Join Whatsapp Group. Join now!
Aster MIMS 10/10/2023

Honored | നീലേശ്വരത്തിന്റെ വികസന കാര്യത്തിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന മനോജിന് വിമാനത്തിനുള്ളിൽ സ്നേഹാദരം; ആകാശത്ത് ഒരു അപൂർവ ബന്ധം

വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കടപ്പാട് കൂടി പിന്നിലുണ്ട് Nileshwaram, Malayalam News, കാസറഗോഡ് വാർത്തകൾ, Flight
നീലേശ്വരം: (KasargodVartha) നാടിന്റെ വികസന കാര്യത്തിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന നീലേശ്വരം സ്വദേശിയും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ ഡയറക്ടർ ജെനറലുമായ പി മനോജ്‌ കുമാറിന് വിസ്താര വിമാനത്തിൽ പൈലറ്റ് ഉദ്യോഗസ്ഥനായ നാട്ടുകാരന്റെ സ്നേഹാദരം. കഴിഞ്ഞ ദിവസമാണ് ബെംഗ്ളുറു വിമാനത്താവളത്തിൽ വെച്ച് വിസ്താര എയർലൈൻസിന്റെ ബെംഗ്ളുറു-ഡെൽഹി യാത്രയിൽ വേറിട്ട സ്നേഹാദരവിന് യാത്രക്കാർ സാക്ഷിയായത്.
  



പി മനോജ്‌ കുമാറിനെ വിമാന ക്യാപ്റ്റൻ കൂടിയായ ശ്രീഹരി നേരിട്ട് ചെന്നാണ് സ്വീകരിച്ചത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കടപ്പാട് കൂടി ഈ സ്നേഹാദരവിന് കാരണമായി തീർന്നിരുന്നു. വർഷങ്ങൾക്ക് മുൻപാണ് ശ്രീഹരി റായ്ബറേലിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഠാൻ അകാഡമിയിൽ നിന്നും സിവിൽ ഏവിയേഷനിൽ നിന്നും പൈലറ്റ് ബിരുദം പഠിച്ചിറങ്ങിയത്. വിസ്താരയുടെ പൈലറ്റ് നിയമന പ്രക്രിയ അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ള സമയമായിരുന്നു അന്ന്. എന്നാൽ കോമേഴ്‌ഷ്യൽ പൈലറ്റ് ലൈസൻസിന്റെ (CPL) ടെസ്റ്റ്‌ വിജയിച്ചതിന്റെ രേഖകളോ സർടിഫികറ്റോ ശ്രീഹരിയുടെ കയ്യിൽ ലഭിച്ചിട്ടുണ്ടായിരുന്നില്ല. അത് കിട്ടിയാൽ മാത്രമേ വിസ്താരയിൽ പൈലറ്റ് ഒഴിവിലേക്ക് അപേക്ഷിക്കാൻ സാധിക്കൂവെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

 



എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ത്രിശങ്കുവിൽ നിൽക്കുന്ന സമയത്താണ് നാട്ടുകാരനായ മനോജ്‌ കുമാർ വിഷയത്തിൽ ഇടപെട്ടത്. ഏവിയേഷൻ സർടിഫികറ്റും, പൈലറ്റ് ലൈസൻസ് സർടിഫികറ്റും പെട്ടെന്ന് ലഭിക്കുന്നതിന് മനോജിന്റെ ഇടപെടൽ തുണയായി. ഇതേ തുടർന്ന് വിസ്താരയിൽ പൈലറ്റ് ഒഴിവിൽ അപേക്ഷിക്കുകയും പിന്നീട് നിയമനം ലഭിക്കുകയും ചെയ്തു. നീലേശ്വരത്തെ ആദ്യത്തെ കോമേഴ്‌ഷ്യൽ പൈലറ്റ് ആയി മാറാൻ ശ്രീഹരിക്ക് സഹായകരമായത് നാട്ടുകാരനായ മനോജിന്റെ സഹായം കൊണ്ട് മാത്രമായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

വിമാനം പുറപ്പെടുന്നതിനു മുന്നോടിയായി മനോജിന്റെ പേര് മൈകിലൂടെ അനൗൺസ്മെന്റ് ചെയ്താണ് അദ്ദേഹത്തെ വരവേറ്റത്. വിമാനത്തിലെ മുഴുവൻ ജീവനക്കാരും ഈ സ്വീകരണത്തിൽ പങ്കു ചേർന്നത് വേറിട്ട ചടങ്ങായി മാറി. നീലേശ്വരത്തിന്റെ റെയിൽവേ വികസനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി പല ഇടപെടലുകളും നടത്തുന്ന മനോജ് ഒരു തലക്കനവുമില്ലാത്ത ഉദ്യോഗസ്ഥനാണെന്നാണ് ചടങ്ങിൽ ശ്രീഹരി പരിചയപ്പെടുത്തിയത്.

മറ്റ് ചടങ്ങുകളിൽ പങ്കെടുത്ത് തനിക്ക് ആദരിക്കാൻ കഴിയില്ലെങ്കിലും ഈയൊരു അവസരത്തിൽ അതിനുള്ള സൗഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രീഹരി പറഞ്ഞപ്പോൾ വിമാനത്തിലെ യാത്രക്കാർ കയ്യടിയോടെയാണ് അതിനെ സ്വീകരിച്ചത്. പല ഉദ്യോഗസ്ഥരും ഉന്നത സ്ഥാനങ്ങളിൽ എത്തിയാൽ നാടിനെ മറക്കുകയാണ്. എന്നാൽ മനോജിന്റെ കാര്യത്തിൽ ഇത് തിരുത്തപ്പെടുകയാണെന്നും ശ്രീഹരി കൂട്ടിച്ചേർത്തു. നീലേശ്വരം കൂലോം റോഡ് സ്വദേശിയും വരദായനി ബസിന്റെ ഉടമയുമായിരുന്ന അന്തരിച്ച പ്രദീപ്‌ കുമാറിന്റെ മകനായ ശ്രീഹരി കുടുംബത്തിൻറെ അത്താണിയും കൂടിയാണ്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Nileshwaram, Malayalam News, Flight, Manoj Kumar honored in flight; Rare bond in the sky

Post a Comment