Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | സോയ മോളുടെ ദാരുണ മരണവും ഉയരുന്ന ചോദ്യങ്ങളും

ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അവിടെ കുഞ്ഞിന്റെ ജീവനും കൂടിയാണ് ഏല്‍പിക്കുന്നത് Accident, Nursery student, School bus, Driver
-അബ്ശീര്‍ എരിയാല്‍

(www.kasargodvartha.com) പതിവില്‍ നിന്നും വിപരീതമായി ഇന്ന് സ്‌കൂളില്‍ പോകുന്നില്ലെന്ന് സോയ മോള്‍ ഉമ്മയോട് പറഞ്ഞു. എന്നും ഒന്നിച്ചു സ്‌കൂളിലേക്ക് പോകുന്ന തന്റെ ഏട്ടത്തിക്ക് പനിയായതിനാല്‍ താനും സ്‌കൂളില്‍ പോകുന്നില്ലെന്ന് മോള്‍ പറഞ്ഞു. പ്രീ സ്‌കൂള്‍ ടീച്ചറെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ ഓണം അവധിക്കായ് സ്‌കൂള്‍ അടക്കുന്നതിന് മുമ്പുള്ള അവസാന പ്രവൃത്തി ദിനമാണ്. ഇന്ന് കണക്ക് പരീക്ഷയുണ്ട് - നിങ്ങളുടെ കുട്ടി കണക്കില്‍ മിടുക്കിയാണ്, ഇതുവരെ നടന്ന പരീക്ഷകളിലെല്ലാം ഉന്നത മാര്‍ക്ക് കിട്ടിയിട്ടുണ്ട്, അത് കൊണ്ട് ഇന്നത്തെ ദിവസം ലീവെടുക്കരുതെന്ന് ടീച്ചര്‍ ഉമ്മയോട് പറഞ്ഞപ്പോള്‍, വളരെ സന്തോഷപൂര്‍വം ക്ലാസില്‍ പോകാന്‍ മോള്‍ തയ്യാറായി.
            
Accident, Nursery student, School bus, Driver, Article, Zoya Mol, Tragic death of Zoya Mol and questions that arise.

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കില്‍ തന്റെ ടിഫിന്‍ ബോക്‌സിലുള്ള ഭക്ഷണം സോയ മോള്‍ കഴിച്ചില്ല. എന്നും ദീദിയുടെ ഒന്നിച്ചാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്, അവള്‍ ഇല്ലാത്തതിനാല്‍ ഇന്ന് ഞാന്‍ ഭക്ഷണം കഴിക്കുന്നില്ലന്ന് അവള്‍ക്ക് എന്നും ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന ആയയോട് പറഞ്ഞു. ഒട്ടിയവയറോടെ സ്‌കൂള്‍ വിട്ടിറങ്ങിയ സോയമോള്‍ക്ക് അറിഞ്ഞില്ല തന്റെ യാത്ര ഉമ്മയും, ദീദിയും, മാമ്മയുമില്ലാത്ത ലോകത്തേക്കായിരിക്കുമെന്ന്.

വാനില്‍ സഞ്ചരിച്ച് കൊണ്ട് സ്‌കൂളില്‍ പോകാനുള്ള സോയമോളുടെ അത്രമേലുള്ള ആഗ്രഹം കൊണ്ടാണ് പെരിയടുക്കത്തുള്ള രക്ഷിതാക്കള്‍ കുട്ടിയെ നെല്ലിക്കുന്ന് സ്‌കൂളില്‍ ചേര്‍ക്കുന്നത്. സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ സോയമോളെ വാനില്‍ നിന്നിറക്കി വീട്ടുമുറ്റത്ത് മാമയുടെ കയ്യില്‍ ഏല്‍പിച്ചു കഴിഞ്ഞു മാത്രമേ മുമ്പത്തെ ഡ്രൈവര്‍ തിരിച്ചു പോയിരുന്നുള്ളൂ. രണ്ടു ദിവസമായി വാനിന്റെ ഡ്രൈവറായ് പുതിയൊരാള്‍ വന്നതും, സോയമോളുടെ വീടിന്റെ മുമ്പില്‍ വാന്‍ നിര്‍ത്തിയപ്പോള്‍ കുട്ടികളെ സുരക്ഷിതമായ് കൊണ്ടു വിടേണ്ട ആയയുടെ ഫോണിലേക്ക് ആ സമയത്ത് കോള്‍ വന്നതും മരണസമയത്തെ ആകസ്മികതകള്‍ ആയിരിക്കാം.
എല്ലാം വിധിയില്‍ കെട്ടി വെക്കാതെ ഈ ദാരുണ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്നും നമുക്ക് ഒഴിഞ്ഞു മാറാനാകില്ല.

