കാസർകോട്: (KasargodVartha) അഞ്ച് വർഷം മുമ്പ് 60 ലക്ഷം രൂപ ലോടറി അടിച്ചയാൾ അതേ ഏജന്റിന്റെ അടുക്കൽ നിന്ന് കെട്ട് കണക്കിന് ലോടറി വീണ്ടുമെടുക്കാൻ തുടങ്ങുകയും 23,000 രൂപയോളം നൽകാതെ കബളിപ്പിക്കുകയും ചെയ്തുവെന്നുമുള്ള പരാതിയുമായി എജന്റ് പൊലീസിലെത്തി.
നേരത്തെ കർണാടകയിൽ ബീഡി കംപനി നടത്തി വന്നിരുന്ന അട്കത്ത്ബയൽ കേളുഗുഡ്ഡെ സ്വദേശിയായ ദാമോദരൻ (70) ആണ് പൊലീസിനെ സമീപിച്ചത്. ബീഡി കംപനി നഷ്ടത്തിലായതിനെ തുടർന്ന് ജീവനക്കാർക്കും തൊഴിലാളികൾക്കും എല്ലാ ആനുകൂല്യങ്ങളും നൽകി കടക്കാരനായതോടെയാണ് ഇദ്ദേഹം ലോടറി ഏജൻസി എടുത്തത്.
കാസർകോട് നഗരത്തിൽ ലോടറി വിൽപന നടത്തിവരുന്ന ഇദ്ദേഹത്തിന്റെ അടുക്കൽ നിന്ന് നേരത്തെ ലോടറി എടുത്ത കാസർകോട് സ്വദേശിക്ക് 60 ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. ഇതിൽ 5.10 ലക്ഷം രൂപ കമീഷൻ ഇനത്തിൽ ഇദ്ദേഹത്തിന് കിട്ടിയിരുന്നു. ഈ ബന്ധത്തെ തുടർന്ന് ലോടറി അടിച്ചയാൾ പലതവണ കെട്ടുകണക്കിന് ലോടറി ഇദ്ദേഹത്തിന്റെ അടുക്കൽ നിന്ന് എടുക്കാൻ തുടങ്ങിയിരുന്നതായി ദാമോദരൻ പറയുന്നു.
ആദ്യ തവണ പണം ഇടയ്ക്കിടെ നൽകാറുണ്ടായിരുന്നുവെന്നും ഇപ്പോൾ മാസങ്ങളായി പണം നൽകാറില്ലെന്നുമാണ് പരാതി. 23,000 ഓളം രൂപ ഇയാളിൽ നിന്ന് മാത്രം കിട്ടാറുണ്ടെന്നും മറ്റു പലരിൽ നിന്ന് ഉൾപെടെ ലോടറി കടം വാങ്ങിയ വകയിൽ 50,000 രൂപയോളം കിട്ടാനുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി. എഴുത്തും വായനയും അറിയാത്തതിനാൽ പണം നൽകാൻ ഉള്ളവരുടെ പേര് വിവരങ്ങൾ എഴുതി വെച്ചിട്ടില്ല. എല്ലാവരെയും കണ്ടാൽ അറിയാം. മാസങ്ങളായി ലോടറി എടുത്ത് പണം നൽകാത്ത പലരും ഫോൺ വിളിച്ചാലും എടുക്കാറില്ല. ഇതോടെയാണ് പൊലീസിൽ പരാതിയുമായി എത്തിയതെന്നും ദാമോദരൻ പറഞ്ഞു.
പരാതിയെ തുടർന്ന് 60 ലക്ഷം രൂപ ലോടറി അടിച്ചയാളെ പൊലീസ് വിളിച്ചുവരുത്തി. ഇതിന് മുമ്പും ദാമോദരൻ ഇതേ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അന്ന് തവണകളായി പണം നൽകാമെന്നാണ് കുറ്റാരോപിതൻ അറിയിച്ചിരുന്നതെന്നാണ് വിവരം. വീണ്ടും രണ്ട് മാസത്തിലധികമായി പണം നൽകാതെയായതോടെയാണ് ഏജന്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. രണ്ട് ദിവസം കൊണ്ട് തന്നെ പണം മുഴുവൻ കൊടുത്ത് തീർക്കണമെന്നും ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Keywords: News, Kasaragod, Kerala, Police, Crime, Complaint, Complaint about not paying for lottery.< !- START disable copy paste -->