കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് അക്രമിക്കപ്പെട്ടത്. എസി എ1 കോചിന്റെ ജനൽ ചില്ല് കല്ലേറിൽ തകർന്നു. കണ്ണൂരിനും കണ്ണൂർ സൗതിനും ഇടയിലാണ് മംഗ്ളൂറിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സൂപർ ഫാസ്റ്റിന്റെ എസി കോചിന്റെ ജനൽ ചില്ല് തകർന്നത്. ഞായറാഴ്ച വൈകീട്ട് 7.11നും 7.16നും ഇടയിലായിരുന്നു ഇവിടങ്ങളിൽ കല്ലേറ്. ഓഖ - എറണാകുളം എക്‌സ്പ്രസിന് ഞായറാഴ്ച വൈകീട്ട് 7.10നും 7.30നും ഇടയിൽ കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. മുന്നിലെ ജെനറൽ കംപാർട്മെന്റിലെ വാഷ് ബേസിന് സമീപമാണ് കല്ല് വന്ന് വീണത്. ആർക്കും പരിക്കില്ല.
മൂന്ന് കല്ലേറും വ്യത്യസ്ത വണ്ടികളിലാണെങ്കിലും ഒരേ ദിവസം ഒരേ സമയം കല്ലേറ് നടന്നത് കൊണ്ട് ആസൂത്രണം ഉണ്ടെന്ന സംശയമാണ് റെയിൽവേ അധികൃതർ ഉന്നയിക്കുന്നത്. സംഭവത്തെ കുറിച്ച് റെയിൽവേ ഗൗരവമായ രീതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീലേശ്വരത്തുണ്ടായ കല്ലേറിൽ ആർപിഎഫ്, റെയിൽവേ പൊലീസ്, ഹൊസ്ദുർഗ്, നീലേശ്വരം ലോകൽ പൊലീസ് എന്നിവരുടെ സംയുക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് തയ്യാറെടുക്കുന്ന സമയത്ത് ഉണ്ടായ ആക്രമണം രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായി എടുത്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ മൂന്ന് പേർ പിടിയിലായതായി സൂചനയുണ്ട്. ഇതിന് മുമ്പും പല തവണ കാസർകോട്ട് കല്ലേറും, പാളത്തിൽ കല്ലും ഇരുമ്പ് പാളികളും വെച്ച് അട്ടിമറി ശ്രമം ഉണ്ടായിരുന്നുവെങ്കിലും പലതും ചെയ്തത് കുട്ടികളും നാടോടി സ്ത്രീയും മറ്റുമായതിനാൽ പൊലീസിന്റെ ഭാഗത്ത് നിന്നും കൂടുതൽ അന്വേഷണം ഉണ്ടായില്ല. കഴിഞ്ഞ മാസം ചെന്നൈ - മംഗ്ളുറു മെയിലിനെ നേരെ കോട്ടിക്കുളത്ത് വെച്ചുണ്ടായ കല്ലേറിൽ മംഗ്ളൂറിലെ ശ്രീനിവാസ കോളജിൽ ഹോടെൽ മാനജ്‌മെന്റ് കോഴ്സിന് ചേരാൻ പോവുകയായിരുന്ന മടിക്കൈയിലെ പി അഭിരാമിന് (18) കാലിന് പരുക്കേറ്റിരുന്നു. കീഴൂരിൽ വെച്ചാണ് കല്ലേറുണ്ടായതെന്നാണ് വിദ്യാർഥി പറഞ്ഞിരുന്നതെങ്കിലും കോട്ടിക്കുളത്ത് വെച്ചാണ് കല്ലേറ് നടന്നതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ കണ്ണൂരിൽ വളപട്ടണത്ത് വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു.
കേന്ദ്ര സർകാരിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണം കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിനും കാരണമായിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായുള്ള സുരക്ഷാ പരിശോധനകളും ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി കല്ലേറുണ്ടാകുന്ന സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നേരത്തെ റെയിൽവേയും ആർപിഎഫും ആലോചിച്ചിരുന്നു. ട്രെയിനുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്ന കാര്യവും ആലോചിച്ചിരുന്നു. എന്നാൽ ഒന്നും നടപ്പിലായിരുന്നില്ല.
ട്രെയ്നിനകത്ത് പൊലീസിന്റെയും ആർപിഎഫിന്റെയും സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ടെന്നത് മാത്രമാണ് നടപ്പായ കാര്യം. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചർചകളും നടപടികളും ഉണ്ടാവുന്നതല്ലാതെ പിന്നീട് ഇതിൽ നിന്നെല്ലാം പിന്നാക്കം പോകുകയാണ് ചെയ്യുന്നത്. റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന കല്ലേറ് ആവർത്തിക്കാതിരിക്കാൻ വലിയ രീതിയിലുള്ള സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന ആവശ്യം പാസൻജേഴ്‌സ് അസോസോയിയേഷൻ അടക്കമുള്ളവർ ഉന്നയിക്കുന്നുണ്ട്.
Keywords: News, Kerala, Nileswar, Kasaragod, Stones Pelted, Custody,Attack, Investigation, RPF, Police, Vande Bharat Express, Stones pelted running trains.
< !- START disable copy paste -->