കൊച്ചി: (www.kasargodvartha.com) നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ 'ബോംബ്' ഭീഷണിയെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. മുംബൈയിലേക്ക് പോകാൻ എത്തിയ യുവതിയോട് സുരക്ഷ പരിശോധനയ്ക്കിടെ, ബാഗിൽ എന്താണെന്ന് ജീവനക്കാർ ചോദിച്ചപ്പോൾ, യുവതി ബോംബാണെന്ന് പറയുകയായിരുന്നു എന്നാണ് റിപോർട്.
ഇതിനെ തുടർന്ന് സുരക്ഷ പരിശോധനയുടെ ഭാഗമായി വിമാനത്തിന്റെ ഉൾവശവും വിമാനത്താവളത്തിന്റ പുറത്തും പരിശോധന നടത്തുകയുണ്ടായി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. തൃശൂർ സ്വദേശിനിയാണ് യുവതി. സംഭവത്തെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ഇത്തരത്തിലുള്ള സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Keywords: News, Kerala, Kochi, Mumbai, Flight, Nedumbassery, Airport, Woman, Police, Bomb Threat, Arrest, Mumbai flight delayed due to hoax bomb threat.