തൽക്ഷണം മരിച്ച മൂന്ന് സ്ത്രീകളുടെ മൃതദേഹം താനടക്കമുള്ളവരാണ് ആംബുലൻസിൽ കയറ്റിയതെന്ന് പ്രദേശവാസി പള്ളത്തടുക്കയിലെ ഗംഗാധരൻ വിവരമറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ കാസർകോട് വാർത്തയോട് പറഞ്ഞിരുന്നു. ഓടോറിക്ഷ ഡ്രൈവർ റഊഫിൻ്റെയും മറ്റൊരു സ്ത്രീയുടെയും നില ഗുരുതരമാണെന്നും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും ബദിയഡുക്ക എസ് ഐ വിനോദ് കുമാറും പ്രതികരിച്ചു.
അപകടം നടന്നയുടൻ വാർഡ് അംഗം ഹമീദിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനമാണ് നടന്നത്. 'ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ആംബുലൻസ് ഏർപാടാക്കി. 15 മിനുറ്റ് കൊണ്ട് ആംബുലൻസ് സ്ഥലത്തെത്തി. അപകടത്തിൽ മൂന്ന് പേർ ഓടോറിക്ഷയുടെ പുറത്തേക്ക് തെറിച്ചുവീണിരുന്നു. മറ്റ് രണ്ടുപേർ വാഹനത്തിന്റെ അകത്ത് കുടുങ്ങി കിടക്കുകയായിരുന്നു. ഇവരുടെ കാലും കൈകളും അടക്കമുള്ള ശരീരായവയവങ്ങൾ വേർപ്പെട്ട് ദയനീയ നിലയിലായിരുന്നു', ഹമീദ് കാസർകോട് വാർത്തയോട് പറഞ്ഞു.
രണ്ട് ജീവനുകളുടെ നേരിയ സ്പന്ദനങ്ങളുമായാണ് ആംബുലൻസ് ആശുപത്രിലേക്ക് കുതിച്ചത്. പക്ഷേ യാത്ര ആശുപത്രിയിലെത്തുമ്പോഴേക്കും രണ്ടു പേരുടെ മരണവാർത്തയാണ് അറിഞ്ഞത്. മരിച്ച സ്ത്രീകളിൽ മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവർ സഹോദരിമാരാണ്. ഇവരുടെ ബന്ധു കൂടിയായ ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമയാണ് (60) മരിച്ച മറ്റൊരാൾ.
ബദിയഡുക്ക നെക്കരയിൽ ഒരു മരണവീട്ടിലേക്ക് പോവുകയായിരുന്നവരാണ് അപ്രതീക്ഷിത ദുരന്തത്തിന് ഇരയായത്. പെർള ഭാഗത്തേക്ക് പോകുകയായിരുന്ന ഓടോറിക്ഷയും, കുട്ടികളെ ഇറക്കി ബദിയഡുക്ക ഭാഗത്തേക്ക് വരികയായിരുന്ന സ്കൂൾ ബസുമാണ് കൂട്ടിയിടിച്ചത്. ബസിൽ കുട്ടികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഓടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. അപകട മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംഭവം ദുഃഖകരമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകട വിവരമറിഞ്ഞ് വിവിധ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കൾ ഉൾപ്പെടെ വൻ ജനാവലിയാണ് ജെനറൽ ആശുപത്രി മോർചറി പരിസരത്ത് എത്തിച്ചേർന്നത്.
മൃതദേഹങ്ങളുടെ പോസ്റ്റ് മോർടം രാത്രിയോടെ കാസർകോട് ജെനറൽ ആശുപത്രിയിൽ പൂർത്തിയാക്കും. വീട്ടിലെത്തിച്ച ശേഷം നഫീസയുടെ മൃതദേഹം ബെള്ളൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമയുടെ മൃതദേഹം കോട്ടക്കുന്ന് ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും ഉസ്മാന്റെ ഭാര്യ ബീഫാത്വിമയുടെ മൃതദേഹം മൊഗർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും ഉമ്മു ഹലീമയുടെ മൃതദേഹം മൊഗ്രാൽ പുത്തൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും റഊഫിന്റെ മൃതദേഹം തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും ഖബറടക്കും.
Keywords: Accident, Death, Tragedy, Badiadka, Police, Kasaragod, Badiadka accident: Chief Minister expressed condolences.