ബഡഗന്നൂർ ഗ്രാമപഞ്ചായത് മുൻ അംഗം ഗുരുപ്രസാദ് റായി കുടക് പാടിയുടെ ഫാം ഹൗസിലാണ് മോഷണം നടന്നത്. ഗുരുപ്രസാദ് റായും മാതാവും കാസർകോട് നാരംപാടിയില്‍ താമസക്കാരിയുമായ കസ്തൂരി റായും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. സെപ്തംബർ ഏഴിന് പുലർചെ രണ്ട് മണിയോടെ എട്ടംഗസംഘം വീടിന്റെ മുൻവാതിലിലൂടെ ബലമായി അകത്തുകയറി ഗുരുപ്രസാദിനെയും അമ്മയെയും കെട്ടിയിട്ട് കത്തി ചൂണ്ടി കവർച്ച നടത്തുകയായിരുന്നുവെന്നാണ് പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരങ്ങളുമാണ് നഷ്ടപ്പെട്ടത്.
പൊലീസിന്റെ മൂന്ന് സംഘങ്ങളിൽ ഒരു സംഘത്തിന്റെ അന്വേഷണം കേരളം കേന്ദ്രീകരിച്ചാണ്. ഗുരുപ്രസാദിന്റെ വീട്ടിൽ ദിവസ വേതനക്കാരനായി ജോലി ചെയ്തിരുന്ന കാസർകോട് സ്വദേശിയായ ഒരാൾ നാട്ടിലേക്ക് തിരികെ പോയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീടിന്റെ പരിസരം നന്നായി അറിയുന്നവരാണ് കവർച്ചയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന നിഗമനത്തിൽ പ്രദേശവാസികളും പൊലീസ് നിരീക്ഷണത്തിലാണ്.
കൊള്ളസംഘം പോകും മുമ്പ് ഗുരുപ്രസാദിന്റെ കെട്ടിയ കൈകൾ അഴിച്ചുമാറ്റി ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ വെള്ളത്തിലിട്ട് കേടുവരുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. ഏകദേശം ഒന്നര മണിക്കൂറോളം മോഷ്ടാക്കൾ വീട്ടിൽ ഉണ്ടായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്താണ് വീട്. കവർച്ചക്കാർ തുളുവും കന്നഡയും സംസാരിക്കുന്നവരാണെന്ന് വീട്ടുകാർ പറയുന്നു.
അവിവാഹിതനായ ഗുരുപ്രസാദ് പടുവന്നൂരിലെ വീട്ടില്‍ തനിച്ചാണ് താമസം. അയൽപക്കത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കസ്തൂരി റായി ബുധനാഴ്ചയാണ് കാസർകോട് നിന്ന് ഇവിടെ എത്തിയത്. വ്യക്തിപരമായി തനിക്ക് ആരുമായും ശത്രുതയില്ലെന്ന് ഗുരുപ്രസാദ് പറയുന്നു. ഫോറൻസിക്, വിരലടയാള സംഘം, ഡോഗ് ടീം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. അതിനിടെ, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് അശോക് കുമാർ എംഎൽഎ ആവശ്യപ്പെട്ടു.
Keywords: Puttur, Robbery, Case, Investigation, Police, Karnataka, Kerala, Kasaragod, Dakshina Kannada, Three teams formed to trace culprits in Puttur robbery case.