പിന്നോട്ടെടുക്കുമ്പോള്‍ സ്‌കൂള്‍ വാന്‍ തട്ടി കുട്ടികള്‍ മരണപ്പെടുന്ന ഒരുപാട് സങ്കടപ്പെടുത്തുന്ന അനുഭവങ്ങള്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും, മുന്നില്‍ നിന്നും ഇടിച്ച് മുന്‍പിലത്തെ ചക്രവും പിന്‍ചക്രവും കയറി മരിക്കുന്ന ഇതുപോലൊരു ദാരുണ മരണം അപൂര്‍വങ്ങളില്‍ അപൂര്‍വമായിരിക്കും. ഡ്രൈവര്‍ എന്ത് മാത്രം നിരുത്തരവാദപരമായാണ് വണ്ടി എടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സോയ മോളുടെ ശരീരത്തില്‍ വാന്‍ കയറി ചോരയില്‍ ഒലിച്ചു, പ്രാണവേദനയില്‍ പിടയുമ്പോള്‍, എങ്ങനെയാണ് ഒരു ഡ്രൈവര്‍ക്ക് കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാതെ, നിര്‍വികാരനായി അവിടെ നില്‍ക്കാന്‍ സാധിച്ചത്?

ചോരയില്‍ മുങ്ങിക്കുളിച്ച കുട്ടിയെ കയ്യിലെടുത്തുകൊണ്ട് സംഭവത്തിന് ദൃക്‌സാക്ഷിയായവരോട് ഹോസ്പിറ്റലിലേക്ക് എത്തിക്കാനായ് കേണപേക്ഷിച്ചിട്ടും കാഴ്ചക്കാരായി കണ്ടു നിന്നതിന്റെ ഫലമായി അര മണിക്കൂര്‍ കഴിഞ്ഞാണ് ഹോസ്പിറ്റലില്‍ എത്തിക്കാനായത്. ആക്‌സിഡന്റ് സംഭവിച്ചാല്‍ ഓരോ സെക്കന്റിനും ജീവന്റെ വിലയുള്ളതിനാല്‍ ഇത്രയുമധികം സമയം ആ പിഞ്ചോമന എത്ര വേദന സഹിച്ചിട്ടുണ്ടാകും? ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയാല്‍ നിയമപരമായ നൂലാമാലകളില്‍ പെട്ടുപോകുമെന്ന തെറ്റിദ്ധാരണ അല്ലെങ്കില്‍ സ്വാര്‍ത്ഥ ചിന്ത ഒരു കുഞ്ഞു മനുഷ്യ ജീവന്‍ രക്ഷിക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞു നിര്‍ത്തി.

ഇനിയൊരിക്കലും ഒരു മാതാവിനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഡ്രൈവര്‍ക്കാണെങ്കിലും, കുറ്റം ഡ്രൈവറുടെ തലയില്‍ മാത്രം ചാര്‍ത്തി നമുക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ഒരു അപകടം സംഭവിച്ചാല്‍ നടത്തേങ്ങ പ്രാഥമിക ശുശ്രൂഷ, എമര്‍ജന്‍സി റെസ്‌പോണ്‍സ് എന്നിവയെ സംബന്ധിച്ച് എത്ര സ്‌കൂള്‍ വാന്‍ ഡ്രൈവര്‍മാര്‍ക്ക് അവബോധമുണ്ട്?
           
Accident, Nursery student, School bus, Driver, Article, Zoya Mol, Tragic death of Zoya Mol and questions that arise.

വാന്‍ തട്ടി മാത്രമല്ല കുട്ടികള്‍ക്ക് അപകടം ഉണ്ടാകുക, യാത്രക്കിടയില്‍ കുട്ടികള്‍ക്ക് ശ്വാസതടസ്സം വന്നാല്‍, തെണ്ടയില്‍ വല്ലതും കുടുങ്ങിയാല്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വന്നാല്‍ അടിയന്തരമായി ചെയ്യേണ്ട ഇടപെടലുകളെ പറ്റി ഡ്രൈവര്‍മാര്‍ക്കും ആയ മാര്‍ക്കും ട്രോമ കെയര്‍ പരിശീലനം നല്‍കാന്‍ എത്ര സ്‌കൂളുകള്‍ മുന്‍കൈ എടുത്തിട്ടുണ്ട്? സ്‌കൂളിലും ക്ലാസ് റൂമിലും ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട്.

ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ , അവിടെ അവരുടെ കുഞ്ഞിന്റെ ജീവനും കൂടിയാണ് തങ്ങളെ ഏല്‍പിക്കുന്നതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മനസ്സിലാക്കണം. ഇനിയും ഇതുപോലൊരു ദാരുണ മരണം സംഭവിക്കാതിരിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും മുന്‍കരുതലുകള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Keywords: Accident, Nursery student, School bus, Driver, Article, Zoya Mol, Tragic death of Zoya Mol and questions that arise.
< !- START disable copy paste -->

Post a Comment