മണൽ കടത്തിനെ പറ്റി അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മഞ്ചേശ്വരം തഹസിൽദാർ സജൻ കാസർകോട് വാർത്തയോട് പറഞ്ഞു. അടുത്തിടെയാണ് താൻ ചുമതല ഏറ്റെടുത്തതെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നുമാണ് തഹസിൽദാർ പറയുന്നത്. മണൽ കടത്തുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബായാർ വിലേജ് (Village) അധികൃതരും സൂചിപ്പിക്കുന്നത്.
കർണാടക - കേരള അതിർത്തിയായ പൈവളികെ പഞ്ചായതിലെ ബായാർ വിലേജിൽ പെട്ട കന്യാല, പൊന്നങ്കള, ബേരിപ്പദവ്, മുളിഗദ്ദെ തുടങ്ങിയ സ്ഥലങ്ങളിലെ 500 ലധികം ഹെക്ടർ പ്രദേശത്ത് നിന്നാണ് ബോക്സൈറ്റ് അടങ്ങിയ മണ്ണ് കടത്തുന്നതെന്നാണ് പരാതി. കർണാടക - കേരള അതിർത്തിയിൽ പെട്ട ഈ പ്രദേശത്ത് മണൽ കടത്തുന്ന സ്ഥലം കൃത്യമായി നിർണയിച്ചിട്ടില്ലെന്നാണ് മണൽ കടത്ത് തടയുന്നതിന് കാരണമായി പറയുന്നത്. എന്നാൽ, പകുതിയോളം സ്ഥലം കേരള അതിർത്തിയിൽ പെട്ടതാണെന്നും കുറച്ച് ഭാഗം മാത്രമാണ് കർണാടക അതിർത്തിയിലുള്ളതെന്നുമാണ് പ്രദേശത്തുകാർ പറയുന്നത്.
സ്ഥല ഉടമയ്ക്ക് കർണാടകയിലും കേരളത്തിലും ഭൂമി ഉള്ളത് കൊണ്ട് മണൽ കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. ഒരു രൂപ പോലും കേരള സർകാരിന് മണൽ കടത്തിൽ നൽകാതെയാണ് വ്യാപകമായ തോതിൽ മണൽ ഖനനം നടന്നുവരുന്നതെന്നാണ് ആരോപണം. 10 % മാത്രമേ കേരള അതിർത്തിയിൽ ഉള്ളൂവെന്നാണ് നേരത്തെ റവന്യു അധികൃതർ സൂചിപ്പിച്ചിരുന്നത്. കർണാടകയിലേക്കും കേരളത്തിലേക്കും ഇവിടെ നിന്ന് മണൽ കൊണ്ടുപോകാൻ വഴിയുണ്ട്. കേരളത്തിലൂടെ കടന്ന് പോകുമ്പോഴാണ് നേരത്തെ മഞ്ചേശ്വരം പൊലീസ് അഞ്ച് ലോറികൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തത്. ഇത് സംബന്ധിച്ച് നൽകിയ റിപോർടിലാണ് തുടർ നടപടികൾ ഉണ്ടായില്ലെന്നു പരാതിയുള്ളത്.
വ്യവസായ വകുപ്പിൻ്റെ മൗനാനുവാദത്തോടെ മഞ്ചേശ്വരത്തെ ഭരണതലത്തിലെ യുവജന നേതാവിന്റെ നേതൃത്വത്തിലാണ് കർണാടകയിലെ ബിജെപി എംഎൽഎയുടെ പെർമിറ്റിൽ കളിമണ്ണ് കടത്തുന്നതെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. പൈവളിഗെ പഞ്ചായതിൻ്റെ അതിർത്തി പ്രദേശങ്ങൾ നേരത്തെ ചെങ്കല്ല് എടുത്തുകൊണ്ടിരുന്ന പ്രദേശമായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോൾ വ്യാപകമായ രീതിയിൽ ബോക്സൈറ്റ് അടങ്ങിയ മണ്ണ് കടത്തിക്കൊണ്ട് പോകുന്നതായി പരാതി ഉയർന്നിട്ടുള്ളത്.
പൊലീസ്, റവന്യൂ, ജിയോളജി വിഭാഗങ്ങൾ കാര്യമായ പരിശോധന നടത്തുന്നില്ലെന്നും വകുപ്പ് മേധാവികൾ ഇവിടേക്ക് തിരിഞ്ഞു നോക്കുകയോ ഉണ്ടായില്ലെന്നും പരിസരവാസികൾ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദം മണൽ കടത്ത് സംഘത്തിന് സഹായകമാകുന്നുണ്ടെന്നും ആക്ഷേപമുണ്ട്. അനധികൃതമായി ബോക്സൈറ്റ് ഖനനം നടക്കുന്നത് മൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും രൂക്ഷമായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Keywords: News, Kasaragod, Smuggling, Paivalike, Bauxite Sand, Manjeswar, Karnataka, Kerala, Alleged illegal smuggling of bauxite sand.
< !- START disable copy paste -->