന്നിച്ച് ചേർന്ന് മത്സരിക്കുന്നതായുള്ള ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഏതെങ്കിലും നേതാവിനെയോ പ്രവർത്തകനെയോ പാർടിയിൽ നിന്ന് പുറത്താക്കാൻ ബ്ലോക് കമിറ്റിക്ക് അധികാരമില്ലെന്നും കെപിസിസിയുടെ അനുമതിയോടെ ഡിസിസിക്ക് മാത്രമേ പുറത്താക്കൽ നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ സിപിഎം ഉൾപെടെയുള്ള എൽഡിഎഫുമായി സഖ്യത്തിൽ മത്സരിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും മാറി നിൽക്കുകയാണെന്നും ഒരു വിഭാഗത്തെയും പിന്തുണക്കാൻ തയ്യാറല്ലെന്നും യുഡിഎഫ് തനിച്ച് മത്സരിച്ചാൽ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഡിസിസി പ്രസിഡന്റിനെ നേരത്തെ അറിയിച്ചിരുന്നതായി കോൺഗ്രസ് നേതാവ് ഹർശാദ് വോർക്കാടിയും കാസർകോട് വാർത്തയോട് പറഞ്ഞു.
120 വർഷം പഴക്കമുളള ഈ സഹകരണ ബാങ്കിൽ കാലങ്ങളായി കോ-ലീ-ബി സഖ്യമായിരുന്നു മത്സരിച്ച് വന്നതെന്നും 2018 മുതലാണ് ബിജെപിയെ മാറ്റി നിർത്താൻ കോ-മാ-ലീ സഖ്യം നിലവിൽ വന്നതെന്നും പൊതുരംഗത്തുള്ളവർ പറയുന്നു. രാഷ്ട്രീയമായി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ കാണാറില്ലെന്നത് കൊണ്ടാണ് ഈ തിരഞ്ഞെടുപ്പിലും വിചിത്ര മുന്നണികൾ രംഗത്തുള്ളതെന്നാണ് വിവരം.
Keywords: News, Manjeswar, Kasaragod, Kerala, Vorkady, Cooperative Bank, Election, Vorkady Cooperative Bank Election on Sunday.< !- START disable copy paste -->