മംഗളൂരു: (www.kasrgodvartha.com) കർണാടക മന്ത്രിസഭയിലെ ന്യൂനപക്ഷ മുഖങ്ങളായ സമീർ അഹ്മദ് ഖാൻ, റഹീം ഖാൻ എന്നിവരുടെ നേതൃത്വത്തിൽ മംഗളൂരുവിലെ ന്യൂനപക്ഷ വിഭാഗം ആൺകുട്ടികൾക്കായുള്ള പോസ്റ്റ് -മെട്രിക് ഹോസ്റ്റലിൽ മിന്നൽ സന്ദർശനം നടത്തി. ക്രമക്കേടുകളും അവഗണനയും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഹോസ്റ്റൽ ചുമതല വഹിക്കുന്ന താലൂക്ക് എക്സ്റ്റൻഷൻ ഓഫീസർ മഞ്ചുനാഥിനെ ഉടൻ തന്നെ ന്യൂനപക്ഷ കാര്യ മന്ത്രി സമീർ അഹ്മദ് ഖാൻ സസ്പെൻഡ് ചെയ്‌തു.
ജില്ല മോണിറ്ററിങ് ഓഫീസർ ജിതേന്ദ്ര, വാർഡൻ അശോക് എന്നിവർക്ക് കാരണം കാണിക്കൽ നോടീസ് അയക്കാൻ നിർദേശവും നൽകി. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന അവഗണന ഹോസ്റ്റലിലെ വിദ്യാർഥികൾ മന്ത്രിമാർക്കും ഒപ്പമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രടറി നസീർ അഹ്‌മദിനും മുമ്പാകെ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
അഞ്ചുവർഷത്തോളമായി കിടക്കവിരികളും തലയണയുറകളും വിതരണം ചെയ്തിട്ടില്ലെന്നും കീറിപ്പറിഞ്ഞും മുഷിഞ്ഞും ഉപയോഗ ശൂന്യമായതിനാൽ വിരിയില്ലാതെയാണ് ഉറങ്ങുന്നതെന്നും മലിനമായ കിടക്കയിൽ ഉറങ്ങുന്നത് കാരണം ശ്വാസകോശ അസ്വസ്ഥതകൾ ഉണ്ടാവുന്നുവെന്നും ഹോസ്റ്റൽ വിദ്യാർഥികൾ ആരോപിച്ചു.
'ശുചിമുറികൾ വൃത്തിയാക്കാൻ കഴിയാത്ത വിധം മാലിന്യങ്ങൾ കട്ടപിടിച്ച നിലയിലാണ്. പട്ടികയിൽ പറഞ്ഞ ക്രമത്തിൽ അല്ല ആഹാര വിതരണം. തരുന്നത് തിന്നോളണം. ആഴ്ചയിൽ ഒരു തവണ കോഴിയിറച്ചി പട്ടികയിൽ ഉണ്ട്. വിളമ്പുന്നത് 15 ദിവസത്തിൽ ഒരു തവണയാണ്. ഏറ്റവും വലിയ പ്രശ്നം തങ്ങളെ കേൾക്കാൻ അധികൃതർ തയ്യാറല്ല എന്നതാണ് ഏറെ സങ്കടകരം', അവഗണനയുടെ നൊമ്പരവുമായി പുറത്ത് പോയ ബാചുകൾ ഒടുവിൽ പങ്കുവെച്ച കാര്യം ഇതായിരുന്നു.
Keywords: News, Malayalam News, Mangalore News, National News, Suspends Officers, Minister, Batch, Mangalore: Minister Sameer's surprise visit to boys' hostel - Spots mismanagement, suspends officer.