സംസ്ഥാനത്ത് ആദ്യമായാണ് അഞ്ച് വർഷത്തിനിടെ ഇത്രയും പോക്സോ കേസുകളിൽ ഒരു പബ്ലിക് പ്രോസിക്യൂടർ വാദിച്ച് കോടതി വഴി ശിക്ഷ നൽകിയത്. കഴിഞ്ഞ ദിവസം ഒരു കേസിൽ കൂടി കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചതോടെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂടർ പി ആർ പ്രകാശ് അമ്മണ്ണായ വിജയം നേടുന്ന കേസുകൾ സെഞ്ചറിയിലെത്തിയത്. പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ പോയ നിരവധി കേസുകളുമുണ്ട്.
2018 മെയ് മാസത്തിലാണ് പ്രകാശ് അമ്മണ്ണായ അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ (ഒന്ന്) സ്പെഷൽ പബ്ലിക് പ്രോസിക്യൂടറായി നിയമിതനായത്. ശശികുമാർ, ആർ എൽ ബൈജു, ടി ആർ നിർമല, ഉണ്ണികൃഷ്ണൻ കൂടാതെ നിലവിലുള്ള എ മനോജ് എന്നിവരായിരുന്നു കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ (ഒന്ന്) ന്യായാധിപന്മാരായി ഉണ്ടായിരുന്നത്. ശിക്ഷിക്കപ്പെട്ട കേസുകളിൽ പകുതിയിലധികവും രണ്ടാനച്ഛന്മാർ, അമ്മാവന്മാർ, മറ്റ് ബന്ധുക്കൾ, അയൽവാസികൾ, അധ്യാപകർ കൂടാതെ ഒരു കേസിൽ സ്വന്തം അച്ഛനും പ്രതിയായിരുന്നുവെന്ന് പ്രോസിക്യൂടർ പ്രകാശ് അമ്മണ്ണായ കാസർകോട് വാർത്തയോട് പറഞ്ഞു.
2014 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലാണ് ഇരകൾക്ക് അനുകൂലമായി വിധിയുണ്ടായത്. എന്നാൽ മൊഴി മാറ്റിയത് മൂലം രക്ഷപ്പെട്ട 300ലേറെ കേസുകളുമുണ്ട്. ഇരുന്നൂറോളം പോക്സോ കേസുകൾ ഇനിയും തീർപ്പാക്കാനുണ്ട്. 164 പ്രകാരം പീഡനം നടന്നയുടനെ കുട്ടികളുടെ മൊഴി എടുത്തിട്ടുണ്ടെങ്കിലും വിചാരണ വേളയിൽ കുട്ടികൾ മൊഴി മാറ്റിപ്പറയുന്നതാണ് പല കേസുകളിലും പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നത്. 164 പ്രകാരമുള്ള കുട്ടിയുടെ മൊഴി അവർ മാറ്റിപ്പറഞ്ഞാലും മറ്റ് തെളിവുകൾ പ്രതിക്ക് എതിരായാൽ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ. ഇരകൾക്ക് അടുത്ത ബന്ധുക്കളിൽ നിന്നും മറ്റും ഉണ്ടാവുന്ന സമ്മർദമാണ് മൊഴി മാറ്റാൻ ഇവർ നിർബന്ധിതരാവുന്നത്.
സംസ്ഥാനത്ത് കുറ്റപത്രം നൽകി ഒരു വർഷത്തിനകം തന്നെ ശിക്ഷ നൽകിയ ആദ്യ പോക്സോ കോടതിയും കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യാണ്. ഇരയുടെ സംരക്ഷണത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ ആദ്യമായി വിധിച്ചതും ഇതേ കോടതി തന്നെയായിരുന്നു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നര വയസുള്ള പെൺകുട്ടിയെ അതേ ക്വാർടേഴ്സിലെ 45 വയസുള്ള താമസക്കാരൻ പീഡിപ്പിച്ചുവെന്ന കേസിലാണ് 20 വർഷം കഠിന തടവ് കൂടാതെ കുട്ടിയുടെ സംരക്ഷണത്തിന് ലീഗൽ സർവീസ് അതോറിറ്റി വഴി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകിയത്.
ഇതുകൂടാതെ രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസുകാരിയെ അധ്യാപകൻ പീഡിപ്പിച്ചെന്ന കേസിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിന്യായത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വരെ പ്രതി ജാമ്യാപേക്ഷയുമായി എത്തിയ ഈ കേസിൽ കോടതിയും അപേക്ഷ തള്ളിയിരുന്നു. കേന്ദ്ര നിയമസഹായകേന്ദ്രം മാനദണ്ഡ പ്രകാരം ചുരുങ്ങിയത് നാല് ലക്ഷം മുതൽ പരമാവധി എട്ട് ലക്ഷം രൂപ വരെയാണ് ഇരകൾക്ക് സംരക്ഷണ ചിലവായി നൽകേണ്ടതെന്നാണ് പോക്സോ ആക്ടിൽ പറയുന്നത്. ഈ രീതിയിൽ നിക്ഷേപിക്കുന്ന തുക വീട്ടുകാർക്ക് പോലും എടുക്കാൻ കഴിയില്ല. കുട്ടിക്ക് പ്രായപൂർത്തി ആയാൽ മാത്രമേ തുക എടുക്കാൻ കഴിയുകയുള്ളൂ.
15 വയസുള്ള മൂക ബധിര പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 42 വയസുള്ള പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചതാണ് ഈ കോടതി അഞ്ച് വർഷത്തിനിടെ നൽകിയ ഏറ്റവും കൂടിയ ശിക്ഷ. അമ്മ പ്രസവിച്ചു കിടക്കുന്ന സമയത്ത്, 14 വയസുള്ള മകൾ 40 വയസുള്ള അച്ഛന്റെ പീഡനത്തിനിരയായെന്ന കേസിലും അച്ഛന് അവസാന ശ്വാസം വരെയും ജീവപര്യന്തം വിധിച്ചതും ഇതേ കോടതിയാണ്.
പീഡനത്തിന് ഇരയായവരുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാഹചര്യം, ആവശ്യമായ തെളിവുകൾ ലഭ്യമാക്കി പ്രതിയെ കണ്ടെത്തി സമൂഹത്തിനു മുൻപിൽ കൊണ്ടുവന്ന് കർശന ശിക്ഷ ഉറപ്പു വരുത്തുന്നതിൽ പൊലീസ് അടക്കമുള്ള സംവിധാനങ്ങളിലെ പരിമിതികൾ, പീഡന സംഭവങ്ങൾ അറിഞ്ഞാൽ ഇരയെ ഉടൻ സഹായിക്കുന്നതിനു പകരം പ്രതികളെ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിക്കുന്ന സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം പോക്സോ കേസുകളിൽ നേരിടുന്ന വെല്ലുവിളികളാണെന്ന് പ്രകാശ് അമ്മണ്ണായ വ്യക്തമാക്കുന്നു. ഏറെ വെല്ലുവിളികൾ താണ്ടിയാണ് പോക്സോ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, Kasargod, Kerala, Public Prosecutor, Adv Prakash Ammannaya, POCSO Cases, Public prosecutor Adv Prakash Ammannaya provided justice in 100 POCSO cases in five years through court.
< !- START disable copy paste -->