പോസ്റ്റ് മോർടം റിപോർട് പുറത്തുവന്നാൽ മാത്രമേ അന്വേഷണത്തിന്റെ ദിശ ഏത് വഴിക്ക് നീങ്ങണമെന്ന് തീരുമാനിക്കാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് മകളുടെ ഭർത്താവ് രതീഷിനെ പൊലീസ് മുൻകരുതൽ എന്ന നിലയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്നെ രതീഷ് ഉപദ്രവിച്ചതായി തലക്കടിയേറ്റ ബാലകൃഷ്ണൻ സിപിഎം ലോകൽ കമിറ്റി അംഗം സജേഷിനെ വിളിച്ചറിയിച്ചതാണ് കൊലപാതകമാണെന്ന സംശയം നാട്ടുകാരിൽ ബലപ്പെടുത്തിയത്.
രാത്രി 11.30 മണിയോടെയാണ് ബാലകൃഷ്ണനും മരുമകനും തർക്കമുണ്ടായത്. സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട് ബാലകൃഷ്ണനും മരുമകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഭാര്യ വസന്തവും മക്കളായ അശ്വതിയും അമൃതയും മരുമകൻ രതീഷിനൊപ്പം പൂച്ചോലിലാണ് വാടക വീട്ടിൽ താമസിക്കുന്നത്. ബാലകൃഷ്ണനുമായി പിണങ്ങിയാണ് ഇവർ താമസം മാറിയത്.
അലുമൂനിയം ഫാബ്രികേഷൻ അസോസിയേഷൻ ഭാരവാഹിയായ സജേഷ് സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോകുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ബാലകൃഷ്ണൻ മൊബൈൽ ഫോണിൽ വിളിച്ചത്. ബാലകൃഷ്ണൻ സംഭവം പറഞ്ഞ ഉടനെ തൊട്ടടുത്ത് താമസിക്കുന്ന ബാലകൃഷ്ണന്റെ സഹോദരനെ വിളിച്ചെങ്കിലും രാത്രി ഉറങ്ങിയതിനാൽ ഫോൺ എടുത്തിരുന്നില്ല. രാവിലെ സഹോദരൻ എഴുന്നേറ്റ് ചെന്ന് നോക്കിയപ്പോഴാണ് ബാലകൃഷ്ണന്റെ വീടിന് മുന്നിൽ രക്തം തളം കെട്ടി നിൽക്കുന്നതായി കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചെന്ന് നോക്കിയപ്പോൾ ബാലകൃഷ്ണനെ ചെരിഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു.
വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴേക്കും കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ജീവനുണ്ടെന്ന സംശയത്തിൽ ഉടൻ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി തലക്കടിയേറ്റ ബാലകൃഷ്ണൻ രക്തം വാർന്ന് മരിച്ചതായാണ് സംശയിക്കുന്നത്. ചന്തേര ഇൻസ്‌പെക്ടർ ജി പി മനു രാജ്, എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റും പ്രഥാമിക അന്വേഷണവും നടത്തിയ ശേഷമാണ് മരുമകനെ കസ്റ്റഡിയിലെടുത്തത്.
സിപിഎം ലോകൽ കമിറ്റി അംഗത്തെ വിളിച്ച ശേഷം ബാലകൃഷ്ണൻ മറ്റ് ചിലരെയും ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇവരിൽ നിന്ന് മൊഴിയെടുക്കുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രദേശത്ത് ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നിൽ സ്വത്ത് സംബന്ധമായ തർക്കമാണോ അതോ മറ്റ് കാര്യങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ് മോർടം റിപോർടിനായി കാത്തിരിക്കുകയാണ് പൊലീസും നാട്ടുകാരും.
Keywords: Death, Obituary, Thrikaripur, Chandera, Police, Case, Investigation, Murder, Postmortem, Pariyaram, Death of Balakrishnan: Police waiting for postmortem report.