മടിക്കൈ: (www.kasargodvartha.com) കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ അനുവദിച്ച മിനിമാസ്റ്റ് തെരുവ് വിളക്ക് ആവശ്യമില്ലെന്ന് സിപിഎം ഭരിക്കുന്ന മടിക്കൈ പഞ്ചായത് ഭരണസമിതി. മടിക്കൈ ഗ്രാമപഞ്ചായതിലെ വാർഡ് 14ൽ പെടുന്ന കീകാങ്കോട്ട് പ്രദേശത്ത് എംപി തുകയിൽ നിന്നും തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റിന് പ്രദേശത്തെ സാരഥി പുരുഷ സഹായക സംഘത്തിന്റെ പ്രസിഡന്റാണ് അപേക്ഷ നൽകിയത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള പുരുഷ സഹായക സംഘമാണ് സാരഥി.
2023 മാർച് 23ന് ചേർന്ന മടിക്കൈ പഞ്ചായത് ഭരണസമിതി യോഗമാണ് മിനിമാസ്റ്റ് തെരുവ് വിളക്ക് ആവശ്യമില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. അജൻഡയിലെ 14/1 നമ്പർ ആയി അംഗീകരിച്ച ഭരണസമിതി തീരുമാനമാണ് വിചിത്രമായി മാറിയിരിക്കുന്നത്. പഞ്ചായതിന് തനത് വരുമാനം കുറവായതിനാൽ നിലവിൽ മിനിമാസ്റ്റ് തെരുവ് വിളക്ക് സ്ഥാപിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഈ വിവരം അപേക്ഷകരെ അറിയിക്കാൻ സെക്രടറിയെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്.
മറ്റ് പഞ്ചായതുകൾ എംപി തുകയിൽ നിന്നുള്ള തെരുവ് വിളക്ക് ലഭിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് സിപിഎമിന്റെ ശക്തി കേന്ദ്രവും പാർടി ചരിത്രത്തിൽ ഇതുവരെ തുടർച്ചയായി ഭരിക്കുകയും ചെയ്യുന്ന മടിക്കൈ ഗ്രാമപഞ്ചായത് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം. തെരുവ് വിളക്ക് എംപി തുകയിൽ നിന്നാണ് സ്ഥാപിക്കുന്നതെങ്കിലും വൈദ്യുതി ചിലവ് മാത്രമാണ് പഞ്ചായത് നൽകേണ്ടത്.
തുച്ഛമായ വൈദ്യുതി ചാർജ് നൽകാൻ പോലും തനത് തുകയിൽ കാശില്ലെന്നാണ് പഞ്ചായത് ഭരണസമിതി തീരുമാനത്തിലൂടെ വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ജില്ലയിലുടനീളം എംപി തുകയിൽ നിന്ന് മിനിമാസ്റ്റ് തെരുവ് വിളക്ക് സ്ഥാപിക്കുമ്പോൾ എംപിയുടെ ഫോടോ കൂടി വെക്കുന്നതാണ് സിപിഎം ഭരണസമിതിയെ ചൊടിപ്പിച്ചതെന്നാണ് ആക്ഷേപം. മറ്റ് പഞ്ചായതുകൾ മിനിമാസ്റ്റ് തെരുവ് വിളക്ക് സ്ഥാപിച്ച് വെള്ളിവെളിച്ചം വിതറുമ്പോൾ മടിക്കൈ പഞ്ചായത് കൂരിരുട്ടിൽ നിൽക്കാൻ തയ്യാറവുന്നുവെന്ന് ആരോപിച്ച് വിഷയം കോൺഗ്രസ് നേതൃത്വം രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.
Keywords: News, Madikai, Kasaragod, Kerala, Street Light, Rajmohan Unnithan, Congress, CPM, CPM-ruled Madikai Panchayat says no need minimast street lights sanctioned by Rajmohan Unnithan MP.
< !- START disable copy paste -->