കാസർകോട് റെയിൽവെ എഎസ് ഐ,എംവി പ്രകാശനും കാസർകോട് ആർപിഎഫിലെ ഉദ്യോഗസ്ഥൻ ആനന്ദും സംഭവം നടന്ന ഉടനെ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കല്ലുകൾ വെച്ചവരെ കുറിച്ച് വിവരം ലഭിച്ചത്. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള വീട്ടിൽ വിരുന്നിന് വന്ന പത്തു വയസിന് താഴെയുള്ള രണ്ട് കുട്ടികളാണ് പാളത്തിൽ കല്ലുവെച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുട്ടികൾ കല്ലുവെച്ച കാര്യം സമ്മതിക്കുകയും ചെയ്‌തു.
ട്രെയിനിൽ അസാധാരണമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ കാസർകോട് റെയിൽവേ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് പാതയിൽ കല്ലുകൾ പൊടിഞ്ഞ നിലയിൽ കണ്ടത്. സമീപത്തെ വീട്ടിൽ കുടുംബസംഗമത്തിനെത്തിയ കുട്ടികൾ കല്ലുകൾ നിരത്തിവച്ചതായിരിക്കാമെന്ന് അപ്പോൾ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. നഗര പരിസരത്ത് നിന്നും വിരുന്നിന് വന്നവരുടെ കൂട്ടത്തിലെ കുട്ടികളാണ് പണിപറ്റിച്ചത്.
ട്രെയിൻ കയറി കല്ലുകൾ പൊടിഞ്ഞു മിനുസമായി മാറിയിരുന്നു. ശനിയാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. ചെറിയ കല്ലുകളായതിനാൽ 12686 നമ്പർ മംഗളൂരു–- ചെന്നൈ സൂപർ ഫാസ്‌റ്റ് അപകടമില്ലാതെ കടന്നുപോകുകയായിരുന്നു. കുട്ടികളായത് കൊണ്ട് കേസ് നടപടികളുമായി മുന്നോട്ട് പോകില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെയും രക്ഷിതാക്കളെയും താക്കീത് ചെയ്‌ത് വിട്ടയക്കും.
സമാനരീതിയിൽ രണ്ടാഴ്‌ച മുമ്പ് കോയമ്പത്തൂർ മംഗളൂരു ഇൻറർ സിറ്റി എക്‌സ്‌പ്രസ് കടന്നുപോകുന്നതിനിടെ കളനാട് തുരങ്കത്തിന് സമീപം ക്ലോസറ്റും ചെത്തുകല്ലും കണ്ടെത്തിയ സംഭവവും ഉണ്ടായിരുന്നു. സംഭവത്തിൽ മേൽപറമ്പ് പൊലീസ് അനേഷണം നടത്തി വരുന്നുണ്ട്. ബേക്കൽ ഡിവൈഎസ്‌പിക്കാണ് ചുമതല.
Keywords: Kasaragod News, Nellikkunnu News, Train Attack, Malayalam News, Railway Police, Railway Track, Stone, Saturday, Kasaragod: Stone in railway track; Police shocked to see accused.