കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, എസ് ഡി പി ഐ, എസ് ടി യു സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി നിരവധി സംഘടനകളുടെ സമരങ്ങൾക്കാണ് കുമ്പള സാക്ഷ്യം വഹിച്ചത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് അപകടകരമാണെന്നാണ് പ്രതിഷേധ സമരങ്ങളിൽ സംസാരിച്ചവർ പറഞ്ഞത്. 350-ലധികം പൊലീസുകാരെയാണ് കുമ്പളയിൽ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരുന്നത്. സംഘർഷമുണ്ടായാൽ വെടിവെയ്പ് നടത്തുന്നതിന് സ്‌ട്രൈകിങ് ഫോഴ്സിനെ അടക്കം സജ്ജമാക്കിയിരുന്നു.
യൂത് ലീഗ് സംസ്ഥാന സെക്രടറി പി കെ ഫിറോസിനെ പങ്കെടുപ്പിച്ച് കൊണ്ട് അടുത്ത ദിവസം പ്രക്ഷോഭ സമരം നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മരിച്ച മുഹമ്മദ് ഫർഹാസിന്റെ മാതാവ് മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമീഷൻ, ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്യുന്ന കാര്യം ആലോചിക്കുമെന്നും നിയമ പോരാട്ടങ്ങൾക്ക് എല്ലാ സഹായവും മുസ്ലിം ലീഗ് നൽകുമെന്നും മണ്ഡലം സെക്രടറി എ കെ ആരിഫ് കാസർകോട് വാർത്തയോട് പറഞ്ഞു.
അതിനിടെ അപകടത്തിൽ പൊലീസിന്റെ പങ്കിനെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. റിപോർട് ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ ഉണ്ടാവുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആരോപണത്തെ തുടർന്ന് കുമ്പളയിൽ നിന്ന് സ്ഥലം മാറ്റിയ എസ്ഐ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരെ ജില്ലാ കൺട്രോൾ റൂമിലേക്കാണ് നിയമിച്ചിരിക്കുന്നത്. പകരം മറ്റ് ഉദ്യോഗസ്ഥരെയാരും കുമ്പളയിൽ ഡ്യൂടിക്ക് നിയോഗിച്ചിട്ടില്ല. പൊലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ ഡിപാർട്മെന്റ് തല അന്വേഷണം നടത്തുമെന്ന സൂചനയും ഉന്നത ഉദ്യോഗസ്ഥർ നൽകുന്നുണ്ട്.
നിലവിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഒന്നും ഉണ്ടായിട്ടില്ലെന്നും കാറിനുള്ളിൽ വിദ്യാർഥികളാണ് എന്ന് മനസിലാക്കാൻ പൊലീസിന് സാധിക്കുന്ന വിധത്തിൽ അവർ യൂണിഫോം ധരിച്ചിരുന്നില്ലെന്നും കാറിന്റെ നാല് ടയറുകൾ തേയ്‌മാനം വന്നതാണെന്നും ഇതായിരിക്കാം നിയന്ത്രണം വിട്ട് കാർ മറിയാൻ ഇടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസിനെ കണ്ട് പെട്ടെന്ന് തന്നെ കാർ റിവേർസ് ഗിയർ ഇട്ട് വെട്ടിച്ചാണ് കാർ കടന്നുപോയതെന്നും കാറിന്റെ ഡോർ പൊലീസ് വാഹനത്തിൽ ഉരസിയാണ് പോയതെന്നും പൊലീസ് വിശദീകരിക്കുന്നു. സ്വാഭാവികമായും ഇത് സംശയങ്ങൾക്ക് കാരണമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർടികളും യുവജന സംഘടനകളും പറയുന്നത്. അതിനാൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
Keywords: News, Kumbala, Kasaragod, Kerala, Muslim League, Police, Angadimogar, Investigation, Accident, Protests demanding suspension of police officers over Farhas' death.
< !- START disable copy paste -->